മലയാളത്തിന്റെ സ്വന്തം ആഷർ – ആന്റണി പുത്തൻപുരയ്‌ക്കൽ

Facebook
Twitter
WhatsApp
Email


ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങൾ പഠിച്ചു ഗ്രന്ഥങ്ങൾ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ് മൂളളർ, ഹൈൻറിക് റോത് എന്നിവർ ദേശദീേയതലത്തിലും, അർണോസ്പാതിരി, ഡോ.ഹെമർമൻ ഹുണ്ടർട്ട് എന്നിവർ കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്. ഇവരുടെ സേവനം ചരിത്രത്താളുകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ദേശത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മലയാള ഭാഷയെ മനസോടു ചേർത്ത ഈ മഹാന്മാരുടെ നിരയിൽ പ്രതിഷ്ഠിക്കപ്പെടാവുന്ന തരത്തിൽ മലയാളഭാഷാസാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നല്കി, മലയാളികളുടെ ആദരം നേടിയ ആഷർ എന്നും മലയാളത്തിന്റെ സ്വന്തമായിരിക്കും.

1926 ജൂലൈയിൽ നോട്ടിങാംഷയെറിലെ ഗ്രിങ്ലെ -ഓൺ-ദ് ഹില്ലിൽ റോനാൾഡ് ഇ. ആഷർ‍ ജനിച്ചു. നോട്ടിങാം ഷയറിലെ റ്റെറ്ഫോർഡിലെ കിങ് എഡ്വർഡ് VI ഗ്രാമർ സ്കൂളിൽ ‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിലെ മികവുകൊണ്ട് സ്‌കോളർഷിപ്പ് നേടിയ ആഷർ 1950-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫ്രഞ്ചിലും ജർമ്മനിലും ബി.എ ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കി. 1951-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫ്രഞ്ച് ധ്വനിവിജ്ഞാനത്തിൽ സർട്ടിഫിക്കറ്റും, 1955-ൽ പുനരുത്ഥാനകാലപ്രഞ്ച് എന്ന വിഷയത്തില്‍ പി.എച്ച്.ഡിയും പ്രശസ്തമായ നിലയിൽ നേടി.

അരനൂറ്റാണ്ട് മുമ്പ് ലണ്ടൻ യൂണിവേഴ്‌സിറ്റി ഹാളിൽ കേരളത്തിന്റെ അഭിമാനമായ വി.കെ കൃഷ്ണമേനോൻ ഉജ്വലമായ ഒരു പ്രഭാഷണം നടത്തി. അന്നു സദസ്യരുടെ കൂട്ടത്തിൽ അതേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ‍ ഭാഷാശാസ്ത്രത്തിൽ താരതമ്യപഠനം നടത്തുന്ന വിദ്യാർത്ഥിയായി ആഷറും ഉണ്ടായിരുന്നു. കൃഷ്ണമേനോന്റെ പ്രഭാണം തികച്ചും ആകസ്മികമായ ഒരു സംഭവമാണെങ്കിലും ആഷറിൽ‍ കേരളത്തോടും മലയാളത്തോടുമുള്ള ഒരു ആത്മബന്ധത്തിന്റെ തുടക്കം കുറിച്ച അവിസ്മരണീയമായ നിമിഷമായിരുന്നു അത്.

