ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 11 വസന്തമാളിക | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email
കോളജ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചവരുടെ പാനൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കോളജിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. കരുൺ കോളജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അവനെ മറ്റുള്ളവർ മുകളിലേക്കുയർത്തി സിന്ദാബാദ് വിളിക്കുന്നതുകണ്ടപ്പോൾ കിരണിന് അഭിമാനമാണ് തോന്നിയത്. അവളുടെ കണ്ണുകൾ തിളങ്ങി. അവനുവേണ്ടി പെൺകുട്ടികൾക്കിടയിൽ പ്രചാരവേല ചെയ്യുമ്പോൾ തന്നെ മനസ്സിലുറച്ച കാര്യമാണ് അവൻ ജയിക്കുമെന്ന്. അവനുവേണ്ടി കഷ്ടപ്പെട്ടതൊന്നും അവനറിയില്ല. അറിയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പെൺകുട്ടികൾക്കിടയിൽ നല്ലൊരു കർഷകനെന്നും സൽസ്വഭാവിയെന്നുമൊക്കെ അവൻ പേരെടുത്തിരുന്നു. പെൺകുട്ടികളോടുള്ള പെരുമാറ്റത്തിലും അതുണ്ട്. മറ്റ് എത്രയോ ആൺകുട്ടികൾ പെൺപിള്ളാരെ കാണുമ്പോൾ ചൂളമടിക്കുന്നു, പ്രേമം നടിച്ച് വളയ്ക്കാൻ ശ്രമിക്കുന്നു. ഇതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തനാണ് കരുണെന്ന് അവൾ ഒരു നിമിഷം ഓർത്തു.
കോളജ് മൈതാനത്ത് ജയ് വിളികളുടെ ശബ്ദം ഉയർന്നുപൊങ്ങി. അതിനിടയിലേക്ക് ചെന്ന് അഭിനന്ദനമറിയിക്കാൻ മനസ് വന്നില്ല. വീട്ടിലെത്തിയാലും പപ്പ അവനൊപ്പമാണ്. എന്തായാലും ഇന്നധികം ക്ലാസ്സുകൾ കാണില്ല. ക്ലാസ്സ് മുറിയിലിരിക്കുമ്പോഴും ചിന്ത അവനെപ്പറ്റിയായിരുന്നു. പഠിക്കുന്ന സമയം അവൻ മനസ്സിലേക്ക് വരാതിരിക്കാൻ നന്നേ ശ്രമിക്കുന്നുണ്ട്. അത് പഠനത്തെ ബാധിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം അവനെ കാണാൻ തീരുമാനിച്ചു. കൂടുതലും അവനെ കാണുന്നത് ലൈബ്രറിയിലാണ്. ഇന്ന് അവിടെയും കണ്ടില്ല. അരുണയെക്കൂടി കാണാതെ വന്നപ്പോൾ ഉള്ളിൽ സംശയമേറി വന്നു. അവളും ജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. മനസ്സ് പിടഞ്ഞു. പലരോടും ചോദിച്ചു. പലയിടത്തും നോക്കി. എങ്ങും കാണാനില്ല. ഇവൻ എവിടെ പോയി? ഉള്ളിൽ ആശങ്കകൾ നിറഞ്ഞു. അരുണ എവിടെ? പെൺകുട്ടികൾക്കിടയിലും കണ്ടില്ല.
അവൾ കോളജിന്റെ പിറകിലുള്ള കൃഷിസ്ഥലത്തേക്കു നടന്നു. സാധാരണയായി ആരും അങ്ങോട്ടു പോകാറില്ല. അവിടെയുള്ളത് കുറെ മരങ്ങളും തരിശായി കിടക്കുന്ന ഭൂമിയുമാണ്. അവിടെയാണ് അവന്റെ പച്ചക്കറിത്തോട്ടം. ലൈബ്രറിയിലില്ലെങ്കിൽ അവനെ കാണുക പച്ചക്കറിത്തോട്ടത്തിലാണ്. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അവന്റെ മുഖം പാവയ്ക്കകളുടെ മധ്യത്തിൽ തെളിഞ്ഞുകണ്ടു. ഒപ്പം മറ്റു രണ്ടു കൂട്ടുകാരുമുണ്ട്. അവിടേക്ക് പോകാൻ മനസ് അനുവദിച്ചില്ല. ഒരു പെൺകുട്ടി ഒറ്റയ്ക്ക് എന്തിന് അവിടേക്ക് പോകണം. പച്ചക്കറിത്തോട്ടം കാണാനാണെങ്കിൽ ആരെയെങ്കിലും ഒപ്പം കൂട്ടിക്കൂടെയെന്ന് പ്രിൻസിപ്പൽ ചോദിച്ചാൽ എന്തു മറുപടി പറയും. നെറ്റിയിൽ പൊടിഞ്ഞു നിന്ന വിയർപ്പുകണം തൂവാലയെടുത്ത് തുടച്ചുകൊണ്ട് അവൻ ജോലി തുടർന്നു. അങ്ങോട്ടു ചെന്നാൽ എന്തെങ്കിലും അസ്വാഭാവികമായി കാണുമെന്നിരിക്കെ അവൾ മടങ്ങിപ്പോന്നു.
മൂന്നുമണി മുതൽ മൈതാനത്ത് സംസ്ഥാനതല കായികമത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പരിശീലനം നടക്കുകയാണ്. അതിൽ ഒരാൾ കിരണാണ്. അഞ്ചുപേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. നൂറും നാനൂറും മീറ്റർ ഓട്ടമത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കിരണാണ്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തുക വളരെ ദൂരെയെങ്കിലും അതിനുള്ള ശ്രമത്തിലാണ് അവൾ. അവൾ ചെരുപ്പൂരി ബൂട്സ് ഇടുന്ന സമയം കരുൺ നടന്നുപോകുന്നത് കണ്ട് അവന്റെ പിറകെയോടി.
അവള്‍ സ്നേഹത്തോടെ വിളിച്ചു, “കരുൺ”
അവൻ തിരിഞ്ഞു നിന്നു. ആ തിളങ്ങുന്ന കണ്ണുകളിലേക്ക് അവൾ നിമിഷങ്ങള്‍ നോക്കി. മന്ദഹാസവും പുഞ്ചിരിയും അവരുടെ മുഖത്ത് പ്രകാശിച്ചു. അവൾ ആകെ സന്തോഷത്തിലാണ്. അവൾ ആവേശത്തോടെ അഭിനന്ദനമറിയിച്ചു. വെറും വാക്കുകളായിട്ടല്ല. ഹസ്തദാനം ചെയ്തുകൊണ്ടാണറിയിച്ചത്. അവനും തിരികെ നന്ദി പറഞ്ഞു.
