ജനപ്രിയ നോവലിസ്റ്റ് ചെമ്പില്‍ ജോണിന് സാംസ്കാരിക വകുപ്പ് ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചത് മാധ്യമങ്ങളിലൂടെ കാണുവാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ നോവലുകള്‍ ഒരമ്മ തന്‍റെ കുഞ്ഞിന്‍റെ നേര്‍ക്ക് ചൊരിയുന്ന ഒരു സാന്ത്വനം പോലെയാണ് വായിച്ചിട്ടുള്ളത്. സാഹിത്യ കൃതികളെന്നും ജീവിത യാഥാര്‍ത്ഥ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും കടന്ന് ചെന്ന് അവിടെനിന്ന് സംഭരിക്കുന്ന സൗന്ദര്യപ്പൊലിമകളാണ്. ജനപ്രിയ സാഹിത്യകാരന്മാരായി കടന്നു വന്നിട്ടുള്ളവരാണ് ചെമ്പില്‍ ജോണ്‍, മുട്ടത്ത് വര്‍ക്കി, കാനം ഈ. ജെ, ജോണ്‍സണ്‍ പുളികുന്ന് അങ്ങനെ പലരും. ഇവരെല്ലാം സാഹിത്യലോകത്ത്നിന്ന് മാത്രമല്ല സര്‍ക്കാരുകളില്‍നിന്നും അവഗണന ഏറ്റുവാങ്ങിയിട്ടുള്ളവരാണ്. അതിന്‍റെ അവസാനത്തേ ഇരയാണ് ചെമ്പില്‍ ജോണ്‍. ആരോഗ്യം ക്ഷയിച്ച് അവശതയില്‍ കിടക്കുമ്പോഴാണ് സര്‍ക്കാരിന് ബോധോദയമുണ്ടായത്. ശ്രേഷ്ഠനേക്കാള്‍ ഒരു ഗുരുശ്രേഷ്ഠന്‍ ഇരിക്കട്ടെ. സാഹിത്യത്തിലെ പുതുമണവാളനല്ലാത്ത ചെമ്പില്‍ ജോണിന് അവശതയില്‍ കഴിയുമ്പോഴായിരുന്നോ പുരസ്കാരം കൊടുക്കേണ്ടത്? അവാര്‍ഡുകള്‍ പിടിച്ചു വാങ്ങാനുള്ളതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നീണ്ട നാളുകള്‍ മലയാളഭാഷയെ ഹൃദയത്തോടു ചേര്‍ത്ത് ജീവിക്കുന്ന ധാരാളം സര്‍ഗ്ഗധനരായ എഴുത്തുകാര്‍ കേരളത്തിലും കേരളത്തിന് പുറത്തുമുണ്ട്. അവരുടെ സേവനങ്ങളെ മാനിച്ച് ആദരിക്കാന്‍ മലയാളത്തിലെ കുഞ്ഞക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയുന്നവര്‍ ചെയ്യേണ്ട കാര്യമല്ലേ? കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അവശതയില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുന്ന ഈ ആദരവ് നീണ്ട നാള്‍ ചെയ്ത സേവനത്തിന് കിട്ടിയ ഒരു ശിക്ഷയായിട്ടാണ് എനിക്ക് തോന്നുന്നത്. രക്ഷയുള്ളത് സ്വന്തം പാര്‍ട്ടിയില്‍നിന്ന് കെട്ടിയിറക്കിയ എഴുത്തുകാരനോ അല്ലെങ്കില്‍ അധികാരസ്ഥാനങ്ങളില്‍, മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കോ ആയിരിക്കും. അവര്‍ക്കെല്ലാം പുരസ്കാരങ്ങളുടെ പെരുമഴക്കാലമാണ്. അതിനിടയില്‍ ഒരു ചാറ്റല്‍മഴയായിപോലും പുരസ്കാരങ്ങള്‍ ചെമ്പില്‍ ജോണിനെപ്പോലുള്ളവരീലെത്തില്ല.
