ലോകമലയാളികൾ വ്യക്തിത്വ സംസ്കാരമുള്ളവർ….- കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ലോകത്തിന്റ പല ഭാഗങ്ങളിലുള്ള ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) ഭാരവാഹികൾ വായനക്കാരുടെ അഭിരുചിക്കനുസരിച്ചു് അഭിമാനകരമായ വിജയമാണ് ലിമ ഫേസ് ബൂക്കിലൂടെ നേടിയത്. അനന്തവിശാലയമായ ലോകത്തു നിന്ന് ലിമ പ്രവർത്തകർ കണ്ടെത്തിയ ഒരാശയമാണ് സമഗ്രമായ വായന. അതിനാവശ്യം വേണ്ടത് കേവലം ഒരു ഓൺലൈൻ അല്ല അതിലുപരി ഒരു സംപൂർണ്ണ കലാ സാഹിത്യ സാംസ്‌കാരിക ഓൺലൈൻ വേണം. അങ്ങനെ രൂപപ്പെട്ടതാണ് ലിമ വേൾഡ് ലൈബ്രറി. കോം ഇതിൽ കേരളത്തിലും വിദേശത്തുമുള്ള മലയാളം ഇംഗ്ലീഷ് പ്രമുഖ എഴുത്തുകാരുടെ കൈയൊപ്പുകൾ മാത്രമല്ല ശബ്‌ദ സംഗീതത്തിന്റ മാധുര്യവും ആസ്വദിക്കാം. വിദേശത്തു നിന്ന് ആദ്യമായിട്ടാണ് ആഗോളതലത്തിലുള്ള മലയാളം എഴുത്തുകാരെ ഒരു കുടകിഴിൽ അണിനിരത്തുന്നത്. വ്യത്യസ്തങ്ങളായ വായനകളിലൂടെ മാത്രമേ അറിവും തിരിച്ചറിവും മനുഷ്യർക്ക് ലഭിക്കു. അത് തിരിച്ചറിയാനും തിരുത്തപ്പെടാനും സാധിക്കുന്നു. ഞങ്ങൾ സാഹിത്യത്തിൽ അഗാധമായ പര്യവേഷണം നടത്തുന്നില്ലെങ്കിലും വായനക്കാരുടെ സന്തത സഹചാരികളായി മലയാളത്തെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് നടത്തുന്നത്.

ലോകത്തുള്ള ഭാഷകൾ പരസ്പരം ആശയങ്ങൾ വിനിമയം ചെയ്യാനുള്ളതാണ്. എല്ലാം ജനസമൂഹത്തിനും ഓരോരോ ഭാഷകളുണ്ട്. ഒരു വ്യക്തിയുടെ മാനസിക വളർച്ചയിൽ സുഗന്ധം പരത്തുന്നതാണ് സാഹിത്യ സൃഷ്ഠികൾ. ഭാഷയുടെ പ്രാണനാണ് സാഹിത്യം അല്ലെങ്കിൽ അതിന്റെ സൗന്ദര്യപ്പോലിമ. ഭാഷയുടെ സൗന്ദര്യം ദർശിക്കാൻ സർഗ്ഗപ്രതിഭകൾക്ക് മാത്രമേ സാധിക്കു. സാഹിത്യത്തെ സൗന്ദര്യപൂർണ്ണമാക്കുന്നത് സാഹിത്യകാരന്മാരും കവികളുമാണ്. ഭാഷ സാഹിത്യമായി മാറണമെങ്കിൽ ഭാവന മാത്രം പോരാ അറിവും ജീവിതാനുഭവങ്ങളും സമൂഹത്തെ അസാധാരമായി കാണാനുള്ള അനുഭവജ്ഞാനവും വേണം. അവരുടെ ഭാഷയും ആദർശ ശുദ്ധിയും ശക്തമാണ്. കേരളത്തിൽ പുരോഗമന ചിന്തകൾ വളർന്നു വരാൻ കാരണം വായനയാണ്. ലക്ഷ്യബോധമുള്ള മലയാളി അർത്ഥ ഗൗരവമുള്ള പുസ്തകങ്ങൾ വായിക്കുന്നവനാണ്. വായനയുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യമനസ്സിന്റ സംവേദനക്ഷമത നൂതനതളങ്ങളിലേക്ക് വളർത്തുമെന്നുള്ളതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടീഷ് ജനത. മായകാഴ്ചകൾപോലുള്ള സിനിമകളേക്കാൾ അവർ ഏറെ ഇഷ്ടപ്പെടുന്നത് സംഗീതവും സാഹിത്യവുമാണ്.

