വീണ്ടും കോവിഡ്; ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ

ബെയ്ജിങ് ∙ കോവിഡ് വീണ്ടും പടരുന്നതിനെത്തുടർന്നു ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടിൽത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിർദേശം.

വൻകരയിലാകെ 25,000 കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ മാത്രം 515 കേസുകൾ. ഇവിടെ റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചു.

കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ നഗരം വിട്ടുപോയാൽ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം.

ഏറെ വിമർശിക്കപ്പെട്ട കോവിഡ് നിയന്ത്രണങ്ങളിൽ ഈ മാസമാദ്യം ചൈന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർക്കു കോവിഡ് റിപ്പോർട്ട് ചെയ്താൽ രാജ്യാന്തര വിമാനസർവീസ് താൽക്കാലികമായി നിർത്തലാക്കിയിരുന്നത് ഒഴിവാക്കി. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റീൻ കാലം 10 ദിവസത്തിൽനിന്ന് 8 ആക്കി കുറയ്ക്കുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തിപ്പെടുത്തിയേക്കും.

English Summary: Covid surge in China

LEAVE A REPLY

Please enter your comment!
Please enter your name here