China flood: ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ ഷുലാൻ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 14 പേർ മരിച്ചു. രണ്ടാഴ്ച മുമ്പ് തെക്കൻ ഫുജിയാൻ പ്രവിശ്യയിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിന് ശേഷമാണ് വടക്കുകിഴക്കൻ ചൈന, ബീജിംഗ്, ഹെബെയ് പ്രവിശ്യകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. ബീജിംഗിലും ഹെബെയിലും വെള്ളപ്പൊക്കത്തിൽ നേരത്തെ 20 പേർ ലധികം മരിച്ചിരുന്നു. അതേസമയം രാജ്യത്തുടനീളം എത്ര പേർ മരണപെട്ടെന്നുള്ള കണക്കുകൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
587,000 പേർ താമസിക്കുന്ന ഷുലാൻ നഗരത്തിലെ വൈസ് മേയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷുലാനിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. നഗരത്തിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ നേരെയാക്കാനും സർക്കാർ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.
14,305 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ ചൈനയിലെ പ്രധാന നദിയായ സോങ്‌ഹുവയുടെയും നെൻജിയാങ് പോഷകനദിയുടെയും ഭാഗങ്ങൾ അപകടകരമാംവിധം ഉയർന്ന നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ബീജിംഗിലെയും ഹെബെയ് പ്രവിശ്യയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യകളായ ജിലിൻ, ഹീലോംഗ്ജിയാങ്, ലിയോണിംഗ് എന്നിവിടങ്ങളിൽ വൈദ്യുതി പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു.
Credits: https://malayalam.indiatoday.in/
About The Author
No related posts.