വാഷിങ്ടൻ ∙ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റ് പാർട്ടി തുടരും. നെവാഡയിൽ ഡെമോക്രാറ്റ് സെനറ്റർ കാതറിൻ കോർട്ടെസ് മസ്റ്റോ സീറ്റ് നിലനിർത്തി. ഇതോടെ 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50 സീറ്റായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 അംഗങ്ങളുണ്ട്. ഈ മാസം 8നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇനി ജോർജിയയിലെ ഫലം കൂടി വരാനുണ്ട്. ആർക്കും 50% വോട്ട് ലഭിക്കാത്തതിനാൽ അവിടെ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പു നടക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിന് കാസ്റ്റിങ് വോട്ട് ചെയ്യാമെന്നതിനാൽ തുല്യനില വന്നാലും ഡെമോക്രാറ്റുകൾക്ക് സെനറ്റിന്റെ നിയന്ത്രണം തുടരാനാകും.
പ്രസിഡന്റ് ജോ ബൈഡന് വലിയ ആശ്വാസമേകുന്ന തിരഞ്ഞെടുപ്പുഫലമാണിത്. പ്രസിഡന്റിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായിട്ടും 20 വർഷത്തിനിടെ ഇതാദ്യമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണകക്ഷി നേട്ടമുണ്ടാക്കുന്നത്. നിയമനിർമാണവും ജഡ്ജിമാരുടെ നിയമനവും ഇനി എളുപ്പമാകും. പ്രവചനങ്ങളേറെയും റിപ്പബ്ലിക്കൻ പാർട്ടി വൻ നേട്ടമുണ്ടാക്കുമെന്നായിരുന്നു.
ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. 435 അംഗ സഭയിൽ 213 സീറ്റുമായി മുന്നിലാണെങ്കിലും സഭയുടെ നിയന്ത്രണത്തിനായുള്ള 218ൽ എത്തുക എളുപ്പമല്ല. ഡെമോക്രാറ്റുകൾക്ക് 203 സീറ്റാണുള്ളത്. 19 സീറ്റുകളിലെ ഫലം വരാനുണ്ട്.
English Summary: Democrats gets majority in US senate
About The Author
No related posts.