ആഷർ ആദ്യം പഠിച്ച ദ്രാവിഡഭാഷ തമിഴായിരുന്നു. 1955-ൽ തമിഴ് സംസാരഭാഷ പഠിക്കാൻ‍ അദ്ദേഹം തമിഴ്‌നാട്ടിൽ വന്നപ്പോൾ മലയാളത്തോടും പ്രത്യേക അഭിനിവേശം തോന്നിയെങ്കിലും കേരളം സന്ദർശിക്കാൻ പോലും കഴിയാതെ ഇംഗ്ലണ്ടിലേക്കു തിരികെപോയി. 1963-ൽ തമിഴ്ഭാഷാ പഠനത്തിന് ആഷർ വീണ്ടും തമിഴ്‌നാട്ടിൽ വന്നു. ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്കു തിരിക്കും മുമ്പ് നാലു ദ്രാവിഡഭാഷകളും പഠിക്കുകയും, ഓരോ ഭാഷയിലും നല്ല അറിവും പരിചയവും നേടുകയും ചെയ്തിരുന്നു. മലയാളഭാഷയിൽ അവഗാഢമായ പ്രാഗലഭ്യം നേടാൻ കൊതിച്ച ആഷറെ മലയാളഭാഷാശാസ്ത്രജ്ഞനായ കെ.എം പ്രഭാകരവാര്യരും സുഹൃത്തുക്കളും വളരെയധികം സഹായിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ആഷർ സംസാരഭാഷയിലും എഴുത്തുഭാഷയിലും പ്രാവീണ്യം നേടി.

ലോകത്തിലെ ഭാഷാസാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനായ ആഷർ മലയാളം പഠിച്ചതോടെ നമ്മുടെ നോവലിലും കഥകളിലും പ്രത്യേകം താല്പര്യം തോന്നി. തകഴിയുടെയും ബഷീറിന്റെയും നോവലുകൾ ഇദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. “മലയാളകഥകൾക്ക് ഒരു പ്രത്യേക കരുത്തുണ്ട്” ആഷർ‍ ഒരിക്കൽ തകഴിയോട് പറഞ്ഞു. ബഷീറിന്റെ പാത്തുമ്മയുടെ ആടായിരുന്നു ആഷർ‍ മലയാളത്തിൽ ആദ്യം വായിച്ച നോവൽ. തുടർന്ന് അദ്ദേഹം തകഴിയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവൽ വായിച്ചു. തകഴിയുടെയും ബഷീറിന്റെയും എല്ലാ കഥകളും വായിച്ചുകഴിഞ്ഞപ്പോൾ,‍ വായിച്ച കഥകൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യണമെന്നായി ആഷറിന്റെ മോഹം.