“സത്യത്തിൽ ഈ വിജയത്തിനു കാരണം കിരണും അരുണയുമൊക്കെയാണ്.”
അരുണയുടെ പേര് കേട്ടപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മാറി. മനസ്സിന്റെ മരവിപ്പ് മാറാൻ നിമിഷങ്ങളെടുത്തു. വെറുതെ എന്തിനാണ് ഓരോ അർത്ഥങ്ങൾ ഓരോന്നിനും കൊടുക്കുന്നത്. അരുണയും ഒത്തിരി കഷ്ടപ്പെട്ടതല്ലേ? അതുകൊണ്ടവന്റെ സ്വന്തമായോ? അതിന് അവളൊന്ന് ശ്രമിക്കട്ടെ. അപ്പോൾ ഞാനാരെന്ന് അവൾ അറിയും. ഇളംവെയിലിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.
സന്തോഷത്തോടെയവൻ പറഞ്ഞു, “സാറിനോട് ഈ വിജയത്തെപ്പറ്റി ഒന്നു പറയണം. ഞാൻ രണ്ട് ദിവസം കഴിഞ്ഞേ അങ്ങോട്ടു വരൂ. ഫോണിൽ ഞാൻ വിളിച്ചുകൊള്ളാം.”
അവനൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ചാൽ മനസ്സിലുള്ളത് പറയാനുള്ള അവസരമാകുമായിരുന്നു. എത്രയോ ദിവസങ്ങളായി പ്രണയം മനസ്സിലിട്ട് തലോടുകയാണ്. എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. അതും ഒരു ചോദ്യചിഹ്നമായി മനസ്സിൽ നിൽക്കവെ മൈതാനത്ത് നിന്നുള്ള വിളി കേട്ടു. ഒപ്പം ഓടാനുള്ളവർ തയ്യാറായിരിക്കുന്നു. അവൾ ഒരു കള്ളച്ചിരിയോടെ യാത്ര പറഞ്ഞുപോയി.
മൈതാനത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികൾ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ചിലർ ഷോട്പുട്ട്, ഡിസ്കസ്ത്രോ, ജാവലിൻ ത്രോ ഒക്കെ പരിശീലിക്കുന്നു. മറ്റ് ചിലർ ഹൈജമ്പും ലോംഗ് ജമ്പും ചാടുന്നു. കിരണും മറ്റ് രണ്ട് പെൺകുട്ടികളും ഓട്ടത്തിലാണ്. മറ്റ് ദിവസങ്ങളെക്കാൾ കിരൺ ഉന്മേഷവതിയായിരുന്നു. ഓട്ടത്തിലും അത് കാണാൻ കഴിഞ്ഞു. കൂട്ടുകാരെ വളരെ പിന്നിലാക്കിയാണ് നൂറും നാനൂറ് മീറ്ററും പൂർത്തിയാക്കിയത്. ഒരു സംശയത്തിന്റെ നിഴൽ ഒപ്പം ഓടിയവർക്കുണ്ടായി. ഇന്നത്തേതിനെക്കാൾ നല്ലൊരു സമയം നിനക്ക് കാഴ്ചവയ്ക്കാനാവുമെന്ന് കൂട്ടുകാർ അഭിപ്രായപ്പെട്ടു. തീർച്ചയായും അതിനായി ശ്രമിക്കുമെന്നവൾ ഉറപ്പുകൊടുത്തു. അവർ ക്ഷീണിതരായി പച്ചപ്പുല്ലിൽ ഇരുന്നു.
എല്ലാ മനുഷ്യരും ലക്ഷ്യത്തിലെത്താന്‍ ഓടുകയാണ്. ആ ഓട്ടത്തിൽ തളർച്ച വരും. പക്ഷേ, തളർന്ന് വീഴാൻ പാടില്ല. എല്ലാ ഓട്ടവും ചാട്ടവും നടത്തവും ജീവിതവും മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ്. അത് ദൈവം എന്ന മഹാത്മാവ് മനുഷ്യന് കൊടുത്തിരിക്കുന്ന വഴികളാണ്. ചിലർ ദുഃഖത്തിലൂടെ മറ്റ് ചിലർ സന്തോഷത്തിലൂടെ സഞ്ചരിക്കുന്നു. സന്തോഷിക്കുന്ന സമ്പന്നമാരെയോർത്ത് സമ്പത്തില്ലാത്തവൻ എന്തിന് വിഷമിക്കണം. ഈ കൂട്ടരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. തുറന്ന കണ്ണുള്ളവൻ ജീവിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തണം. അല്ലാതെ ഉയർന്നവൻ, താഴ്ന്നവൻ, ഉയർന്ന ജാതി, താണ ജാതി ഇങ്ങനെയുള്ള അന്ധമായ ചിന്തകളിൽ മനസ് പോരാടുകയല്ല വേണ്ടത്. അദ്ധ്വാനിക്കാനും ത്യാഗം ചെയ്യാനുമുള്ള ധീരമായ മനസ്സാണാവശ്യം. ആ കൂട്ടർ ഒരു തിരക്കിലും പെട്ട് ആടിയുലയുന്നവരല്ല. കൂട്ടുകാരികൾ മറ്റുള്ളവരുടെ കായികാഭ്യാസത്തിൽ കണ്ണും നട്ടിരിക്കുമ്പോൾ കിരണിന്റെ മനസ് പോയത് ജീവിതത്തെ കീഴ്പ്പെടുത്താനായിരുന്നു.
