ഏറ്റവുമധികം ചർച്ചയും പഠനവും മലയാളത്തിലു ണ്ടായിട്ടുള്ളത് ആശാൻ കൃതികൾക്കാണ്.
അദ്ദേഹത്തിൻറെ എല്ലാ കൃതികളിലും തന്നെ നവോത്ഥാനത്തിന്റെ സ്പന്ദനം നമുക്ക് കാണാനും കഴിയും. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ നാം’ദുരവസ്ഥ ‘ എന്ന കൃതിയെക്കുറിച്ച് വളരെയധികം പ്രാധാന്യത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു .കാരണം, സാമൂഹികവും സാമുദായികവുമായ പരിഷ്കരണം ലക്ഷ്യമാക്കി ആശാൻ രചിച്ച ദുരവസ്ഥ ജാതികൃതങ്ങളായ ഉച്ചനീചത്വങ്ങളുടെ യാഥാർത്ഥ്യം ഉദാഹരിക്കുന്ന ഒരു കഥയ്ക്ക് മാപ്പിള ലഹളയുടെ പശ്ചാത്തലം നൽകിക്കൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. നിരൂപകരുടെ അഭിപ്രായത്തിൽ ആശാന്റെ ഈ ഉദ്യമം വിപ്ലവകരമായ ഒരു നീക്കം തന്നെയാണ് എന്നാണ്.
മുണ്ടശ്ശേരിയുടെ പഠനത്തിൽ വെളിപ്പെടുന്നത്…
ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുന്ന ഈ കൃതി വൈലോപ്പിള്ളി ശ്രീധരമേനോനെ ആകർഷിച്ചു എന്നത് തെല്ലും അതിശയോക്തിജനക മല്ല . ആശാന്റെ’ദുരവസ്ഥ’യിലൂടെ മലയാള കവിതയിൽ ആദ്യമായി റിയലിസം അതായത് -യഥാതഥ കാവ്യം -എന്ന സങ്കല്പം ഉത്ഭവിച്ചു എന്നു നമുക്കു പറയാം. പുരോഗമന സാഹിത്യത്തിൻറെ മുന്നോടിയാണ് ദുരവസ്ഥ എന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കാഴ്ചപ്പാടും ശ്രദ്ധേയമാണ്…
ജാതി മത വർഗ ചിന്തകൾക്കെതിരെ ,
പകൽസമയം മുഴുവൻ
പ്രവർത്തിക്കുകയും രാത്രികാലങ്ങളിൽ തൂലിക ചലിപ്പിക്കുകയും ചെയ്ത കുമാരനാശാൻ , സാമൂഹിക ച്യുതിക്കെതിരെ തന്റെ പ്രവർത്തനമണ്ഡലമുയർത്തിയെന്ന് ‘ചണ്ഡാലഭിക്ഷുകി’ പോലെ ഈ കൃതിയും സാക്ഷ്യപ്പെടുത്തുന്നു.
“തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും
ദോഷമുള്ളോർ ……” എന്ന കവിവാക്യം പോലെയായിരുന്നു മേലാളർ – കീഴാളർ വേർതിരിവ് .
ഈ കൃതിയുടെ മുഖ്യ ലക്ഷ്യം തന്നെ ജാതി ധ്വംസനമാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ഏറ്റവും നല്ല ഉപായം മിശ്ര ജാതിക്കാർ തമ്മിലുള്ള വിവാഹമാണ്.
മാപ്പിള ലഹളയുടെ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിൻറെ മനസ്സിനെ ശക്തമായി വേട്ടയാടുകയും അദ്ദേഹം അതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻറെ അഭിപ്രായം ഈ കവിതയിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്ന് നമുക്ക് പ്രഥമ ദൃഷ്ട്യാ തന്നെ മനസ്സിലാക്കാവുന്നതുമാണ് . അദ്ദേഹം ദുരവസ്ഥ രചിക്കുന്നത് മാപ്പിള ലഹളയുടെ ദുരന്തമുഖം കണ്ടതിനുശേഷമാണ്.
മാപ്പിളലഹള സൃഷ്ടിച്ച ഗത്യന്തരമില്ലാത്ത ചുറ്റുപാടിൽ ഇല്ലംവിട്ടിറങ്ങിയ സാവിത്രി എന്ന ബ്രാഹ്മണ സ്ത്രീ പ്രാണരക്ഷാർത്ഥം ചാത്തൻ എന്ന പുലയ യുവാവിന്റെ ചാളയി ലെത്തുകയും പിന്നീട് തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ‘ദുരവസ്ഥ ‘ എന്ന ഖണ്ഡകാവ്യത്തിൽ കുമാരനാശാൻ വരച്ചു വച്ചിരിക്കുന്നത് എന്നുപറയാം. കീഴാളരുടെ മുരടിച്ച അവസ്ഥ ദുരവസ്ഥയിലെ കുടിൽ പരിസര വർണ്ണനയിൽ തന്നെയുണ്ട്. ജാതിക്കെതിരെയുള്ള പ്രചാരണമാണ് ദുരവസ്ഥയിലൂടെ നടത്തുന്നത് .സാഹിത്യത്തിന്റെ സാധ്യതകളെ കവിതയിൽ പരമാവധി പ്രയോജനപ്പെടുത്താൻ ആശാന് സാധിച്ചിട്ടുണ്ട്.