ഉറച്ച നിലപാടുകളുള്ള സർഗ്ഗ പ്രതിഭകളെയെടുക്കുമ്പോൾ അവർക്ക് മണ്ണിലെ എല്ലാം വിഷയങ്ങളോടും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്‌. നമ്മുടെ കുമാരനാശാൻ, കേസരി ബാലകൃഷ്ണപിള്ള, പൊൻകുന്നം വർക്കി, എം.പി.പോൾ, കെ.സരസ്വതിയമ്മ, പട്ടത്തുവിള കരുണാകരൻ, പോഞ്ഞിക്കര റാഫി, ടി.കെ.സി.വടുതല. ചെറുകാട്, തോപ്പിൽ ഭാസി. വയലാർ തുടങ്ങി ധാരാളം സർഗ്ഗ പ്രതിഭകൾ സാമൂഹ്യ തിന്മകൾക്കെതിരെ എന്നും പോരടിച്ചുകൊണ്ടിരിന്നവരാണ്. കേരളത്തിലെ സാമൂഹ്യ സാഹിത്യ ചരിത്രത്തിൽ ഇവരൊക്കെ നടത്തിയ പരിവർത്തനങ്ങൾ മലയാളി മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്നു. ഇവർ ആരുടെയും സ്തുതിപാഠകരായിരിന്നില്ല. കേരളത്തിൽ മാത്രമല്ല ലോകമെങ്ങും ടോൾസ്റ്റോയി, ഹെമിംഗ്‌വേ, ബർണാഡ്ഷാ, ലോറൻസ് തുടങ്ങി എത്രയോ മഹാപ്രതിഭകൾ വിലമതിക്കപ്പെട്ടത് സ്വന്തമായി ജീവിതവീക്ഷണങ്ങൾ ഉള്ളതുകൊണ്ടായിരുന്നു. അന്നവർ ജന നന്മക്കായി പോരാടിയെങ്കിൽ ഇന്നുള്ളവരുടെ പോരാട്ടം സ്വന്തം നിലനിൽപ്പിന് വേണ്ടിയാണ്. ഭാഷക്ക് അധിക സംഭാവനകൾ ൽകിയില്ലെങ്കിലും കലാ പാർട്ടികളുടെ കലവറയിൽ നിന്ന് എന്ത് കൊടുത്താലും ഒരു സങ്കോചവുമില്ലതെയവർ വാങ്ങികൊള്ളും. ഇതിനിടയിൽ ഭാഷയുടെ സാംസ്കാരിക പൈതൃകത്തിൽ ഊറ്റം കൊള്ളുന്ന കുറെ നിഷ്‌പക്ഷ എഴുത്തുകാർ ആർക്കും വേണ്ടാതെ, വഴങ്ങാതെ നിലകൊള്ളുന്നു.