കൂട്ടുകാരികൾ പറഞ്ഞത് സത്യമാണ്. ഇന്നത്തേതിനെക്കാൾ മികച്ച സമയം കുറിക്കാൻ ഒരുപക്ഷേ സാധിച്ചേക്കും. പക്ഷേ, ഇന്നത്തേതിനെക്കാൾ വലിയൊരു സന്തോഷം വരണം. അതിനു കരുൺ തന്നെ വിചാരിക്കണം. മനസ് ആഗ്രഹിച്ചാൽ അത് നേടിയെടുക്കുന്നതുവരെ പിന്മാറാത്ത സ്വഭാവമുള്ളവൾ ഈ ഓട്ടത്തിലും സ്വർണ്ണം നേടണം. കരുണിനെ കണ്ടുകഴിഞ്ഞാൽ വിരസത മാറി കൂടുതല്‍ ഊർജ്ജസ്വലതയുള്ളവളാകുമെന്ന് ഇന്ന് ബോധ്യമായി. വരുന്ന ദിനത്തിലും ഒപ്പം അവനുണ്ടാകണമെന്നാഗ്രഹിച്ചു. അവൻ മത്സരം കാണാനുണ്ടാകും. എന്നിരുന്നാലും എന്റെ അടുത്തുതന്നെയുണ്ടാകണമെന്ന് അവനോട് പറയണം. അതെന്നിൽ പ്രതീക്ഷ മാത്രമല്ല ഉള്ളിന്റെയുള്ളിൽ ഊർജ്ജവും നിറയ്ക്കും. തോളിൽ കൂട്ടുകാരികളുടെ കരസ്പർശം ഉണ്ടായപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം വന്നത്. അവർക്കൊപ്പം എഴുന്നേറ്റ് വീണ്ടും ഓട്ടം തുടർന്നു. ഓടി തളർന്ന് ക്ഷീണിച്ചവരുടെ മുകളിലൂടെ വെണ്മയാർന്ന സൂര്യന്റെ വെള്ളപ്പന്തൽ പടിഞ്ഞാറോട്ട് മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു.
സംസ്ഥാന കായിക മത്സരങ്ങൾക്ക് തുടക്കമായി. മത്സരാർത്ഥികൾ പ്രതീക്ഷകളോടെ മൈതാനത്ത് അവരുടെ സാന്നിദ്ധ്യമറിയിച്ചു. കോളജ് ടീമിന് പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരും കോളജ് ചെയർമാൻ കരുണും ചേർന്ന് എല്ലാവിധ വിജയമംഗളങ്ങളും നേർന്ന് മുന്നോട്ടു നയിച്ചു.
പച്ച പരവതാനി വിരിച്ച മൈതാനത്ത് ഇറങ്ങുന്നതിന് മുമ്പ് കിരൺ കരുണിന്റെ അടുത്തെത്തി, “കരുൺ ഒരു കുപ്പി വെള്ളവുമായി ദേ അവിടെയുണ്ടാകണം.” അവൾ കൈ ചൂണ്ടി പറഞ്ഞു.
അവള്‍ക്ക് ധൈര്യം കൊടുത്തുകൊണ്ടവൻ വെള്ളം നിറച്ച കുപ്പി വാങ്ങാനായി പുറത്തേക്കു പോയി. നാലുപാടും നിറഞ്ഞിരിക്കുന്നവരുടെ എല്ലാ കണ്ണുകളും മൈതാനത്താണ്. കായികരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത മന്ത്രി ഉദ്ഘാടനച്ചടങ്ങ് നിർവഹിച്ചു. ഉച്ചഭാഷിണിയിലൂടെ കളികളും കളിക്കാരുടെ പേരുകളും കോളേജുകളുടെ പേരുകളും മത്സരം തുടങ്ങുന്ന സമയവുമെല്ലാം അറിയിച്ചുകൊണ്ടിരുന്നു. അകലെയുള്ളവർ മൈതാനത്ത് വന്ന് പലരുടെയും ഫോട്ടോകൾ ക്യാമറയിലും മൊബൈൽ ഫോണിലും മറ്റും പകർത്തുന്നുണ്ടായിരുന്നു. പ്രൗഢഗംഭീരമായി അണിയിച്ചൊരുക്കിയ മൈതാനത്ത് പെൺകുട്ടികളുടെ ശരീരഭംഗിയും നിക്കറണിഞ്ഞുള്ള വേഷവിതാനവും പലരെയും ആകർഷിച്ചു. അവരുടെ ഓരോ അവയവവും അവർ പ്രത്യേകം ശ്രദ്ധിച്ചു. വെളുത്തുറച്ച കാലുകൾ, അരക്കെട്ട്, മസിലുകൾ, മൃദുത്വം തോന്നുന്ന തുടകൾ, മുടി പിന്നിയിടുന്നവർ, മുടി കഴുത്തിനൊപ്പം വെട്ടിയവർ. ഇവരുടെയിടയിലൂടെ മിന്നല്‍ വേഗത്തിൽ നടന്നുപോകുന്ന കിരണിലാണ് യുവാക്കളുടെ കണ്ണുകൾ പതിഞ്ഞത്. ചിലർ വികാരമൂർച്ഛയോടെ നോക്കി. അവളുടെ ശരീരഭംഗിയും വേഷവിധാനവും ആരിലും ആശയുണർത്തുന്നതാണ്.
തടിച്ചുകൊഴുത്ത ചില പെൺകുട്ടികളെ കണ്ടപ്പോൾ അവരുടെ ചുണ്ടിൽ പുഞ്ചിരിയുണർന്നു. സുന്ദരികൾക്കൊപ്പം സുന്ദരന്മാരുമുണ്ടായിരുന്നു. എല്ലാവരും കൗതുകത്തോടെ നോക്കി നിൽക്കേ പച്ചക്കൊടി തെളിഞ്ഞു. വെടിയുണ്ടകൾ ആകാശത്തേക്കുയർന്നു. യുവാക്കളുടെ ശ്രദ്ധ മുഴുവൻ പെൺകുട്ടികളിലായിരുന്നു. പ്രോത്സാഹനവും ഏറെ കിട്ടിയത് സുന്ദരിമാർക്കു തന്നെ. അവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് കിരണായിരുന്നു.
അവളുടെ മുന്നിൽ, ലക്ഷ്യസ്ഥാനത്ത് കുപ്പിയിൽ വെള്ളവുമായി കിരൺ നിൽക്കുന്നു, ഫിനിഷിങ് പോയിന്റും കടന്ന കുതിപ്പിലേക്ക് അവന്റെ സാന്നിധ്യം അവൾക്ക് ഊർജം പകരും. കരുണിന്റെ അടുത്തേക്ക് ഓടിയെത്തിയ കിരൺ അവന്റെ കയ്യിലിരിക്കുന്ന വെള്ളക്കുപ്പി വാങ്ങി ഒരൽപം ഉള്ളിലാക്കി മടക്കിക്കൊടുത്തു.
