കീവ് ∙ റഷ്യൻ അധിനിവേശത്തെ ചെറുക്കുന്ന യുക്രെയ്നിന് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വാഗ്ദാനം ചെയ്തു. 40 സഖ്യരാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗം ഓസ്റ്റിന്റെ അധ്യക്ഷതയിൽ ജർമനിയിലെ റാംസ്റ്റെയ്ൻ വ്യോമത്താവളത്തിൽ ചേർന്ന് സ്ഥിതി വിലയിരുത്തി. യുഎസും 30 സഖ്യരാജ്യങ്ങളും യുക്രെയ്നിന് ആയുധങ്ങൾ വാഗ്ദാനം ചെയ്തെന്ന് ഓസ്റ്റിൻ പറഞ്ഞു.
ഇതേസമയം, യുക്രെയ്നിന് ആധുനിക ആയുധങ്ങൾ നൽകി യുഎസും സഖ്യരാജ്യങ്ങളും പരോക്ഷ യുദ്ധം നടത്തുകയാണെന്നും ഇതു മൂന്നാം ലോകയുദ്ധത്തിനു കാരണമാകുമെന്നും റഷ്യ ആരോപിച്ചു. ആണവ യുദ്ധഭീഷണി അവഗണിക്കരുതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രി സെർഗെയ് ലാവ്റോവ് മുന്നറിയിപ്പ് നൽകി.
ഇതേസമയം, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കി. ഹർകീവിൽ തുടർച്ചയായ മിസൈൽ, ബോംബ് ആക്രമണങ്ങൾ നടത്തി. ഡോണെറ്റ്സ്കിൽ ഷെല്ലാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന ടൊറെസ്ക് നഗരത്തിൽ വെള്ളം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി.
സമാധാന ശ്രമങ്ങളിലും പുരോഗതിയുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോസ്കോയിലെത്തി ലാവ്റോവുമായി ചർച്ച നടത്തി. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റും മറ്റുമായി ചർച്ച നടത്തും. നയതന്ത്ര പരിഹാരത്തിന് റഷ്യ തയാറാണെന്ന് ലാവ്റോവ് ഗുട്ടെറസിനെ അറിയിച്ചു.
രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റാഫേൽ മരിയാനോ ഗ്രോസി ചെർണോബിൽ ആണവനിലയം സന്ദർശിച്ചു. മരിയുപോളിൽ സമാധാന ചർച്ച തുടരാമെന്ന യുക്രെയ്നിന്റെ നിർദേശം ലാവ്റോവ് തള്ളി.
English Summary: Russia pounds eastern Ukraine as West promises Kyiv new arms
About The Author
No related posts.