1975-ൽ ആഷർ തകഴിയുടെ ‘തോട്ടിയുടെ മകൻ’ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കഠിനമായ ഭാഷാശൈലി കാരണം ബഷീറിന്റെ ‘ന്റുപാപ്പാക്കൊരാണ്ടാർന്നു’ എന്ന കൃതിയുടെ തർജ്ജിമ തുടങ്ങിയെങ്കിലും ആഷർക്ക് ഇടയ്ക്ക് വെച്ച് നിർത്തേണ്ടിയും വന്നു. പിന്നീടു ‘ബാല്യകാലസഖി’, ‘പത്തുമ്മയുടെ ആട്’ എന്നിവ വിവർത്തനം ചെയ്തു. ആദ്യ കാലത്തു ബഷീറിന്റെ ഭാഷ ആഷറിന് വഴങ്ങിയില്ലെങ്കിലും ബഷീറിന്റെ മനസ്സിനെ തൊട്ടറിഞ്ഞ് ആ വലിയ കഥാകാരന്റെ ആത്മനൊമ്പരങ്ങളും കഥാപാത്രങ്ങളുടെ ഹൃദയത്തുടിപ്പുകളും സ്വന്തമെന്നപോലെ അനുഭവിച്ചറിഞ്ഞു. ഇതിന് ഉദാഹരണമാണ് മൂലകഥയിലെ ‘കുഴിയാനയുടെ’ വിവർത്തനം. കുഴിയാനയുടെ ഇംഗ്ലീഷ് പദം ant-lion എന്നാണ്. ഈ വാക്കിൽ ആനയ്ക്കുള്ള ഇംഗ്ലീഷ്പദമായ ‘elephant’ ഇല്ല. ഈ ആന ഇല്ലെങ്കിൽ ആ പ്രതീകത്തിന് കിട്ടുന്ന ഹാസ്യം അടക്കമുള്ള എല്ലാ പ്രയോജനങ്ങളും ലഭിക്കാതെ വരുമെന്ന് മനസ്സിലാക്കിയ ആഷർ കുഴിയാനയ്ക്ക് ഇംഗ്ലീഷില്‍ പുതിയ പദം സൃഷ്ടിച്ചു. ആ പദം elephant ant എന്നാണ് !
മലയാളം പഠിച്ച്, ഒരു വിദേശി, മലയാളത്തിൽ നിന്നും വിവർത്തനം ചെയ്ത് വിദേശത്ത് ആദ്യമായി പ്രസിദ്ധീകരിച്ച മലയാളക്യതി ‘ My Grand dad had An Elephant’ ആണ്. ഇക്കാരണത്താൽ ആഷർ മലയാളികളുടെ സ്നേഹാദരങ്ങൾ ഏററവും അർഹിക്കുന്നു. എഡിൻബറോ യൂണിവേഴ്‌സിറ്റി പ്രസ്സ് 1980- ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനം കൊണ്ടുമാത്രമാണ് ബഷീറിൻ്റെ പേർ നോബൽ സമ്മാനത്തിന് പില്ക്കാലത്ത് നിർദ്ദേശിക്കപ്പെട്ടത്. മലയാളത്തിലെ പ്രഗത്ഭരായ പല എഴുത്തുകാരുടെയും കൃതികൾ ആഷർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ആഷറിൻ്റെ നിസ്തൂലമായ സേവനം മലയാളത്തിനു ലഭിച്ചത് മലയാളമഹാനിഘണ്ടുവിൻ്റെ നിർമാണത്തിലാണ്. ശൂരനാട്ടു കുഞ്ഞൻപിളളയുടെ നേതൃത്വത്തിൽ 1953- ൽ ആരംഭിച്ച നിഘണ്ടു നിർമ്മാണത്തിന് പ്രാരംഭമായി രൂപമാതൃക നിഷ്കൃഷ്ടമായി നിർദ്ദേശിച്ച വ്യക്തി ആഷറായിരുന്നു. പില്ക്കാലത്ത് ഈ മാതൃക ഭാരതത്തിലെ മറ്റുപല പ്രാദേശിക ഭാഷകളും നിഘണ്ടു നിർമ്മാണത്തിനുള്ള അടിസ്ഥാനരുപരേഖയായി സ്വീകരിച്ചു.

നിഘണ്ടു മുദ്രണത്തിന് കൊടുക്കുന്നതിന് മുൻപ് ആഷർ കേരളത്തിൽ നേരിട്ടുവന്ന് അസൽ പരിശോധിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞാൻ ഒട്ടേറെ സ്ഥാപനങ്ങളിൽ പോയി, പല മാതൃകകളും പരിശോധിച്ചു. ഇതാണ് മെച്ചപ്പെട്ടത് എന്നാണ് എന്റെ അഭിപ്രായം”. ആഷറിൻ്റെ ഈ അഭിപ്രായം അറിഞ്ഞതു മുതൽ ഈ നിഘണ്ടുവിനെതിരെ ഉയർന്നിരുന്ന എല്ലാ ആക്ഷേപങ്ങളും അപഹാസ്യപരമായ പ്രസ്താവനകളും കെട്ടടങ്ങി.