അവൻ അവളുടെ കയ്യിൽ പിടിച്ച് അഭിനന്ദനം അറിയിച്ചു. ആ സ്പർശനവും വാക്കുകളും ഉള്ളിൽ അത്യാനന്ദമാണ് നൽകിയത്. സത്യത്തിൽ ദാഹമകറ്റാനല്ല അവനോട് കുപ്പിയുമായി അവിടെ നിൽക്കാൻ പറഞ്ഞത്. അവന്റെ വാക്കുകൾ കേൾക്കാനുള്ള ഒരാഗ്രഹമായിരുന്നു. മത്സരവേളകൾ, ജീവിതദുഃഖങ്ങൾ, രോഗങ്ങൾ ഇവയുടെ മദ്ധ്യത്തിൽ മനസ്സാണ് ഏറ്റവും കൂടുതൽ സംഘർഷപ്പെടുക. ആ സമയം നല്ല വാക്കുകൾ മനസ്സിന്റെ സമനില കൈവരുത്താൻ സഹായിക്കും. അതൊക്കെ ജീവിത മുന്നേറ്റങ്ങൾക്കും വിജയങ്ങൾക്കും നിയന്ത്രണം നഷ്ടപ്പെടാതിരിക്കയും ചെയ്യും. എണ്ണമറ്റ കാഴ്ചക്കാർക്കിടയിൽ ഒരാൾ ധൈര്യം പകരുന്നു. മറ്റുള്ളവർ മറ്റുപലതും കണ്ടാസ്വദിക്കുന്നു.
അവന്റെ തോളില്‍ കിടന്ന തോർത്തെടുത്ത് തുടച്ചുകൊണ്ട് അവൾ മൈതാനത്തേക്ക് തിരികെ നടന്നു. കോളജ് ജീവിതത്തിലെ അവസാന മത്സരമാണ് നടക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ആദ്യമായിട്ടാണ് എന്നെക്കാൾ സമർത്ഥർക്കൊപ്പം ഓടാൻ അവസരം ലഭിക്കുന്നത്. നൂറിലും നാനൂറ് മീറ്ററിലും മറ്റുള്ളവരുടെ സമയത്തേ മറികടക്കാനായാൽ അതൊരു ഭാഗ്യമായിട്ടേ കാണാനാകൂ. അടുത്തു നിൽക്കുന്നവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഓട്ടക്കളത്തിലെ പടക്കുതിര സോണിയ അടുത്തു നിൽക്കുന്നുണ്ട്. എല്ലാവരും അവളെയാണ് ഉറ്റുനോക്കുന്നത്. അവളുടെ കണ്ണുകളിൽ പ്രതീക്ഷകൾ മാത്രമാണ്. മത്സരങ്ങൾ എപ്പോഴും ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നപോലെയാണ്. ഓരോ മത്സരാർത്ഥികളിലും വൈദ്യുതിയുടെ വോള്‍ട്ടേജുണ്ട്. ഏറ്റവും കൂടുതൽ വോൾട്ടേജുള്ളവർ ഏറ്റവും കൂടുതൽ ശക്തരാണ്. ഇതിൽ പരാജയപ്പെട്ടവരും വൈദ്യുതി ഉള്ളവരാണ്. തുലോം ചുരുക്കമാളുകൾ ഇതിനെ നാണക്കേടായി കാണാറുണ്ട്. അവരൊക്കെ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. മനസ്സിനെ ആദ്യം പാകപ്പെടുത്തിയിട്ട് വേണം തീരുമാനങ്ങളെടുക്കാൻ. ശരീരത്തെ മാത്രം പാകപ്പെടുത്തിയാൽ നാണക്കേടുള്ളവർ ബോധംകെട്ടു വീഴും. ഇത് പേപ്പർ പഠിച്ചെഴുതുന്ന പരീക്ഷയല്ല വിജയിക്കാൻ. കഠിനമായ അധ്വാനത്തിലൂടെ കൈവരിക്കുന്ന വിജയമാണ്. ഇങ്ങനെയൊരു കായിക മത്സരത്തിൽ പങ്കെടുക്കുകയെന്നത് സാധാരണമല്ല അസാധാരണമായ അനുഭവമാണ്. വിജയവും പരാജയവും സ്വയം ഏറ്റെടുക്കാൻ തയ്യാറാകുകയാണ് വേണ്ടത്.
അങ്ങിനെ ചിന്തിച്ചുറച്ച് നിന്ന നിമിഷങ്ങളിൽ നൂറ് മീറ്ററിൽ മത്സരിക്കാനുള്ളവരെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. സ്വന്തം കോളജ് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരമായതിനാൽ കൈയടി കൂടുതലുയർന്നു. അഞ്ച് ഇനങ്ങളിൽ മത്സരം നടന്നിട്ടും ഒന്നിലും സ്വന്തം വിദ്യാർത്ഥികൾക്ക് ഒന്നും നേടാനായില്ല. അതിൽ പ്രിൻസിപ്പൽ നിരാശനാണ്. ഇനിയുള്ള പ്രതീക്ഷ കിരണിലാണ്. ഇവിടുത്തെ മത്സരത്തിൽ ആരും ഉത്തേജനമരുന്ന് കഴിക്കില്ലെന്ന് എല്ലാവർക്കുമറിയാം. അതിനാൽ ആ വിഷയത്തിൽ നിരാശപ്പെടേണ്ടി വരില്ല. അത് കഴിച്ച് കളിക്കളത്തിലിറങ്ങുന്നവൻ പരാജയം ഏറ്റുവാങ്ങിയവരാണ്. എപ്പോഴും ജീൻസും ടീ ഷർട്ടും ധരിച്ച് കോളജിൽ വരുന്ന കിരണിനെ വിംബിൾഡൺ കളിക്കുന്ന വിദേശികളെക്കാൾ സുന്ദരിയായി കരുണിന് തോന്നി. പെൺകുട്ടികൾക്കും തെല്ലൊരു അസൂയ തോന്നാതിരുന്നില്ല. ചില വഷളന്മാർ അടുത്തുനിന്ന് ചൂളമടിച്ചെങ്കിലും കരുണത് ശ്രദ്ധിച്ചില്ല. ചിലർക്ക് എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത്. മനസ്സിൽ പിറുപിറുത്തു. വിവരദോഷികൾ. ഈ മനോരോഗികളുടെ തലച്ചോറിനാണ് കുഴപ്പം. ഇവനെയൊക്കെ ന്യൂറോളജി ഡോക്ടർമാർ ചികിത്സിച്ച് സുഖപ്പെടുത്തേണ്ടതാണ്. അതില്ലാതെ വരുമ്പോഴാണ് ഈ തലച്ചോറുകള്‍ വളർന്ന് സ്ത്രീപീഡനത്തിൽ വരെയെത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. ആരോഗ്യമുള്ള തലച്ചോറില്ലാത്തവന്‍ സ്വന്തം പെരുമാറ്റത്തിലൂടെയെങ്കിലും അത് വെളിവാക്കേണ്ടതല്ലേ. അതിന് സാമൂഹ്യ സംസ്കാരത്തിന്റെ സാരാംശമെങ്കിലും അറിഞ്ഞിരിക്കണം. ഇവന്റെയൊക്കെ മനസ്സിന് മാറ്റമില്ലെങ്കിൽ കിരൺ കൊടുത്തതുപോലെ കരണത്തടിയാണ് കൊടുക്കേണ്ടത്.
