ഇസ്തംബുൾ ∙ തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിനു ശേഷം 4 ദിവസം പിന്നിടുമ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന കൂടുതൽ പേരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്. എങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ദൗത്യം തുടരുന്നു.
തുർക്കിയിലെ ഹട്ടായ് പട്ടണത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അബ്ദുൽ അലീം മുഐനിയെ 3 ദിവസത്തിനു ശേഷം രക്ഷിച്ചു. മുഐനിയുടെ ഭാര്യയായ എസ്രയുടെ മൃതദേഹം സമീപത്തുനിന്നു കണ്ടെത്തി. മലാട്യ നഗരത്തിൽ നിന്ന് മെറാൽ നകീർ എന്ന 60 വയസ്സുകാരിയെയും രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇവരും 3 ദിവസം ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു.
ദുരന്തത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 19,000 കടന്നു. ഇതിനകം 28,000 പേരെ രക്ഷപ്പെടുത്തി. വീടുനഷ്ടപ്പെട്ടവർ കൊടുംതണുപ്പിൽ കാറുകളിലും തെരുവോരങ്ങളിലുമാണ് രാത്രി കഴിച്ചുകൂട്ടുന്നത്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ക്ഷാമമുണ്ട്. ഇന്ധന സ്റ്റേഷനുകൾക്കു മുൻപിൽ നീണ്ട നിരയാണ്. അവശിഷ്ടങ്ങൾക്കിടയിലെ മൃതദേഹങ്ങൾ അഴുകുന്നതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും നിലനിൽക്കുന്നു. തുർക്കിയിൽ 6,500 കെട്ടിടങ്ങൾ തകർന്നെന്നാണ് കണക്ക്.
സിറിയയിൽ ഭൂകമ്പത്തിൽ തകർന്ന പട്ടണമായ ജൻഡാരിസിന്റെ ദുഃഖമായി മാറിയിരിക്കുകയാണ് ഇബ്രാഹിം ഖലീൽ മേൻകാവിൻ. ഭാര്യയും സഹോദരൻമാരും ഉൾപ്പെടെ ഇദ്ദേഹത്തിന്റെ 7 കുടുംബാംഗങ്ങളാണ് മരിച്ചത്. ഇവരുടെ ശരീരങ്ങൾ ഇതുവരെ വീണ്ടെടുത്തിട്ടില്ല.
എർദോഗന്റെ ഭാവി തുലാസ്സിൽ
രാഷ്ട്രീയരംഗത്തും ഭൂകമ്പം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മേയ് 14ന് ആണ് തുർക്കിയിൽ പൊതുതിരഞ്ഞെടുപ്പ്. ജനസംഖ്യയുടെ 15 % ദുരന്തബാധിത പ്രദേശങ്ങളിലാണു കഴിയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ അമാന്തം കാട്ടിയെന്ന ആരോപണം ശക്തമാണ്. പാളിച്ചകളുണ്ടായെന്ന് എർദോഗൻ സമ്മതിക്കുകയും ചെയ്തു.
English Summary: Turkey earthquake; Children rescued
About The Author
No related posts.