അടുത്ത ഞായറാഴ്ച്ചയും ഡോക്ടറെത്തി. അന്ന് ഡ്യൂട്ടി ചേച്ചിക്കായിരുന്നു. മെയ്ഡ് അന്ന് ചേച്ചിയോടൊപ്പം നിന്നു. സീനിയര്‍ നേഴ്‌സ് ഒരുങ്ങിയിറങ്ങി കാറില്‍ ഫ്രണ്ട് സീറ്റില്‍ കയറി. താന്‍ പുറകിലും. ചേച്ചിയുടെ മനസ്സില്‍ തോന്നിയ പോലൊന്നും സീനിയര്‍ നഴ്‌സിന് ഉണ്ടായില്ലെന്നു മുഖം കണ്ടാലറിയാം. പ്രായം അമ്പത് കഴിഞ്ഞിരുന്നു അവര്‍ക്ക്. ഡോക്ടറുടെ അമ്മയുടെ പ്രായം വരും.അതായിരിക്കാം അവര്‍ ധൈര്യസമേതം മുന്‍ സീറ്റിലേക്ക് കയറിയത്.
അന്ന് മറ്റൊരു റൂട്ടില്‍ ആണ് കാര്‍ വിട്ടത്.തലേ ഞാyയറാഴ്ചയെ ക്കാള്‍ മെച്ചമായ സ്ഥലങ്ങള്‍. ഇടയ്ക് പട്ടിക്കാട് ചെറിയൊരു പട്ടണമായി മാറി. ഡോക്ടര്‍ കാര്‍ നിര്‍ത്തി. ചെറിയൊരു ടീ ഷോപ്പിലേക്ക് കയറി. കടയില്‍ നിന്നും ഒരാള്‍ ഓരോ ചായയും പലഹാരവും കൊണ്ടു വന്നു ഞങ്ങള്‍ക്കു തന്നു. ഡോക്ടര്‍ അവിടെത്തന്നെ നിന്നുകൊണ്ട് അതു കഴിച്ച് തിരികെ വന്നു കാറില്‍ കയറി.
‘എങ്ങനെയുണ്ടമ്മാമ്മേ തുടരണോ മടങ്ങണോ?’ ഡോക്ടര്‍ ആ ചോദ്യം ചോദിച്ചത്
സീനിയര്‍ നഴ്‌സിനോടായിരുന്നു. ഡോക്ടര്‍ക്കറിയാം അവര്‍ ഒരു രോഗിയാണെന്ന്. അതായിരുന്നു ആ ചോദ്യത്തിന്റെ അടിസ്ഥാനം
‘മടങ്ങാം ‘ പെട്ടെന്നു മറുപടി വന്നു.
തനിക്ക് തുടരണം എന്നായിരുന്നു
എന്ന് തന്റെ മിഴികള്‍ പറഞ്ഞതു
കണ്ണാടിയില്‍ക്കൂടി ഡോക്ടര്‍ കണ്ടു കാണണം.ഡോക്ടര്‍ മറ്റൊരു റൂട്ടില്‍ കാര്‍ തിരിച്ചു. അതും ഹെല്‍ത്ത് സെന്റര്‍ ടച്ച് ചെയ്യുന്ന റൂട്ട് .എല്ലാ വഴികളും ഹൃദ്യം മനോഹരം . രണ്ടാമത്തെ യാത്രയിലും എന്തോ ഒരപൂര്‍ണത തോന്നാതിരുന്നില്ല
വീണ്ടും കടന്നു വന്നത് ഹെല്‍ത്ത് സെന്റര്‍ ഡ്യൂട്ടി. അന്നത്തെ ഗ്യാതറിങ് ജൂനിയര്‍ നഴ്‌സിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ആവട്ടെ എന്നു തീരുമാനിച്ചത് ഡോക്ടര്‍ തന്നെയാണ്.
‘പക്ഷെ ഒരു കാര്യം ഫുഡ് തരണം. വെറും ചായയും സ്നാക്സും പോരാ. ഇന്ന് നമ്മുടെ അതിഥിയുടെ റിസള്‍ട്ട് അറിഞ്ഞ ദിവസമല്ലേ? അതും ഹൈ ഫസ്റ്റ് ക്ലാസ്സ്.’
അന്നു പെട്ടു പോയത് ചേച്ചിയാണ്. പെട്ടെന്ന് ഒരൂണൊരു ക്കുക ചേച്ചിക്ക് അല്പം ബുദ്ധിമുട്ടായി. എങ്കിലും മടി കാണിച്ചില്ല ഉള്ളതു കൊണ്ടോണം പോലെ എന്ന മട്ടില്‍ മൂന്നു പേരും ചേര്‍ന്ന് ഫുഡ് തയാറാക്കി. മെയ്ഡിനേയും സഹായമായി വിട്ടിരുന്നു.
ഡോക്ടര്‍ മനഃപൂര്‍വം അമ്മാമ്മയെയും കൊണ്ട് താമസിച്ചാണെത്തിയത്. ഹെല്‍ത്ത് സെന്റര്‍ ചര്‍ച്ച അവര്‍ തമ്മില്‍ തീര്‍ത്തു. നോട്ടും എഴുതി വച്ചു.അന്ന് ചീട്ടുകളിയും ഉണ്ടായില്ല. വെറുതേ തന്റെ ഭാവി പഠനത്തെ പറ്റി ചര്‍ച്ച ചെയ്തിരുന്ന് ഊണും കഴിച്ച് യാത്രയായി. യാത്ര പറയുമ്പോള്‍ പ്രത്യേകിച്ചു പറഞ്ഞതും പുകഴ്ത്തിയതും ഫുഡിനേക്കുറിച്ചാണ്. ഒരു സില്‍ബന്ധി പയ്യന്റെ വെപ്പും കുടിയുമായി കഴിഞ്ഞു കൂടുന്ന ആള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
ജില്ലാ തലത്തിലുള്ള ഒരു മീറ്റിംഗ്. ഓരോ ഹെല്‍ത്ത് സെന്ററിലേയും ഡോക്ടറും ഒരു നഴ്‌സും ആ മീറ്റിംഗില്‍ പങ്കെടുക്കണം.സീനിയര്‍ നേഴ്‌സ് അസുഖക്കാരി ആയതുകൊണ്ട് ജൂനിയര്‍ നഴ്‌സിനാണ് കുറി എപ്പോഴും.
‘ഞാന്‍ വന്നു കൂട്ടിക്കൊള്ളാം അനുജത്തിയും പോന്നോട്ടെ. പട്ടണമൊക്കെ ഒന്നു ചുറ്റിക്കാ ണിക്കാമല്ലോ .’
ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഒന്നും രണ്ടും പ്രാവശ്യം ചേച്ചി വീട്ടില്‍ വന്നു പോയിരുന്നതു കൊണ്ട് തനിച്ചിരുപ്പ് ഒരു വിരസത ആയി തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം മുഴുവന്‍ ചേച്ചി ഔട്ട് ഓഫ് സ്റ്റേഷന്‍ ആയാല്‍ അതു മുഷിവു തന്നെയാണ്. അതില്‍ നിന്നും ഒരു മോചനമായി,തനിക്കു കിട്ടിയ ചാന്‍സ്.
(തുടരും)