കരുണിന്റെ ശ്രദ്ധ മുഴുവൻ ഓട്ടത്തിന് തയ്യാറായി നിന്ന കിരണിലാണ്. നീണ്ട നാളുകളുടെ കഠിനാദ്ധ്വാനമാണ് അവൾ നടത്തിയത്. അതുകൊണ്ട് വിജയം കൈവരിക്കണമെന്നില്ല. അവളെക്കാൾ കഠിനാദ്ധ്വാനം ചെയ്തവരും കുറഞ്ഞ സമയത്തിനുള്ളിൽ ഓടുന്നവരും ട്രാക്കിലുണ്ട്. ഇത് എല്ലാം മത്സരാർത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മനസ്സിൽ സംഘർഷം അലയടിക്കുകയാണ്. കരുണും അതെ മാനസികാവസ്ഥയിലാണ്. അവൻ ആത്മാർത്ഥമായി എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. ആ പ്രകാശവലയത്തിനുള്ളിൽ അവളുടെ വശ്യസൗന്ദര്യം തിളങ്ങി നിന്നു. മൈതാനത്ത് ഇടത്ത് ഭാഗത്തായി ടൈ ധരിച്ചുനിന്ന താടിക്കാരൻ ഓട്ടക്കാരോട് തയ്യാറാകാൻ ആവശ്യപ്പെട്ടു. കിരൺ മുന്നോട്ടുവന്ന് കുരിശുവരച്ച് കാൽമുട്ടുകൾ വളച്ച് തയ്യാറായി നിന്നു. ആ നിശബ്ദനിമിഷങ്ങളിൽ താടിക്കാരന്റെ കരം മുകളിലേക്കുയർന്നു. വെടി പൊട്ടി. എങ്ങും ആരവങ്ങൾ ഉയർന്നു. ആകാംക്ഷാഭരിതരായി എല്ലാവരും നോക്കി നിന്ന് കയ്യടിച്ചു.
കിരണും സോണിയ എന്ന പെൺകുട്ടിയും ഒപ്പത്തിനൊപ്പമാണ് ഓടുന്നത്. ആകാംക്ഷയോടെ നിന്നവർ പരിഭ്രാന്തരായി. കോളജ് കുട്ടികൾ ‘കിരൺ, കിരൺ’ എന്നാർത്തു വിളിച്ചു. കരഘോഷത്താൽ അന്തരീക്ഷം പ്രക്ഷുബ്ദമായി. കണ്ണുകൾ തുറന്നിരുന്നവർക്കും കിരൺ തിളങ്ങുന്ന നക്ഷത്രമായി മണ്ണിൽ പ്രകാശിച്ചു. കിരൺ സോണിയയെ പരാജയപ്പെടുത്തി. കിരൺ വിജയിയായി. ആരാണ് ഒന്നാമത് എത്തുകയെന്നത് ആർക്കും ഉറപ്പില്ലായിരുന്നു. കിരണിനെ സംശയത്തോടെ നോക്കിയവരുടെ കണ്ണുകളും പ്രകാശിച്ചു. അര സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ജില്ലയുടെ താരറാണിയെ കിരൺ എന്ന താരരാജ്ഞി തോൽപ്പിച്ചത്. എല്ലാവരും ആരാധനയോടെ നോക്കി. അവരുടെ ശ്വാസോച്ഛ്വാസം ഉയർന്നുതാണു. ശരീരം വിയർത്തു. സന്തോഷത്തിന്റെ നിശ്വാസം പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
എതിരാളിയായ സോണിയയെ കെട്ടിപ്പിടിച്ച് മനസ്സിന്റെ ആനന്ദം പങ്കുവച്ചു. ഒരിക്കലും സോണിയ ഇതുപോലൊരു എതിരാളിയെ പ്രതീക്ഷിച്ചിരുന്നില്ല. നാനൂറു മീറ്ററിലും ഇവൾ തന്നെ പരാജയപ്പെടുത്തുമോ എന്നവൾ ഭയന്നു.
അവൾക്ക് ഒരപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ, “എന്നോട് ഒരൽപം ദയ കാണിക്കണം.”
ആ മുഖത്തേക്ക് കിരൺ തറപ്പിച്ചുനോക്കി. “ഞാനൊരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഇതുവരെയെത്തിയത്. കൂലിപ്പണിക്കാരനായ അച്ഛനും മറ്റ് സഹോദരീ സഹോദരന്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം. അറിയാമല്ലോ നമ്മുടെ സർക്കാർ സംവിധാനം. ആരെയും വളർത്തിക്കൊണ്ടുവരാൻ ഒരു സഹായവും അവർ ചെയ്യാറില്ല.”
കിരൺ പെട്ടെന്ന് ചോദിച്ചു, “എന്താണ് എന്റെ സഹായം വേണ്ടത്?”
സോണിയ ഹൃദയത്തിൽ തട്ടി പറഞ്ഞു, നാനൂറ് മീറ്ററില്‍ എനിക്ക് ഒന്നാം സ്ഥാനത്ത് വരണം. അങ്ങിനെ വന്നാൽ സ്പോർട്സ് ക്വാട്ടയിൽ എന്തെങ്കിലും ഒരു ജോലി കിട്ടും. ലക്ഷങ്ങൾ കൈക്കൂലി കൊടുക്കാനില്ലാത്തതുകൊണ്ടാണ്. എന്റെ കുടുംബത്തെ ഓർത്തെങ്കിലും ദയവായി സഹായിക്കണം. പരാജയപ്പെടുത്തരുത്.
വളരെ വേദനയോടെയാണ് കിരൺ അത് കേട്ടത്. ഒരു നിർവികാരത ഉള്ളിൽ തളംകെട്ടിക്കിടന്നു. സമൂഹത്തിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കയാണ്. കൈക്കൂലി ഭ്രാന്തന്മാർ നാടിന്റെ ശാപമായി മാറുന്നു. സോണിയയോട് സഹതാപം തോന്നി. അവളുടെ കരം പിടിച്ചിട്ട് പറഞ്ഞു.