എഴുത്തുകാരായിട്ടുള്ള പലരും രോഗത്തിലും, ദുഃഖത്തിലും കഴിയുന്നുണ്ട്. അവരെ തിരിഞ്ഞൊന്നു നോക്കാന്‍ ഭാഷയില്‍ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കോ ഭാഷാ പണ്ഡിതര്‍ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. കലയുടെ കാലിന്‍മേല്‍ കാല്‍ കയറ്റി അഹങ്കാരത്തോടെയിരിക്കുന്നവര്‍ ഇത് നമ്മുടെ സാഹിത്യസംസ്കാരത്തിന് ചേര്‍ന്നതാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പാര്‍ലമെന്‍റിലുള്ള ഒരു ജനപ്രതിനിധിയ്ക്ക് അഞ്ച് വര്‍ഷമിരുന്നാല്‍ പെന്‍ഷനും മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. ആ കൂട്ടത്തില്‍ ഒരല്പം കള്ളത്തരമുണ്ടെങ്കില്‍ ആവശ്യത്തിന് കൈക്കൂലിയോ അഴിമതിയോ നടത്തി, സന്തോഷകരായ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താം. ജീവിതത്തെ സത്യസന്ധമായി സമീപിക്കുന്ന എഴുത്തുകാര്‍ക്ക് മനസ്സിലെ എല്ലാ നന്മകളും ചവുട്ടി താഴ്ത്തികളയാന്‍ പറ്റില്ല. സ്വന്തം സൃഷ്ടിയിലൂടെ കുറേ ആരാധകരേയുണ്ടായെങ്കിലും ദുഃഖവേളകളില്‍, രോഗങ്ങളില്‍ തണലാകാന്‍ ആരുണ്ട്? അവരുടെ കൃതികളെപ്പറ്റിയെഴുതാന്‍ വാഴ്ത്തിപ്പാടാന്‍ ആരെങ്കിലുമുണ്ടോ? സാഹിത്യകൃതികളെ വലിച്ചിഴച്ച് അവാര്‍ഡുകളാക്കി വാണിജ്യവല്‍ക്കരണമാണ് ഒരു കൂട്ടര്‍ ചെയ്യുന്നത്. മറ്റൊരു കൂട്ടര്‍ സാഹിത്യസ്ഥാപനങ്ങളില്‍ സ്വന്തം പാളയത്തില്‍നിന്നുള്ളവരെ സാഹിത്യകാരന്മാരാക്കി സ്വജനപക്ഷപാദവും സ്വാര്‍ത്ഥതാല്പര്യങ്ങളും നടത്തി സര്‍ഗ്ഗധനരായ എഴുത്തുകാരെ അകറ്റി നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നും അവശതയനുഭിക്കുന്ന എഴുത്തുകാരെ സുരക്ഷിതരാക്കാനുള്ള ഒരു നടപടിയും കാണുന്നില്ല. സഹജീവികളെ തിരിഞ്ഞു നോക്കാത്ത ഒരു പറ്റം മനുഷ്യര്‍. മുന്‍കാലങ്ങളില്‍ പുരസ്കാരങ്ങളെക്കാള്‍ സാഹിത്യ സംഭാവനകളാണ് കവികള്‍, സാഹിത്യകാരന്മാര്‍ നല്കിയിട്ടുള്ളത്. സാഹിത്യമെന്നും ആസ്വാദകരിലുണ്ടാക്കുന്നത് ജീവനും കുളിര്‍കാറ്റുമാണ്. മനുഷ്യനെ അനശ്വരതയുടെ അനന്തതയിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ളവരാണവര്‍. ജനപ്രിയ സാഹിത്യകൃതികളെ പലപ്പോഴും സാഹിത്യരംഗത്തുള്ള