LIMA WORLD LIBRARY

ഗോർബച്ചോവും സോവിയറ്റ് യൂണിയന്റെ പതനവും; സാമ്രാജ്യം തച്ചുടച്ച ചക്രവർത്തി

ന്യൂഡൽഹി ∙ പി.വി. നരസിംഹറാവുവും മൻമോഹൻസിങ്ങും 1991 ൽ ഉദാരവൽക്കരണ നയത്തിലൂടെ ഇന്ത്യയെ മാറ്റിയെങ്കിൽ, അതേ വർഷമാണ് മിഹയിൽ ഗൊർബച്ചോവ് ലോകം തന്നെ മാറ്റിമറിച്ചത്. അന്ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ ചരിത്രത്തിലേക്കു പിൻവാങ്ങിയതോടെ തൽസ്ഥാനത്തു 15 പുതിയ രാഷ്ട്രങ്ങൾ നിലവിൽവന്നു. പ്രതീക്ഷയും അനിശ്ചിതത്വവും അണപൊട്ടിയ മോസ്കോയിലെ നിർണായകമായ ആ മാസങ്ങളിൽ ഇന്ത്യയുടെ അംബാസഡർ ആൽഫ്രഡ് ഗോൺസാൽവസ് ക്രെംലിനിൽ ഗൊർബച്ചോവുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി.

റഷ്യൻ വിദഗ്ധൻ കൂടിയായ ഗോൺസാൽവസ് ഗൊർബച്ചോവിനോടു ചോദിച്ചു: ‘മിസ്റ്റർ പ്രസിഡന്റ്, ഈ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ?’. പ്രതിരോധ, സാമ്പത്തിക മേഖലകളിൽ ഇന്ത്യ അന്ന് ഏറ്റവും ആശ്രയിച്ചിരുന്നതു സോവിയറ്റ് യൂണിയനെ ആയിരുന്നു. ഗൊർബച്ചോവ് മറുപടി പറഞ്ഞു: ‘ജനാധിപത്യവും മാറ്റവും അനിവാര്യമാണ്. എന്നാൽ, ഇവിടത്തെ ജനങ്ങൾ എന്നും ഇന്ത്യയുടെ സുഹൃത്തുക്കളായിരിക്കും’.

സോവിയറ്റ് പ്രസിഡന്റായും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായുമിരുന്ന കേവലം 6 വർഷം കൊണ്ടു ഗൊർബച്ചോവിന്റെ നയങ്ങൾ ദൂരവ്യാപകമായ മാറ്റങ്ങൾക്കാണു വഴി തുറന്നത്. സോവിയറ്റ് നുകത്തിൽനിന്നു കിഴക്കൻ, മധ്യ യൂറോപ്യൻ രാജ്യങ്ങൾ വിമോചിതരായി. ബർലിൻ മതിൽ തകർന്നത് കിഴക്കൻ, പടിഞ്ഞാറൻ ജർമനികളുടെ ഏകീകരണത്തിലേക്കു നയിച്ചു.

സ്തോഭജനകമായ ഈ മാറ്റങ്ങൾക്കിടെ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്രപക്ഷം 1991 ഓഗസ്റ്റിൽ ഗൊർബച്ചോവിനെതിരെ സൈനിക അട്ടിമറി സംഘടിപ്പിച്ചു. എന്നാൽ, റഷ്യൻ ദേശീയവാദിയായ ബോറിസ് യെൽസിൻ നേത‍ൃത്വം നൽകിയ ചെറുത്തുനിൽപിൽ അട്ടിമറിക്കു നേതൃത്വം നൽകിയവരെ കീഴടക്കാനായെങ്കിലും ഗൊർബച്ചോവിന്റെ രാഷ്ട്രീയാധികാരം ദുർബലമായി. 6 മാസത്തിനുശേഷം ക്രിസ്മസ് ദിനത്തിൽ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു.