മലയാള മഹാനിഘണ്ടുവിനെപ്പറ്റിയും ആഷറിൻ്റെ സേവനത്തെപ്പറ്റിയും മഹാകവി എം. പി. അപ്പൻ രചിച്ച മനോഹരകവിതയിൽ ആഷറിനെപ്പറ്റി സ്മരിക്കുന്നത് ഇപ്രകാരമാണ്.
” ഖ്യാതിപ്പെട്ടൊരു റഷ്യയും മഹിതമാ മിംഗ്ലണ്ട-മേരിക്കയും
ജ്യോതിസ്സേ! തവ കീർത്തികന്ദളിനിരക്കേകുന്നിതേ സ്വാഗതം.
നീതികേടറിയാതൊരാഷർ അവിടേക്കർപ്പിച്ചതാം ശ്ശാഘയോ
ഭൃതിക്കാസ്പദമാണു നമ്മുടെ മഹാഭാഷക്കു ഭൂഷോപമം.”
തകഴിയുടെയും ബഷീറിന്റെയും കേശവദേവിൻ്റെയും കൃതികൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തുകൊണ്ടു മാത്രമല്ല ആഷർ കേരളത്തിൽ പ്രസിദ്ധനായത്. മലയാളത്തിൽ അദ്ദേഹം നിരവധി പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം1989 ആഗസ്റ്റ്‌ 31-ന് പ്രസിദ്ധീകരിച്ച ‘മലയാളഭാഷ സാഹിത്യപഠനങ്ങൾ’ എന്ന ഗ്രന്ഥമാണ്. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള പതിമൂന്നു പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 1999-ൽ ‘മലയാളത്തിന്റെ സർഗ്ഗവിസ്മയം’ എന്ന പേരിൽ ബഷീറിന്റെ നോവലുകളെക്കുറിച്ചുളള മറ്റൊരു ഗ്രന്ഥം കൂടി പ്രസിദ്ധീകരിച്ചു.

മലയാളഭാഷയുടെയും മലയാളത്തിലെ എഴുത്തുകാരുടെയും യശസ്സ് ലോകമെമ്പാടും എത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ പരിശ്രമിച്ച വ്യക്തി ആഷറാണ്. 1967-ൽ ‘Encyclopaedia of Britanica’ യിൽ മലയാളസാഹിത്യത്തെക്കുറിച്ചുളള അദ്ധ്യായം എഴുതിയത് ആഷറായിരുന്നു. 1968-ൽ ഹോളണ്ടിൽ നിന്നും പ്രസദ്ധീകരിച്ച ഭാഷാപഠനബുക്സ് പ്രകാശനം ചെയ്ത ‘The Penguin Companion to Literature’ എന്ന പുസ്തകത്തിലും മലയാളഭാഷയെപ്പറ്റി എഴുതിയത് ഇദ്ദേഹമാണ്. ഈ ഗ്രന്ഥത്തിൽ നമ്മുടെ ഭാഷയിലെ പ്രസിദ്ധ എഴുത്തുകാരായ എഴുത്തച്ഛൻ, ഒ. ചന്തുമേനോൻ, വളളത്തോൾ, കെ.എം.പണിക്കർ, തകഴി എന്നിവരെക്കുറിച്ചുളള വിശദമായ പഠനങ്ങൾ ഉണ്ട്. 1970-ൽ പ്രസിദ്ധീകരിച്ച ‘The novel in India:It’s birth and development’ എന്ന കൃതിയിൽ മലയാളസാഹിത്യത്തിലെ എല്ലാ പ്രശസ്ത കൃതികളെപ്പററിയും ഇദ്ദേഹം വിശദമായ പഠനം നടത്തിയിട്ടുണ്ട്. 1970-ന് ശേഷം പാശ്ചാത്യരാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ വിശ്വവിജ്ഞാകോശങ്ങളിൽ മലയാളഭാഷയെയും സാഹിത്യകാരന്മാരെയും കുറിച്ചുളള പഠനങ്ങൾ ഇദ്ദേഹത്തിന്റെതാണ്

