കേപ് കാനവറൽ (യുഎസ്)∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് 2,200 കിലോഗ്രാം വരുന്ന ചരക്കുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ പുറപ്പെട്ടു.
ബഹിരാകാശത്തു വിവിധ പരീക്ഷണങ്ങൾക്കായി ഉറുമ്പുകൾ, ചില ചെടികൾ, കൊഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗേൾസ് സ്കൗട്സ് എന്ന സംഘടനയുടേതാണ് ഈ ദൗത്യം.നിലയത്തിലെ അന്തേവാസികളായ 7 ബഹിരാകാശ യാത്രികർക്കു കഴിക്കാനായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്ക്രീം എന്നിവ നാസയും വിട്ടിട്ടുണ്ട്.
ഗിതായ് എന്ന ജാപ്പനീസ് സ്റ്റാർട്ടപ്പിന്റെ യന്ത്രക്കൈയും ഉണ്ട്. ഭാവിയിൽ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ചന്ദ്രഖനനം പോലെയുള്ള പദ്ധതികൾക്കും സഹായമാകും ഈ യന്ത്രക്കൈ. കാർഗോ ഇന്ന് നിലയത്തിലെത്തും. നാസയ്ക്കു വേണ്ടിയുള്ള സ്പേസ് എക്സിന്റെ 23–ാം ദൗത്യമാണ് ഇന്നലെ നടന്നത്. പൂർണമായും പുനരുപയോഗിച്ച റോക്കറ്റിലായിരുന്നു വിക്ഷേപണം.
ബഹിരാകാശത്തു വച്ച് കാർഗോ വഹിക്കുന്ന ഡ്രാഗൺ ക്യാപ്സ്യൂൾ വേറിട്ടശേഷം, റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലിൽ വീഴുകയും സ്പേസ് എക്സ് കമ്പനിയുടെ ഡ്രോൺ കപ്പൽ ഇതു പിടിച്ചെടുക്കുകയും ചെയ്തു.
English Summary: SpaceX launches ants, avocados, robot to space station