നൂറുവർഷത്തിനു മുമ്പെഴുതിയ ഈ ദുരവസ്ഥ അന്നത്തെ സാമൂഹിക സമ്മർദ്ദത്തിന് പ്രതിവിധിയായി ആശാൻ സൃഷ്ടിച്ചതാണ്. അന്നത്തെ മാപ്പിള ലഹള എന്ന വലിയ ആപത്തിന് ഒരു പോംവഴി തന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങളുടെയുംസൃഷ്ടിയിലൂടെ ആശാൻ നിറവേറ്റിയത് .ഇപ്പോൾ ഈ കൃതിക്ക് നൂറുവർഷം പിന്നിടുമ്പോഴും വളരെയധികം പ്രസക്തിയുണ്ട്. കാരണം അന്നത്തെ മാപ്പിള ലഹളയുടെ അവശിഷ്ടങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ചിലയിടത്തെങ്കിലും തെളിഞ്ഞു കാണുകയാണ്.
കുമാരനാശാനെ ഒരു കൂട്ടർ കൊല ചെയ്തുവെന്നു വിശ്വസിക്കുന്ന ഒരു കൂട്ടർ , കലാപം സൃഷ്ടിക്കുന്നുണ്ട്. കുമാരനാശാന്റെഭാര്യയായ ഭാനുമതി എഴുതിയ ജീവചരിത്രകുറിപ്പിൽ നിന്നും
അതൊരു കൊലപാതകമല്ല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ .
ആപത്തിനെക്കാൾ വലിയ അധ്യാപകരില്ല എന്ന് ഏ.ആർ രാജരാജവർമ്മ സാഹിത്യസാഹിത്യത്തിൽ എഴുതിയത് എത്ര സത്യം.
കവി വേദനയോടെ മാപ്പിള ലഹളയെ പറ്റി പരാമർശിക്കുന്നുണ്ട്. കീഴാളരുടെയും മേലാളരുടെയും വേർതിരിവുള്ള ജീവിതാവസ്ഥകളിൽ വളരെയധികം വേദനിക്കുന്ന കവി അവരോടുള്ള പ്രതിഷേധമായിട്ടാണ് ഈ കൃതി രചിച്ചത് എന്ന് നമുക്ക് തോന്നും .
യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ പ്രതിഷേധമാണ് അദ്ദേഹം പ്രതീക്ഷിച്ചത് . എന്നാൽ അവരായിരുന്നില്ല പ്രതികരിച്ചത്. .
മഞ്ജരി വൃത്തത്തിൽ 1700 ശീലുകളോടെ രചിച്ച ഈ കൃതി മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയിലാണ് എഴുതിയത് എന്നൊരു അപവാദം ഉണ്ട് . പ്രൊഫസർ ലീലാവതി ടീച്ചർ അഞ്ചടി കവിത എന്നു തരം താഴ്ത് വിശേഷിപ്പിച്ചുവെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു…എന്നാൽ അങ്ങനെയല്ല എന്നു മു
ണ്ടശ്ശേരി, തായാട്ട് ശങ്കരൻ തുടങ്ങിയ
നിരൂപകരുടെ കൃതികൾ വായിക്കുമ്പോൾ ബോധ്യമാകുന്നതാണ്.
ഒരു ഉദ്ബോധന കൃതിയാണ് ദുരവസ്ഥ എന്നാണ് തായാട്ട് ശങ്കരൻപറയുന്നത് .’ക്രൂര മുഹമ്മദർ ചിന്തിയ ചോരയാൽ എന്ന ഒരു പ്രയോഗമാണ് ഇസ്ലാമികളെ ക്ഷുഭിതരാക്കിയതും അദ്ദേഹത്തിന് കത്തയക്കാൻ കാരണമായതും. ആശാൻ അതിന് അപ്പോൾ തന്നെ മറുപടി അയക്കുകയും അവസ്ഥയുടെ തർക്കപരിഹാര സമ്മേളനത്തിൽ അതു പരിഹരിക്കുകയും ചെയ്തിരുന്നു. .കൃതിയുടെ ലക്ഷ്യം ജാതി നിരാസമാണെന്നിരിക്കെ ദുരവസ്ഥ പോലെ നൂറ്റാണ്ടിനു ശേഷവുമിത്ര ചർച്ച ചെയപ്പെട്ടിക്കുള്ള
മറ്റൊരു ദീർഘമായ കൃതി ഇല്ലെന്നു പറയാം.മൂന്നുമാസം കൊണ്ടാണ് ഈ കൃതി എഴുതിത്തീർത്തത്.