mikhail-gorbachev
മിഹയിൽ ഗൊർബച്ചേവ്

കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ അന്ത്യനാളുകളിൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ച ഞാനടക്കം മാധ്യമപ്രവർത്തകർക്ക് ആ ജനതയുടെ മനസ്സിലെ യഥാർഥ വികാരം മനസ്സിലാക്കാനായില്ല. മാറ്റങ്ങളുടെ കാറ്റിൽ യുവതലമുറ ആവേശം കൊണ്ടു. അവർ പ്രതീക്ഷിച്ചതു പുതിയ രാജ്യം പാശ്ചാത്യജനാധിപത്യം പോലെ സ്വാതന്ത്ര്യവും സമ്പത്തും നിറഞ്ഞതായിരിക്കുമെന്നാണ്. എന്നാൽ, മുതിർന്ന തലമുറയാകട്ടെ നിലവിലെ സംവിധാനത്തിന്റെ തകർച്ച മൂലമുണ്ടായ കഷ്ടതകളിൽ ദുഃഖിതരായി. പലയിടത്തും ഭക്ഷ്യവസ്തുക്കൾക്കടക്കം ക്ഷാമമുണ്ടായിരുന്നു.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ഉദ്യോഗസ്ഥവൃന്ദവും സൈന്യവും ഭരണസംവിധാനം സ്തംഭിച്ചതിന്റെ അമ്പരപ്പിലായിരുന്നു. യെൽസൻ അടക്കമുള്ള പുതിയ നേതാക്കളുടെ കീഴിൽ എന്താണു സംഭവിക്കുക എന്ന ആശങ്ക അവരെയെല്ലാം അലട്ടി. കമ്യൂണിസ്റ്റ് സംവിധാനത്തെയും സോവിയറ്റ് യൂണിയനെയും ഛിന്നഭിന്നമാക്കിയ ഗൊർബച്ചോവ് ആകട്ടെ ഈ പ്രക്ഷുബ്ധാവസ്ഥയിൽ താൻ സ്വന്തം ജോലിയാണു ചെയ്തതെന്ന നിർമമതയോടെ മാറിനിന്നെന്നാണു റഷ്യക്കാർ വിമർശിച്ചത്.

തകർച്ചയിൽനിന്നു ചീളുകൾ പെറുക്കിക്കൂട്ടി പുതിയതു നിർമിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം മറ്റുള്ളവർക്കു വിട്ടുകൊടുക്കുകയാണു ചെയ്തത്. സോവിയറ്റ് കാല ആണവനിലയങ്ങളും ആണവമിസൈലുകളും സ്ഥാപിച്ചിരുന്ന മേഖലകളിലെ നേതാക്കളായ യെൽസിൻ (റഷ്യ), ലെനിഡ് ക്രാവ്‌ചോക് (യുക്രെയ്ൻ), നൂർസുൽത്താൻ നാസർബയേവ് (കസഖ്സ്ഥാൻ) എന്നിവർ സൈന്യത്തിന്റെയും വിനാശകാരിയായ ആയുധങ്ങളുടെയും നിയന്ത്രണമേറ്റെടുത്തു.

സോവിയറ്റ് യൂണിയനിൽനിന്ന് റിപ്പബ്ലിക്കുകൾ ഓരോന്നായി പിരിഞ്ഞുപോകുമ്പോഴും താൻ കെട്ടഴിച്ചുവിട്ട മാറ്റങ്ങളെല്ലാം നല്ലതിനാണെന്നു ഗൊർബച്ചോവ് ഉറച്ചുവിശ്വസിച്ചു. തന്റെ കയ്യിലുള്ള വിപുലമായ അധികാരങ്ങൾ ഉപയോഗിച്ച് പദവിയിൽ പിടിച്ചുനിൽക്കാൻ എന്തെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ അദ്ദേഹം നടത്തിയില്ല. സാർ ചക്രവർത്തിയുടെ റഷ്യ പിടിച്ചെടുക്കാൻ 1917 ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് 10 ദിവസത്തെ സായുധ കലാപം വേണ്ടിവന്നു. 74 വർഷത്തിനുശേഷം ഗൊർബച്ചോവ് 10 ആഴ്ച കൊണ്ട് താൻ ഭരിച്ച സോവിയറ്റ് സാമ്രാജ്യത്തെ ചിതറിച്ചു. അതിന്റെ രൂപവും ഘടനയും മാറ്റിമറിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px