ആഷറിൻ്റെ പ്രമുഖ കർമ്മവേദി എഡിൻബറോ യൂണിവേഴ്‌സിറ്റിയായിരുന്നു. 1965- ൽ അവിടെ ഭാഷാശാസ്ത്ര താരതമ്യപഠനവിഭാഗത്തിൽ അദ്ധ്യാപകജീവിതം ആരംഭിച്ച ഇദ്ദേഹം അവിടെ വകുപ്പുമേധാവി, ഡീൻ, പ്രോ-വൈസ് ചാൻസലർ, ആർട്സ് ഫാക്കൽററി ഓണററി ഫെലോ, എമിരിററസ് പ്രഫസർ എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ തമിഴ് വിസിറ്റിങ് പ്രഫസർ, മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ മലയാളം, തമിഴ് വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലെ നാല്പതിലേറെ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രഫസറായും ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും സേവനം നടത്തിയിട്ടുളള ഇദ്ദേഹം 1995-96-ൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബഷീർ ചെയർ മേധാവിയായിരുന്നു. 1997- ൽ ലണ്ടനിൽ നിന്നും പ്രസിദ്ധീകരിച്ച ‘Malayalam’ എന്ന പുസ്തകം മലയാളത്തിലെ ഈടുറ്റ ഒരു വ്യാകരണഗ്രന്ഥമാണ്. ഭാഷാസാഹിത്യ വ്യാകരണവിഷയങ്ങളടങ്ങിയ പത്തിലേറെ ഗ്രന്ഥങ്ങൾ ആഷർ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒരു ഡസനിലധികം പുസ്തകങ്ങൾ ഇദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. ഒൻപതിലേറെ വിശ്വവിജ്ഞാകോശങ്ങളുടെ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ നാല്പത്തിയഞ്ച് പുസ്തകങ്ങൾ വിവർത്തനം ചെയ്തു. ഇതിനെല്ലാമുപരി അനേകം ലേഖനങ്ങൾ ഇദ്ദേഹം വിവിധഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും മഹത്തായ നിലയിൽ ഭാഷാസേവനം ചെയ്ത ആഷർ ഒരിക്കൽ തകഴി ശിവശങ്കരപ്പിളളയ്ക്ക് ഇങ്ങനെ എഴുതി: ” എന്തെങ്കിലും നിലനിൽക്കത്തക്കവിധം ശാശ്വതമായി ഒന്ന് ചെയ്തുവയ്ക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അത്’ ‘കയർ’ തർജ്ജമ ചെയ്യുക എന്നതാണ്‌ എന്ന് എൻ്റെ ആത്മാവ് സമ്മർദ്ദം ചെലുത്തുന്നു. യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗത്തിന്റെ തലവനെന്ന നിലയിലുളള തിരക്കേറിയ ജോലിക്കിടയിലും ആ വലിയ ജോലിയിൽ മുഴുകാൻ എനിക്കുകഴിയുന്നു.”

മലയാളഭാഷസ്നേഹവും സാഹിത്യപഠനവും വെറും ബൗദ്ധിക തലത്തിൽ മാത്രം ഒതുങ്ങിയ ഒരു പ്രക്രിയയായിരുന്നില്ല ആഷറിന്. അദ്ദേഹം മലയാളത്തെ മാതൃഭാഷയെപ്പോലെ സ്നേഹിക്കുകയും കേരളത്തെ സ്വന്തം തറവാടായി കണക്കാക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ” മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുളള എൻ്റെ ലേഖനങ്ങളിലും പാശ്ചാത്യരാജ്യങ്ങളിൽ ചെയ്ത പ്രഭാഷണങ്ങളിലും കേരളത്തെ സംബന്ധിച്ചു വിശേഷങ്ങളുടെ ഉത്തമാവസ്ഥയിലല്ലാതെ സംസാരിക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല…. കേരളത്തോട് അനിഷ്ടം തോന്നാത്ത ഒരാൾ തീർച്ചയായും അതിനെ സ്നേഹിക്കും. എന്നെ സംബന്ധിച്ചിടത്തോളം ആരെങ്കിലും കേരളത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കേൾക്കുമ്പോൾ ഞാൻ അമ്പരക്കുകയാണ്. കാരണം ഇന്ത്യയുടെ മററു ഭാഗങ്ങളെ അപേക്ഷിച്ച് എന്തിന്, ലോകത്തിൻ്റെ മററു ഭാഗങ്ങളെ അപേക്ഷിച്ചു തന്നെ- ഒരു വിദേശിയന് കൂടുതൽ അനുഭൂതികൾ നല്കാനുളള അനന്തമായ സാധ്യതകൾ കേരളത്തിനുണ്ട്.”