കൃതി വിജയിക്കുന്നത് സാവിത്രി എന്ന ബ്രാഹ്മണ സ്ത്രീയും ചാത്തൻ എന്ന പുലയനും തമ്മിൽ വിവാഹം കഴിക്കുന്ന തിലൂടെയാണ് . ‘ഉദ്യാനപാലകന്മാരേ…”’ എന്നു തുടങ്ങുന്നവരികളിലെ ഉദ്ബോധനപ്രദമായ വരികൾ എടുത്തു പറയേണ്ടതാണ്.എന്നാൽ ഇതിനൊരു അപവാദമായി ചില നിരൂപകർ പറയുന്നത് പുലപ്പേടി എന്ന പേരിൽ അന്നു നിലനിന്നിരുന്ന
അനാചാരംകാരണമുണ്ടായ ഭയമാണ് ചാത്തനെ വിവാഹം കഴിക്കാൻ സാവിത്രിയെ പ്രേരിപ്പിച്ചത് എന്നാണ്.
ദുരവസ്ഥയുടെ ഉദ്ദേശം തന്നെ ഏതു മഹാവിപത്തും ഗുരുവായി മാറുന്നുവെന്നതാണ്.
വിദ്യപഠിപ്പിച്ചതിന്റെ ഓർമ്മയെ സമുദായത്തിന്റെ പുനഃസംഘടനയ്ക്ക് ആകത്തക്ക വിധം നിലനിർത്തണമെന്നതാണ്ഈ കൃതി കൊണ്ടുള്ള നേട്ടം .സാഹിത്യസംബന്ധമായ ഒരാവശ്യ കതയാണ് ഇത് നിറവേറ്റിയിരിക്കുന്നത് .
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻറെ ഒരു നാഴികല്ല് തന്നെയായിരുന്നു ഈ കൃതി. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക ‘എന്ന ശ്രീനാരായണ ഗുരുവിൻറെ മതമനുസരിച്ച് തന്നെ കുമാരനാശാൻ ഈ കൃതിയിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചിരിക്കുന്നു എന്നുള്ളത് വളരെ ചിന്തനീയമാണ്. കാരണം അതിനുവേണ്ടി ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് കവി. .
വിദ്യാഭ്യാസ സമ്പന്നനും ചാരി(ത്യമുള്ളവനുമായ ഒരു പുരുഷനായിരിക്കണം ഭർത്താവായി വരേണ്ടത് എന്നു സാവി ത്രി ആഗ്രഹിച്ചിരുന്നു.വിദ്യാഭ്യാസമില്ലെങ്കിലും അവൾ വിദ്യ ചാത്തനെ അഭ്യസിപ്പിക്കാം എന്ന് തീരുമാനിക്കുകയാണ്. അതൊരു നവോത്ഥാനമാണ് .
‘ചാരിത്ര്യമുണ്ട് എന്നതിന് കവിതയിൽ തെളിവുണ്ടല്ലോ. അതുവഴി ഗുരുവിന്റെ ഒരു മഹദ് സന്ദേശമാണ് ഇവിടെ പ്രാവർത്തികമാകുന്നത്.. കഥാപാത്ര നിർമ്മിതിയിലൂടെ ഒരു സാഹചര്യം സൃഷ്ടിച്ച് സമൂഹത്തെ ബോധവൽക്കരിക്കുകയാണ് കുമാരനാശാൻ . . സംസ്കാര സമ്പന്നത, വരുംകാലഘട്ടത്തിലേക്കു കൂടി കൊണ്ടുവരികയാണ് ചെയ്തത്.
ഏതൊരാപത്തിലും നന്മ ദർശിക്കാൻ കഴിയുക എന്നുള്ള ഒരു പോസിറ്റീവ് ചിന്ത സാവിത്രി എന്നസ്ത്രീ യിലൂടെ പ്രാവർത്തികമാക്കുമ്പോൾ സമൂഹത്തിന് ഒരു പുതിയ മാനം കൈവരികയാണ്. “എന്നെ അധഃപതിപ്പിച്ച വിധേ നിൻറെ —
യുന്നമിതെങ്കിൽ ഞാൻ ധന്യയായി ‘എന്നു പറഞ്ഞ് തൃപ്തിയടയുന്ന ഒരു സ്ത്രീയുടെ പുരോഗമനചിന്തയും ഏതു ഘട്ടത്തിലും ഉയർച്ച ആഗ്രഹിക്കുന്ന ഒരു മനസ്സും നമുക്കു കാണാൻ കഴിയും. ചാത്തനും യക്ഷിയും പേയും ദൈവമാണെന്നു കരുതുന്ന അന്നത്തെ അന്ധവിശ്വാസ സങ്കല്പത്തെയും തുടച്ചുനീക്കാൻ ഈ കൃതിയിൽ ശ്രമിച്ചിരിക്കുന്നത് കാണാം.
അതുകൊണ്ടുതന്നെ നൂറ് വർഷം പിന്നിടുമ്പോഴും അതേ സാമൂഹിക അന്തരീക്ഷം ചിലയിടങ്ങളിലെങ്കിലും പുന:സൃഷ്ടിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ തീർച്ചയായും ഈ കൃതിയുടെ ചർച്ച വളരെ അത്യന്താപേക്ഷിതമാണ് . നമ്മെ വീണ്ടും ചിന്തിപ്പിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ കൃതിക്ക് പൂർണമായും കഴിയുമെന്നും നിസ്സംശയം പറയാവുന്നതാണ്.












