ഒരു തലമുറയിലെ കുട്ടികൾക്ക് വഴിയരുകിലെ മഷിത്തണ്ട് ഏറെ പ്രിയമായിരുന്നു. ക്ലാസ്സിലെ അക്ഷരത്തെറ്റുകളുടെയൊക്കെ അശുദ്ധിയെല്ലാം കുളിപ്പിച്ചകറ്റി സ്ളേറ്റിൽ ഓൾ റൈറ്റ് വാങ്ങിക്കാനുള്ള ഒരു echo friendly ഉപകണമായിരുന്നു. ഇന്ന് മഷിത്തണ്ടെന്തെന്നു പോലും കുട്ടികൾക്കറിയില്ല. മഷിത്തണ്ടു കൊണ്ട് അക്ഷരത്തെറ്റുകളെ മായിക്കാൻ സാധിക്കാത്ത ഒരു ലോക ക്രമത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. അതുകൊണ്ടാണ് അക്ഷരത്തെറ്റുകൾ സ്വയം തിരുത്താൻ പോലും നാം മറന്നു പോകുന്നത്. പണ്ട് ഒരു മഷിത്തണ്ടു കൊണ്ട് നമ്മൾ നമ്മുടെയും നമ്മുടെ ബഞ്ചിലെ മറ്റെല്ലാവരുടെയും സ്ളേറ്റിലെ പിശകുകൾ മായിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് മറ്റുള്ളവരുടെ പിശകുകളെ മായിക്കാനല്ല പെരുപ്പിച്ചു പ്രചരിപ്പിക്കാനാണ് നമ്മുടെ വ്യഗ്രത. കരുണയെന്ന മഷിത്തണ്ടു കൊണ്ട് നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തിലെ തെറ്റിപ്പോകുന്ന സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും മായിക്കാൻ നമുക്കു കഴിയണം. അങ്ങനെ നമ്മുടെ ചുറ്റുവട്ടങ്ങളിലുള്ളവരുടെ അക്ഷരത്തെറ്റുകൾ മായിച്ചു കളയുന്ന മഷിത്തണ്ടുകളാകാം നമുക്ക് . ✨
ജോസ് ക്ലെമന്റ്