പാരിസ് ∙ യുക്രെയ്ൻ അതിർത്തിയിലെ റഷ്യയുടെ സൈനികസന്നാഹം തുടരുന്നതിനിടെ, യൂറോപ്പിൽ നയതന്ത്ര ചർച്ചകൾ ഊർജിതമായി. യുക്രെയ്ൻ, റഷ്യ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ ഉപദേഷ്ടാക്കളുടെ യോഗം ബുധനാഴ്ച പാരിസിൽ ചേർന്നു. 2015 ലെ കിഴക്കൻ യുക്രെയ്ൻ വെടിനിർത്തൽ കരാർ അംഗീകരിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുശേഷം ബർലിനിൽ വീണ്ടും റഷ്യയും യുക്രെയ്നും പങ്കെടുക്കുന്ന ചർച്ച നടത്താനും തീരുമാനമായി. ഇന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിക്കും.
യുഎസിനെ മാത്രം ആശ്രയിക്കാതെ റഷ്യയുമായി നേരിട്ടു ധാരണയുണ്ടാക്കാനാണ് യൂറോപ്യൻ ശക്തികളുടെ ശ്രമം. റഷ്യ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചതോടെ സംഘർഷ ഭീതി അകലുന്ന സൂചനയാണുള്ളത്. അതിനിടെ, യുക്രെയ്നിന് നാറ്റോ അംഗത്വം നൽകരുതെന്നതടക്കം റഷ്യയുടെ ആവശ്യങ്ങൾ യുഎസ് തള്ളി. പ്രശ്നത്തിൽ നയതന്ത്രമാർഗം തിരഞ്ഞെടുക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യയോട് ആവശ്യപ്പെട്ടു.
English Summary: Ukraine Rusiia Crisis Updates