“സമ്മതിച്ചു, ഞാൻ നാനൂറ് മീറ്ററിൽ നിന്ന് പിൻമാറുകയാണ്.” അതിന്റെ കാരണക്കാരി താനാണല്ലോ എന്നോർത്ത് സോണിയ വിഷണ്ണയായി നോക്കി. “അയ്യോ, ഞാൻ കാരണം പിൻമാറരുത്. എനിക്ക് ഒന്നാം സ്ഥാനത്ത് വരണം എന്ന് മാത്രമേ ഉള്ളൂ.” അവളുടെ ദുർബല മനസ്സിനെ ബലപ്പെടുത്തിയിട്ടറിയിച്ചു, “ഞാൻ പിന്മാറുന്നത് സോണിയക്ക് വേണ്ടി മാത്രമല്ല, മറ്റൊരാൾക്ക് കൂടി അവസരം ലഭിക്കാനാണ്. എനിക്കതില്‍ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ നന്മകളും നേരുന്നു. ധൈര്യമായി ഓടുക.”
അവൾ ചിരിച്ചുകൊണ്ട് കളിക്കളം വിട്ടുപോയി. സോണിയക്ക് അടക്കാനാവാത്ത സന്തോഷം തോന്നി. പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റുനിന്നപ്പോഴാണ് ഒരു പ്രകാശമായി കിരൺ തെളിഞ്ഞത്. ഇത്രമാത്രം മനസ്സിന് നന്മയുള്ള മനുഷ്യർ ഈ രംഗത്തുണ്ടോ? അറിയില്ല. ആദ്യമായി കാണുകയാണ്. നന്മയുള്ള മനുഷ്യർ. സത്യം ഒരു രഹസ്യമായി മൂടി വയ്ക്കേണ്ടതല്ല. പകരം തുറന്നു പറയേണ്ട കാര്യമാണ്. എന്റെ വീട്ടിൽ ജീവിതം എന്നും ഞങ്ങളെ കീഴടക്കുകയാണ്. സ്വതന്ത്രരാക്കാൻ ആരുമില്ല. സ്വാതന്ത്ര്യത്തിന്റെ അവകാശത്തിന്റെ അവകാശികളായി കൊട്ടിഘോഷിക്കപ്പെടുന്നവർക്കൊന്നും പാവപ്പെട്ടവന്റെ വേദനയറിയില്ല. പ്രാരാബ്ദങ്ങളറിയില്ല. ഭരണഘടനയെ ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. അത് നിഷേധിച്ചാൽ ജയിലോ അല്ലെങ്കിൽ തോക്കിൻകുഴലിലൂടെയുള്ള വെടിയുണ്ടകളുമാണ് ലഭ്യമാകുന്നത്. ആ വെടിയുണ്ടകളും ഇടിയും തൊഴിയും ഏറ്റുവാങ്ങി മരണഗണത്തിലേക്ക് എന്തിന് പോകണം. മരണത്തെക്കാൾ നല്ലത് ജീവിതമാണ്. സത്യത്തിൽ സുന്ദരമായ ഈ ജീവിതത്തിലേക്ക് വഴികാട്ടിയായവളെ കൺനിറയെ നോക്കി നിന്നു. സ്നേഹനിധിയായ എതിരാളി.
കോളജ് കുട്ടികളും അദ്ധ്യാപകരും കിരണിനെ തലയുയർത്തി അത്യാഹ്ലാദത്തോടെ നോക്കി. കോളജ് ചരിത്രത്തിൽ ആദ്യമായിട്ടാണ് കായിക രംഗത്ത് ഇത്ര വലിയൊരു വിജയം. കോളജിന്റെ യശസ്സ് ഉയർത്തിയവൾ. പെൺകുട്ടികൾ ഓരോരുത്തരായി അവളെ വാരിപ്പുണരുകതന്നെ ചെയ്തു. പ്രിൻസിപ്പൽ ഓടിയെത്തി അവളെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. കരുണും ഓടിയെത്തി അഭിനന്ദനമറിയിച്ചു. എല്ലാവരുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കളായിരുന്നു. കാഴ്ചക്കാരായിരുന്നവർ പലരും അവളുടെ അടുക്കലേക്ക് വന്നു. ആ കൂട്ടത്തിൽ ധാരാളം പത്രക്കാരും ചാനലുകാരും ഉണ്ടായിരുന്നു. ക്യാമറകൾ മിന്നിമറഞ്ഞു. മാംസത്തുടിപ്പുള്ള കാലുകളും മറ്റും അവർ പകർത്തിക്കൊണ്ടിരിക്കെ അവരുടെയടുത്തേക്ക് പപ്പയും മമ്മിയും വന്നത് അവളെ ആശ്ചര്യപ്പെടുത്തി. അവരോട് താനും കായികമേളയിൽ പങ്കെടുക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മകളെ അവർ ചുംബിച്ചു. ഓമന വാത്സല്യത്തോടെ മകളുടെ തലയിൽ തലോടി. പ്രിൻസിപ്പലും ചാരുംമൂടനെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു. മകളുടെ വിജയത്തിൽ അഭിനന്ദനമറിയിച്ചു. ആ അഭിനന്ദനവും അഭിമാനവും ഏറ്റുവാങ്ങാൻ ഏറ്റവും യോഗ്യൻ അങ്ങ് തന്നെയെന്ന് ചാരുംമൂടൻ മറുപടി കൊടുത്തു.
അവളുടെ കവിളിണയും കണ്ണുകൾ ചുണ്ടുകൾ അടുത്ത് വിരിഞ്ഞു നിൽക്കുന്ന പൂവിനെ പോലെയായിരുന്നു. അരുണയും അവൾക്കൊപ്പം നിന്നു. ചാനലുകാർ അവളോട് ചോദ്യങ്ങൾ ചോദിച്ചു. അതിലൊരാൾ ചോദിച്ചു, “കേരളത്തിൽ നിന്ന് പുതിയൊരു വനിതാ ചാമ്പ്യനെ പ്രതീക്ഷിക്കാമോ?” അവളുടെ ഉത്തരം പെട്ടെന്നായിരുന്നു, “ഹേയ് അങ്ങനെയൊരു പ്രതീക്ഷയൊന്നും എനിക്കില്ല.” അടുത്തുനിന്ന ചാരുംമൂടനോടും ചോദിച്ചു, “സാറിന് നമ്മുടെ കായികരംഗത്തേപ്പറ്റി എന്താണ് പറയാനുള്ളത്? വളർന്നുവരുന്ന കായികതാരങ്ങൾക്ക് വേണ്ടുന്ന പരിഗണന സർക്കാർ കൊടുക്കുന്നില്ലെന്ന് പറയുന്നുണ്ടല്ലോ.”