ചിലര്‍ തെറ്റായി ചിത്രീകരിക്കാറുണ്ട്. ചില മാധ്യമ മുതലാളിമാരും പ്രസാദകരും അത്യാധുനിക് എന്നൊക്കെ വീമ്പിളക്കി ജനപ്രിയ കൃതികളെ ഇകഴ്ത്തിയും മറ്റുള്ളവരുടെ വ്യക്തിത്വം തികച്ചും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നതിന്‍റെ പ്രധാന കാരണം ഭൗതിക നേട്ടങ്ങള്‍ മാത്രമാണ്. അതുമൂലം എന്തെങ്കിലും മാറ്റങ്ങള്‍ ഇന്നുവരെ സാഹിത്യത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. സാഹിത്യകൃതികളെ വിശകലനം ചെയ്യുമ്പോള്‍ സാഹിത്യസൃഷ്ടിക്ക് ഓരോരോ തലങ്ങളുണ്ട്. അത് ആശയം, അര്‍ത്ഥം, പ്രതിഭ, സൗന്ദര്യം, അറിവ്, ഭാവന, അനുഭവം അങ്ങനെ തുടരുന്നതാണ്. മനുഷ്യന് മനസ്സിലാകുന്ന ഭാഷ എഴുതിയതുകൊണ്ടാണ് മുട്ടത്ത് വര്‍ക്കിക്കും ചെമ്പില്‍ ജോണുമൊക്കെ ജനപ്രിയ എഴുത്തുകാരായത്. ഇന്ന് മാധ്യമങ്ങളിലും മറ്റും സ്വാധീനമുള്ളവരുടെ പല കൃതികളും ജനപ്രിയമാക്കുന്നുണ്ട്. ഒരാള്‍ വായിക്കുന്ന കൃതി മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അങ്ങനെയായാല്‍ പുരസ്കാരങ്ങള്‍ എങ്ങനെ കൊടുക്കും? ഇതിനൊന്നും സാധ്യതയില്ലാത്തവരുടെ കാവ്യസമാഹാരങ്ങള്‍ അലമാരയില്‍ അടുക്കിവെക്കുകയാണ് പതിവ്. ചെമ്പില്‍ ജോണിന്‍റെ കാവ്യസ്പര്‍ശം സമൂഹത്തിലെങ്ങോ ഒളിഞ്ഞും കണ്ടതുകൊണ്ടാണെന്ന് ആരോ പറഞ്ഞറിഞ്ഞ് സാംസ്കാരിക വകുപ്പ് ഗുരുശ്രേഷ്ടാ പുരസ്കാരം കയറ്റി വണ്ടി വിട്ടത്. മാധ്യമങ്ങള്‍ പാടിപുകഴ്ത്തിയ എഴുത്തുകാരനായിരുന്നെങ്കില്‍ മന്ത്രി തന്നെ സ്വന്തം വണ്ടിയില്‍ ചെമ്പില്‍ ജോണിന്‍റെ വീട്ടിലെത്തുമായിരുന്നു. അങ്ങനെ എത്തിയ ചരിത്രമുണ്ട്. ഇന്ന് സാഹിത്യരംഗത്ത് അരക്ഷിതത്വബോധം വളരുന്നതിന്‍റെ ധാരാളം കാഴ്ചകളുണ്ട്. അര്‍ഹതയുള്ള എഴുത്തുകാര്‍ക്ക് ആശ്വാസവും ആദരവും നല്കേണ്ടവരാണ് സര്‍ക്കാരുകളും സാഹിത്യസ്ഥാപനങ്ങളുടെ ഉന്നത പദവിയിരിക്കുന്നവരും ചെയ്യേണ്ടത്. സാഹിത്യം ഒരവാര്‍ഡില്‍ തൂക്കിവില്ക്കാനുള്ളതല്ല. എന്നാല്‍ പുറമെ ആദര്‍ശവാദവും അകമെ ആശീര്‍വാദവുമായാല്‍ സൃഷ്ടിപരായ നിലപാടുകളിലെ നിഗൂഢതകള്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്.
About The Author
No related posts.