ബഷീറിൻ്റെ ‘ ബാല്യകാലസഖി ‘ നോർവീജിയൻ കഥാകാരനായ ക്ന്യൂട്ട് ഹാംഡൂണിൻ്റെ ‘ വിക്ടോറിയ ‘ യുടെ അനുകരണമാണെന്നു പറഞ്ഞ് ബഷിറിനെ അപമാനിക്കാൻ പലരും ശ്രമിക്കയുണ്ടായി. എം കൃഷ്ണൻനായർ പോലും ഇതിനു മുതിർന്നു. ഇവരുടെയെല്ലാം ആരോപണണങ്ങളെ തകർക്കാൻ അദ്ദേഹം ഈ രണ്ടുകൃതികളെപ്പററി ഒരു താരതമ്യപഠനം നടത്തി. ” പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഫ്രാൻസിലുണ്ടായിരുന്ന പ്രസിദ്ധരായ നോവൽ രചയിതാക്കളുടെ പന്തിയിലാണ് ബഷർ “. ബഷീറിന്റെ ഭാവനാശക്തിയും ശൈലീവല്ലഭത്വവും യൂറോപ്പിലെ മികച്ച ക്ലാസിക് കൃതികളുടേതിന് തുല്യമാണെന്ന് ഇദ്ദേഹം നിസംശയം പ്രസ്താവിച്ചു. ആഷർ തുടർന്നും ഇങ്ങനെയെഴുതി: ” ബഷീറിൻ്റെ കൃതികളിൽ യാതൊരു പാശ്ചാത്യസ്വാധീനം കണ്ടെത്താനുളള ശ്രമം വ്യർത്ഥമാണ്.

ഇംഗ്ലീഷ്ഭാഷയിലെ സുപ്രധാന നിഘണ്ടുക്കളിൽ ഒട്ടനവധി മലയാളപദങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടത് മലയാള നോവലുകൾ ആഷർ വിവർത്തനം ചെയ്യുപ്പെട്ടതിന് ശേഷമാണ്. ഈ വാക്കുകളിൽ ഏറിയ പങ്കും ബഷീറിന്റെ നോവലുകളിലെ പദങ്ങളാണ്. ഉദാഹരണത്തിന്, അവിയാൽ, ഇബലീസ്, ദോത്തി, മുണ്ട്, കഞ്ഞി, ബീഗം, ബീഡി, ജ്ജൂബാ, കാലൻ, പന്തൽ, ആശാൻ, പത്തിരി, സത്യാഗ്രഹം, താലി, ചക്രം, ഉമ്മ, ഉപ്പാപ്പ എന്നിങ്ങനെ പോകുന്നു ഈ പട്ടിക.

ആഷറിൻ്റെ നിസ്തുലവും നിസ്തന്ദ്രവുമായ ഭാഷാസേവനത്തിന് ആഗോളതലത്തിൽ അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1964 – ൽ അദ്ദേഹത്തിന് ഫെലോ ഓഫ് ദി റോയൽ ഏഷ്യാററിക്ക് സൊസൈറ്റി ലഭിച്ചു. 1983 – ൽ കേരളസാഹിത്യ അക്കാദമി അദ്ദേഹത്തെ ഫെലോ ആയി ആദരിച്ചു. ഇന്ത്യയിലെ ഒരു അക്കാദമി ഫെലോഷിപ്പ് നല്കി ബഹുമാനിച്ച ആദ്യത്തെ വിദേശി ആഷറാണ്. ( A Comprehensive Multilingual Visual Dictionary എന്ന എന്റെ സപ്തഭാഷാ സചിത്ര നിഘണ്ടുവിൻ്റെ ചീഫ് എഡിറ്ററും ആഷർ ആയിരുന്നു എന്ന് കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു).

About The Author

Leave a Reply

Your email address will not be published. Required fields are marked *