ചാരുംമൂടൻ പറഞ്ഞു, “മിടുക്കരായ കുട്ടികൾ ധാരാളമുണ്ട്. അവരെയൊന്നു പരിശീലിപ്പിച്ച് എത്തിച്ചുകൊടുത്താൽ പേപ്പറിന്റെ പണിയൊക്കെ സർക്കാർ ചെയ്തുകൊടുക്കും. ആ പേരിൽ മന്ത്രിക്ക് വിദേശയാത്രയും ചെയ്യാം. സത്യത്തിൽ കായികരംഗത്ത് നിന്ന് ഇവർ മാറാതെ ഈ രംഗത്ത് പുരോഗതി ഞാൻ കാണുന്നില്ല.”
അടുത്ത ചോദ്യം കിരണിനോടായിരുന്നു. “നാളെ നടക്കാനിരിക്കുന്ന 400 മീറ്ററിലും ഒന്നാംസ്ഥാനം നേടുമോ?”
“ഇല്ല ഞാനതിൽ പങ്കെടുക്കുന്നില്ല.” കേട്ടവർ അവിശ്വനീയതയോടെ നോക്കിനിന്നു. ഉത്സാഹഭരിതരായി നിന്നവരുടെ മുഖത്ത് നിരാശ നിറ‍ഞ്ഞു. പ്രിൻസിപ്പാളും മാധ്യമങ്ങളും മറ്റുള്ളവരും ആ മുഖത്തേക്ക് ഉറ്റുനോക്കി. എല്ലാവരുടെയും ഹൃദയം കീഴടക്കി ഒരു മിന്നൽപ്പിണർ പോലെ മനോമുകുരത്തിൽ തെളിഞ്ഞ് നിന്നവൾക്ക് പെട്ടെന്ന് എന്താണുണ്ടായത്?
എല്ലാവരും തുറിച്ചുനോക്കിക്കൊണ്ടിരിക്കെ മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു, “എന്താണ് കിരൺ നാനൂറ് മീറ്ററിൽനിന്നു പിൻമാറുന്നത്?”
സോണിക്ക് കൊടുത്ത വാഗ്ദാനം മനസ്സിലേക്ക് ഓടിയെത്തി. പൊട്ടിയ ജനാലപോലെ ഛിന്നഭിന്നമായി കിടക്കുന്ന ഒരു കുടുംബത്തിൽ നിന്ന് വന്നവൾക്ക് കൊടുത്ത ഉറപ്പ് തള്ളിക്കളയാനാവില്ല. ജീവിക്കാൻവേണ്ടി ജീവൻമരണപോരാട്ടം നടത്തുന്ന കുട്ടിയാണവൾ. ഞങ്ങൾ ഒപ്പത്തിനൊപ്പമാണ് ഓടിയത്. ശരിയായ പരിശീലനവും നല്ല ഭക്ഷണവും ലഭിച്ചാൽ എന്നെക്കാൾ വളരെ വേഗത്തിൽ ഓടാൻ കഴിവുള്ളവൾ. സ്വന്തം ഭരണകൂടങ്ങൾ ഇത്തരത്തിലുള്ള കുട്ടികളോട് കാട്ടുന്ന സമീപനത്തിൽ എതിർപ്പുണ്ടെങ്കിലും എനിക്ക് സഹതാപവും അനുകമ്പയുമാണുള്ളത്. ദുഃഖങ്ങളുടെ ചുമടുപേറി കഴിവുള്ളവളെ വീണ്ടും പരാജയപ്പെടുത്താൻ മനസ്സിന് മാത്രമല്ല ശരീരത്തിനും കഴിയില്ല. ഇനിയും മുന്നിൽ നിൽക്കുന്നവരോട് എന്തുപറഞ്ഞാണ് രക്ഷപ്പെടുക. അവരെല്ലാം കാതോർത്ത് നിൽക്കുകയാണ്. പറ്റുന്നവ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടണം. വാക്കുകൾക്ക് പതർച്ചയുണ്ടാകരുത്. ആരെയും ആശങ്കപ്പെടുത്താൻ പാടില്ല. പാവങ്ങളുടെ സങ്കടങ്ങൾ കേൾക്കാനോ പങ്കുവയ്ക്കുവാനോ താൽപര്യമില്ല. നിത്യവും സന്തോഷമില്ലാതെ മനസ്സമാധാനമില്ലാതെ ജീവിക്കുന്നവരുടെ സങ്കടങ്ങൾക്കല്ല ഇവിടെ പ്രാധാന്യം. എന്റെ നാവിൽ നിന്ന് വരുന്ന വാക്കുകൾക്കാണ്. അതവര്‍ക്ക് നല്ലൊരു വാർത്തയാകുക മാത്രമല്ല സന്തോഷവും സമാധാനവും ലഭിക്കും.
ആലോചനയിൽ മുഴുകി നിന്നവൾ സമചിത്തതയോടെ മുന്നിൽ നിൽക്കുന്നവരെ നോക്കിയറിയിച്ചു. “കാൽമുട്ടിന് നല്ല വേദന. അതിനാലാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്.”
ആ വാക്കുകൾ അവരെ പേടിപ്പിച്ചു. പ്രിൻസിപ്പലും കൂട്ടുകാരും ആശുപത്രിയിൽ പോകാൻ നിർബന്ധം പറഞ്ഞു. കരുണും അവർക്കൊപ്പം കൂടി. കള്ളം പറഞ്ഞാലുള്ള കുറ്റം. ഇതിൽ നിന്ന് രക്ഷപെടാൻ ഇനിയെന്താണ് വഴി.
സമാപനച്ചടങ്ങിനും സമ്മാനം വാങ്ങാനും ഞാനിങ്ങ് എത്തിക്കൊള്ളാം. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങിയവർക്കൊപ്പം അവൾ കരുണിനെ തിര‍ഞ്ഞു. പിറകെ വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ഇനിയും സംഭവിക്കാനിരിക്കുന്നത് ആശുപത്രിയും ചികിത്സയുമാണ്. ഇനിയും അതിൽ നിന്ന് എന്തുപറഞ്ഞാണ് രക്ഷപെടുക. ഏകാന്തത മൂടിയ നിമിഷങ്ങളിൽ അവൾ ഒരു തീരുമാനമെടുത്തു. സത്യം തുറന്നു പറയുക, പപ്പയോടു മാത്രം. ഇന്നുവരെ പപ്പയോട് ഒരു കള്ളവും പറഞ്ഞിട്ടില്ല. എന്തിനും വളരെ ശ്രദ്ധയോടെ കേട്ട് ഉത്തരം പറയും. പലപ്പോഴും പിതാവിന്റെയും മാതാവിന്റെയും വാക്കുകൾ ശക്തി പകർന്ന് തന്നിട്ടുണ്ട്. നടക്കുന്നതിനിടയിൽ കരുണും പപ്പയും മമ്മിയും കാലിന്റെ വേദനയെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു. അവൾ കൊടുത്ത ഉത്തരം, ഇപ്പോൾ വേദന പൂർണ്ണമായി മാറി എന്നു മാത്രമായിരുന്നു.