അനേക നൂറ്റാണ്ടുകളായി കേരളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും മലയാളതനിമയുള്ള മലയാളികൾ വ്യക്തിത്വമുള്ള സംസ്കാരത്തിൽ ജീവിക്കുന്നവരാണ്. സ്വന്തം പരിശ്രമം കൊണ്ടവർ സമ്പന്നതയിൽ എത്തിയതുപോലെ മലയാള ഭാഷാ സംസ്കാരത്തിന്റ വികാസത്തിനും പലവിധ ശ്രമങ്ങൾ നടത്താറുണ്ട്. അതിൽ പ്രധാനമാണ് കൂട്ടായ്കുമകൾ, സംഘടനകൾ. സാഹിത്യ മത്സരങ്ങൾ നടത്തുന്ന ലണ്ടൻ മലയാളി കൗൺസിൽപോലുള്ള സംഘടനകളുമുണ്ട് . സാങ്കേതിക വിദ്യകൾ വളർന്നതോട് മലയാളം ലോകത്തിന്റ ഏതുകോണിലിരുന്നും വായിക്കാം, ഗാനങ്ങൾ കേൾക്കാം. വിദേശത്തു് താമസിക്കുന്ന മലയാളികളിൽ ആ രാജ്യങ്ങളിലെ ഭാഷകൾ എത്രമാത്രം സ്വാധിനം ചെലുത്തിയാലും മലയാളിയുടെ സമ്പന്നമായ സംസ്കാരത്തിന്റ ഉള്ളറകളിലേക്ക് വെളിച്ചമേകാൻ അതിന് സാധിക്കില്ല. അത് തിരിച്ചറിയുന്ന മലയാളി തന്റെ മക്കളെ മലയാളം പഠിപ്പിക്കാറുണ്ട്. ചില വീടുകളിൽ മലയാളംപോലും സംസാരിക്കാറില്ല. മാതൃഭാഷയെ എന്തിനിവർ മാളങ്ങളിൽ ഒളിപ്പിക്കുന്നുവെന്നറിയില്ല. പല മലയാളികൾക്കും വേണ്ടത്ര അവബോധം ഈ രംഗത്തില്ലെന്ന് തോന്നുന്നു.

നല്ല പൗരന്മാരെ വാർത്തെടുക്കാനുദ്ദേശിക്കുന്ന മലയാളി കേരളത്തിന്റ സാംസ്കാരിക മൂല്യങ്ങൾ അറിഞ്ഞിരിക്കണം. ഇച്ഛാശക്തിയുള്ളവരാകണം. നമ്മുടെ കുട്ടികൾ മറ്റ് എത്രയോ ഭാഷകൾ പഠിക്കുന്നു. ആ കുട്ടത്തിൽ നമ്മുടെ മാതൃഭാഷകുടി പഠിക്കാനും വായിക്കാനുമുള്ള അവസരമൊരുക്കണം. നമ്മുടെ സമ്പന്നമായ സംസ്കാര൦ മാത്രമല്ല കേരളത്തിന് പ്രക്ർതി കനിഞ്ഞു നൽകിയ ഒരു സൗന്ദര്യമുണ്ട്. ആ സൗന്ദര്യം നമ്മുടെ ഭാഷക്കുമുണ്ട്. മാതൃഭാഷയെ സ്‌നേഹിക്കുന്ന, വരും തലമുറകളെ സ്‌നേഹിക്കുന്ന ഓരൊ മലയാളിയും ഏത് രാജ്യത്തായാലും മലയാളിയെന്ന സ്വത്വത്തിൽ നിന്ന് അകന്നുപോകാനാകില്ല. ആ സ്വത്വമാകട്ടെ മലയാളിമക്കളുടെ സ്വകാര്യതയുടെ സ്വത്വമാണ്. ആ സംസ്കാരത്തിലേക്കുള്ള ഒരു ചുണ്ടുപലകയാണ് ലിമ വേൾഡ് ലൈബ്രറി മുന്നോട്ട് വെക്കുന്നത്. പ്രമുഖ എഴുത്തുകാർക്കും സാഹിത്യവിദ്യാർത്ഥികൾക്കും മലയാളം ഇംഗ്ലീഷ് സാഹിത്യം ഇതിലെഴുതാം. ലോകമെങ്ങുമുള്ള മലയാളി മക്കൾക്കും വായനക്കാർക്കും ലിമ വേൾഡ് ലൈബ്രറി ഹ്ര്യദയപൂർവ്വം സമർപ്പിക്കുന്നു.

About The Author

One thought on “ലോകമലയാളികൾ വ്യക്തിത്വ സംസ്കാരമുള്ളവർ….- കാരൂർ സോമൻ”

Leave a Reply

Your email address will not be published. Required fields are marked *