ഇതിനിടയിൽ കരുണിന്റെ കയ്യിൽനിന്ന് വെള്ളം വാങ്ങി കുടിച്ചു. അവളുടെ നോട്ടത്തിൽ പ്രണയം പ്രകടമായിരുന്നു. അവന്റെ കൈക്കു പിടിച്ച് നടക്കണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു. കോളജിനു പുറത്തെത്തുന്നതിനു മുമ്പായി അവൾ മുറിയിൽ വച്ചിരിക്കുന്ന ബാഗ് എടുക്കാൻ അകത്തേക്കു പോയി.
കരുണിനോട് ചാരുംമൂടന്‍ അറിയിച്ചു, “കരുൺ കളിസ്ഥലത്തേക്കു പൊക്കോളൂ. ഞങ്ങൾ ആശുപത്രിയിൽ പൊക്കോളാം.”
അവൻ ആ മുഖത്തേക്ക് വല്ലാതെ നോക്കി. ആശുപത്രിയിലേക്ക് ഒപ്പം പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അദ്ദേഹം പറയുന്നത് അനുസരിക്കാനേ നിവൃത്തിയുള്ളൂ. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഒരു കുട്ടിയെപ്പോലെ കരുൺ കളിസ്ഥലത്തിലേക്ക് നടന്നു.
ഉള്ളിൽ ഒളിപ്പിച്ച രഹസ്യം തുറന്നു പറയാൻ പുറത്തേക്കുവന്ന കിരൺ മുന്നിൽ കണ്ടത് കരുൺ നടന്നുപോകുന്നതാണ്. മുഖം മ്ലാനമായി മാറി. ഇവിടെ അവനെ ഒറ്റയ്ക്കു വിട്ടിട്ട് പോകാൻ മനസ് അനുവദിച്ചില്ല. അരുണയ്ക്കൊപ്പം അവൻ അങ്ങനെ ചുറ്റി നടക്കാൻ അനുവദിക്കില്ല. പകൽ പപ്പായുടെ മേൽനോട്ടം. കോളജിൽ വന്നാൽ പരുന്തിനെപ്പോലെ എത്രയോ കണ്ണുകളാണ് അവനു മേൽ! ഇതൊക്കെ പ്രണയത്തിന്റെ പ്രത്യേകതകളായ തോന്നലുകളായിരിക്കാം. ഉള്ളിൽ മുളയ്ക്കുന്ന പ്രണയവിത്ത്. അവൾ പുഞ്ചിരിതൂകി നെടുവീർപ്പിട്ടു.
മാതാപിതാക്കളോട് അവൾ സംഭവിച്ച കാര്യം പറഞ്ഞു. മകളുടെ മഹാമനസ്കതയിൽ പിതാവിന് സന്തോഷം തോന്നിയെങ്കിലും മാതാവിന് നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിലുള്ള ഉത്കണ്ഠയായിരുന്നു. ഓമനയ്ക്കത് വിശ്വസിക്കാനായില്ല. വെറുതെ ഒരു കള്ളം പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കുന്നത് നന്നല്ലെന്നും ഓമന കൂട്ടിച്ചേർത്തു. അവിടെനിന്ന് രക്ഷപ്പെടാൻ മകൾ കണ്ടെത്തിയ മാർഗ്ഗം ചാരുംമൂടന് രസിച്ചു. അവളുടെ ചെറിയൊരു സഹായം മൂലം സോണിയയുടെ കുടുംബം രക്ഷപെടുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം. എങ്ങനെയായാലും സോണിയയുടെ സ്വപ്നങ്ങൾ പൂവണിയട്ടെ എന്നുതന്നെ അവൾ ആഗ്രഹിച്ചു.
അവൾ അവരോട് യാത്ര പറഞ്ഞുപോയി. “പപ്പാ എനിക്ക് നാളെ സോണിയയുടെ നാനൂറ് മീറ്റർ ഓട്ടമൊന്നു കാണണം.” അതുപറഞ്ഞവൾ കളിസ്ഥലത്തേക്കു നടന്നു. സോണിയയുടെ ഓട്ടത്തിന് ആവേശം പകരാനുള്ള മകളുടെ ഉത്സാഹം ആ പിതാവിനെ സന്തോഷിപ്പിച്ചു. അവൾ വന്നതുപോലെ മടങ്ങിപ്പോയി. അവൾ സ്നേഹിക്കാനറിയാവുന്ന കുട്ടിയാണ്. പിതാവ് അഭിമാനത്തോടെ ചിന്തിച്ചു. ഭാര്യയുടെ പ്രാർത്ഥനയുടെ ഫലവും കൂടിയാണ് അത്. സമൂഹത്തില്‍ തള്ളപ്പെട്ടവരെയെല്ലാം അദ്ദേഹം സ്നേഹിച്ചു. തന്നെ ഒറ്റുകൊടുത്ത യൂദാസ്ലീഹായെപ്പോലും സ്നേഹിതാ എന്നാണ് വിളിച്ചത്. സ്നേഹം പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ആ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയും. ആ സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. അത് സ്പർശിക്കുന്നില്ല. നിഗളിക്കുന്നില്ല. സ്വാര്‍ത്ഥത അന്വേഷിക്കുന്നില്ല. കുട്ടികളുടെ മുന്നില്‍ ധാരാളം തിന്മകൾ ഇന്ന് തുറന്നു കിടപ്പുണ്ട്. ആ വാതിലിലൂടെ കടക്കുന്നവരൊക്കെ അഴുക്കും ചെളിയും പുരണ്ട ജീവിതമാണ് നയിക്കുന്നത്. ആ പാപക്കറകൾ കഴുകിയാലും വെളുക്കില്ല. മകളെപ്പറ്റി ഒരാഗ്രഹമേയുള്ളൂ. അവൾ നല്ലൊരു ഹൃദയത്തിനുടമയാകണം. ഇന്നവൾ കാട്ടിയ സ്നേഹവും കരുതലും ഇനിയുമുണ്ടാകട്ടെയെന്ന് മനസ്സിൽ പ്രാര്‍ത്ഥിച്ചു. ഓമന ഇതിനകം കാറിനുള്ളിൽ കയറിയിരുന്നിരുന്നു. അവർ യാത്ര തിരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *