LIMA WORLD LIBRARY

നിയമസഭയിലെ ഭാഷാകൃഷിയും ചെകുത്താനും (ലേഖനം) ജോണ്‍ ബ്രിട്ടാസ്

മലയാളം സംരക്ഷിക്കപ്പെടണം. പരിപോഷിപ്പിക്കപ്പെടണം. എന്നാല്‍ ഒരു നിയമത്തിന്റെ വേലിക്കെട്ടുയര്‍ത്തി ഭാഷാകൃഷി നടത്താമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ ചരിത്രത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കുത്തുകയാണ്. അമ്പതും നൂറും വര്‍ഷം മുമ്പുണ്ടായിരുന്ന മലയാളഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റാനുള്ള അവകാശം പുതുതലമുറക്കുണ്ടെന്നും ലേഖകന്‍.

ചെകുത്താനും അവന്റെ വിഹിതം നല്‍കണമെന്ന പഴംപ്രയോഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയാണ്. ശബ്ദമില്ലാത്ത ഒരു പക്ഷത്തിന്റെ ഒത്തിരി ആകുലതകള്‍ക്ക് ഇത്തിരി വെട്ടം നല്‍കാന്‍ ചെകുത്താന് ലഭിക്കുന്ന സംരക്ഷണം ഞാനും ഇവിടെ അവകാശപ്പെടുന്നു.

മലയാള ഭാഷാസംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം ‘ക്വഥനാങ്ക’ത്തിലെത്തി നില്‍ക്കുന്ന വേളയിലാണ് ചെകുത്താനുള്ള വിഹിതമെങ്കിലും കിട്ടാന്‍ ഞാനീ പംക്തി ഉപയോഗിക്കുന്നത്. വാചകത്തിലെ ‘ക്വഥനാങ്ക’ത്തിന് നേര്‍ക്ക് ശരാശരി വായനക്കാരന്‍ നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ആദ്യം വിജയം നേടിക്കഴിഞ്ഞു. ബോയിലിങ് പോയന്റ് എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് എന്‍.വി.കൃഷ്ണവാര്യര്‍ നല്‍കിയ മലയാള വാക്കാണ് ‘ക്വഥനാങ്കം.’ എഴുത്തുകാരനും എന്റെ സുഹൃത്തും ദുബൈ മാംഗോ റേഡിയോ സ്റ്റേഷന്‍ മേധാവിയുമായ എസ്.ഗോപാലകൃഷ്ണന്‍ സൂചിപ്പിച്ചതുപോലെ തിളനിലയെന്നോ മറ്റോ കൊടുത്തിരുന്നെങ്കില്‍ മലയാളി സ്വീകരിക്കുമായിരുന്നു. മലയാള ഭാഷയെ രക്ഷിക്കാനും പരിപോഷിപ്പിക്കാനും കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമമാണ് എന്റെ ഈ വികാരവിക്ഷോഭത്തിനുള്ള പ്രചോദനം.

മലയാളം സംരക്ഷിക്കപ്പെടണം, പരിപോഷിപ്പിക്കപ്പെടണം. തര്‍ക്കമില്ല. എന്നാല്‍ ഒരു നിയമത്തിനിന്റെ വേലിക്കെട്ടുയര്‍ത്തി ഭാഷാകൃഷി നടത്താമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ ചരിത്രത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കുത്തുകയാണ്. മലയാള ഭാഷാനിയമത്തിനുവേണ്ടി പല രാത്രികളും പകലാക്കിയ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയോടും സഹപ്രവര്‍ത്തകരോടും എനിക്ക് ബഹുമാനത്തില്‍ തെല്ലും കുറവില്ല. സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മാറ്റി നിര്‍ത്തി ഭാഷയെ നനച്ചുവളര്‍ത്തി പൂവിരിയിക്കാമെന്ന് കരുതുന്നതിനാണ് അബദ്ധം പതിയിരിക്കുന്നത്. മലയാള ഭാഷാനിയമം പാസാക്കിയ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ പ്രസ്താവന നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇംഗ്ലീഷില്‍ അടിസ്ഥാന വിദ്യാഭ്യാസം സിദ്ധിക്കാത്തതിനാലാണ് നമ്മുടെ നഴ്‌സുമാര്‍ വിദേശങ്ങളില്‍ കഷ്ടപ്പെടുന്നതെന്നായിരുന്നു ഷിബുവിന്റെ പരാമര്‍ശം. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള നിയമനിര്‍മ്മാണമായിരുന്നതുകൊണ്ട് ഷിബുവിനെ ആരും നിയമസഭയുടെ മേശപ്പുറത്തേക്ക് വലിച്ചിഴച്ചില്ല.

മലയാളഭാഷ മരിക്കുന്നു എന്നുള്ള നിഗമനത്തില്‍ നിന്നാണ് ഭാഷാസംരക്ഷണത്തിനായുള്ള പോര്‍വിളികള്‍ മുഴങ്ങിത്തുടങ്ങിയത്. ചെകുത്താന്‍ ഈ നിഗമനത്തെത്തണം. ചെകുത്താന്‍ ഈ നിഗമനത്തെത്തന്നെ എതിര്‍ക്കട്ടെ, മലയാള ഭാഷ മരിക്കുന്നില്ലെന്നു മാത്രമല്ല, ദ്രുതഗതിയിലുള്ള വ്യാപനം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം ശുദ്ധമലയാളം. നല്ല മലയാളം എന്നൊക്കൊയുള്ള പ്ലക്കാര്‍ഡുകള്‍ ചെകുത്താന്‍ കാണാതിരിക്കുന്നില്ല. ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യപ്രചാരണത്തിനാണ് ഇവയെങ്കില്‍ കണ്ണടയ്ക്കാന്‍ തയ്യാറാണ്. കേരളത്തിലെ, ഇന്ത്യയിലെതന്നെ, മുന്‍നിര പ്രസാധകരിലൊരാളായ രവി ഡി.സി.യോട് നമ്മുക്ക് ചോദിക്കാം. ഒരു കാലഘട്ടത്തിലുമില്ലാത്ത അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് പ്രസാധകരംഗത്ത് നടക്കുന്നതെന്ന് രവി സാക്ഷ്യപ്പെടുത്തുന്നു.

കെ.ആര്‍.മീരയുടെ ‘ആരാച്ചാര്‍’ എഴുപത്തയ്യായിരം കോപ്പി വിറ്റു കഴിഞ്ഞു. ഇനിയും ആയിരങ്ങള്‍ അച്ചടിക്കും. ‘ആടുജീവിതം’ നൂറ്റുപതിപ്പു കഴിഞ്ഞു. ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എത്രയടിച്ചാലും തികയുന്നില്ല. ബഷീറും തകഴിയുമൊക്കെ ഇന്നാണ് കൂടുതല്‍ വായിക്കപ്പെടുന്നത്. തിരുവനന്തപുരത്തും തൃശൂരുമൊക്കെ ഒന്നോ രണ്ടോ പുസ്തക പ്രദര്‍ശനങ്ങളാണ് വര്‍ഷത്തില്‍ നടന്നിരുന്നതെങ്കില്‍ ഇന്നത് എട്ടും പത്തുമായി വര്‍ധിച്ചു. ഇലക്‌ട്രോണിക് റീഡിങ് ബോര്‍ഡുകള്‍ വൈകാതെ വ്യാപകമാകും. നമ്മുടെ സംസ്‌കാരം മനസ്സിലാക്കാന്‍ മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് തര്‍ജമകള്‍ വായിക്കാന്‍ ആള്‍ക്കാര്‍ തിക്കിത്തിരക്കുന്നത് കാണാം. എന്നെ സുഖിപ്പിക്കാന്‍ രവി ഡി.സി. യെപ്പോലെ ഒരാള്‍ക്ക് കള്ളം പറയേണ്ട കാര്യമല്ല.

മലയാള ഭാഷയുടെ വഴിത്താരയില്‍ പ്രശ്‌നങ്ങളില്ലായെന്നല്ല അര്‍ത്ഥം. ഭാഷക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം എണ്‍പതുകളില്‍ ആരംഭിച്ച സ്വകാര്യ തട്ടുകട ഇംഗ്ലീഷ് തര്‍ജമകള്‍ വായിക്കാന്‍ ആള്‍ക്കാര്‍ തിക്കിത്തിരക്കുന്നത് കാണാം. എന്നെ സുഖിപ്പിക്കാന്‍ രവി ഡി.സിയെപ്പോലുള്ള ഒരാള്‍ക്ക് കള്ളം പറയേണ്ട കാര്യമില്ല.

മലയാള ഭാഷയുടെ വഴിത്താരയില്‍ പ്രശ്‌നങ്ങളില്ലായെന്നല്ല അര്‍ത്ഥം. ഭാഷക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം എണ്‍പതുകളില്‍ ആരംഭിച്ച സ്വകാര്യ തട്ടുകട ഇംഗ്ലീഷ് സ്‌കൂള്‍ കൃഷിയാണ്. ഇതേക്കുറിച്ച് നിയമസഭ എന്തെങ്കിലും പറഞ്ഞതായി അിറയില്ല. എന്നാല്‍ കോടതിവിധികളും മലയാളത്തിലാക്കിക്കൊണ്ട് ഭാഷയെ പരിപോഷിപ്പിക്കാമെന്ന വിചാരം വൈകാതെ തിരുത്തേണ്ടിവരും. മലയാളത്തിലും ഈ രേഖകള്‍ കിട്ടുകയെന്നത് പൗരന്റെ അധികാരത്തിന്റെ ഭാഗമായിരിക്കണം. നാല് മലയാളികളില്‍ ഒരാള്‍ കേരളത്തിനു വെളിയിലാണ്. അവരുടെ പിന്മുറക്കാര്‍ക്ക് നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ സ്ഥാനമുണ്ട്. അവര്‍ക്കുകൂടി വായിക്കാന്‍ കഴിയുന്ന ഭാഷയിലും ഔദ്യോഗിക രേഖകള്‍ ലഭ്യമാകണം. ദേശീയ അന്താരാഷ്ട്ര സമൂഹവുമായി സംയോജിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് സങ്കുചിത ഭാഷാവാദം ഒരിക്കലും ചേരുന്നതല്ല. ഇവിടെയിറങ്ങുന്ന ഉത്തരവുകളില്‍ നല്ലൊരു ശതമാനം ബാഹ്യ ഏജന്‍സികളുടെ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മാത്രം കാര്യമല്ല ഇത്. നിയമപൂക്കാറുകള്‍ക്കുപോലും അറുതി വരുത്തണമെങ്കില്‍ ആത്യന്തികമായി ആംഗലേയത്തെ ആശ്രയിക്കേണ്ടിവരും. രണ്ടുമാസം മുമ്പ് ബംഗളുരുവിലെ ജയന്തനഗറിലെ ഒരു വഴി കണ്ടെത്താന്‍ ഞാന്‍ മണിക്കൂറുകള്‍ അലഞ്ഞു. എല്ലാ ബോര്‍ഡുകളും കന്നഡയില്‍. അമ്പത് ശതമാനം പോലും കന്നടക്കാരില്ലാത്ത ബംഗളുരൂ നഗരം ഭാഷാസ്‌നേഹം സൂചകബോര്‍ഡുകളില്‍ കാട്ടിയപ്പോള്‍ എന്നെപ്പോലെ പലര്‍ക്കും നട്ടപ്രാന്തു പിടിച്ചിട്ടുണ്ടാകും. എന്റെ രണ്ട് മക്കള്‍ ഡല്‍ഹിയിലാണ് പഠിക്കുന്നത്. ജീവിത സാഹചര്യം കൊണ്ട് സംഭവിച്ചതാണ്. ഒരാവശ്യം വരുമ്പോള്‍ നമ്മുടെ സെക്രട്ടറിയേറ്റിന്റെ മലയാള വാറോലകളില്‍പെട്ട് അവര്‍ നട്ടംതിരിയില്ലെന്ന് ആരു കണ്ടു? ഇതു തന്നെയായിരിക്കും പരദേശത്ത് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ ജനസംഖ്യയുടെയും ചിന്ത.

ബഡ് കൃഷിയിലൂടെ ഭാഷയെ വളര്‍ത്തിയ ചരിത്രം എവിടെയുമില്ല. മലയാളം കൊടുത്തും വാങ്ങിയും വളര്‍ന്ന ഭാഷയാണ്. ചെന്തമിഴും സംസ്‌കൃതവുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും കാണാം. ഭാഷക്ക് സമൂഹത്തില്‍ നിന്ന് മാറി നിന്നൊരു അസ്തിത്വമില്ല. പലതരത്തിലുള്ള സംസ്‌കാരങ്ങള്‍, വാണിജ്യമുള്‍പ്പെടെ, സമന്വയിച്ചുണ്ടായതാണ് നമ്മുടെ പൈതൃകം. മുസിരിസും ജൂതപ്പള്ളിയും ചേരമാന്‍ പള്ളിയും കൂടിയാട്ടവുമൊക്കെ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെങ്കില്‍ അത് പല സംസ്‌കാരങ്ങളുടെയും സമന്വയത്തിലൂടെ സംഭവിച്ചതാണെന്ന് മനസ്സിലാക്കാം. മലയാളിയെയും മലയാളത്തെയും ഏതോ ദേവലോകത്തുനിന്ന് കെട്ടിയിറക്കിയതെന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. വിനിമയത്തിലൂടെ വളര്‍ന്ന ജീവിയാണ് മലയാളി. അതേ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ ഭാഷയാണ് മലയാളം. ഈ യാഥാര്‍ത്ഥ്യം നമ്മുടെ സമസ്ത തലങ്ങളിലും നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു. ശ്രീനാരായണഗുരു മൂന്ന് ഭാഷകളില്‍ കവിതയെഴുതി. തമിഴിലും സംസ്‌കൃതത്തിലും മലയാളത്തിലും. ഇന്നായിരുന്നെങ്കില്‍ ചില ഭാഷാഭ്രാന്തന്മാര്‍ ഗുരുവിനെ ഇക്കാര്യത്തില്‍ അവഹേളിച്ചേനെ.

മലയാളി കഴിക്കുന്ന ഭക്ഷണ ഉല്‍പന്നങ്ങളില്‍ തൊണ്ണൂറു ശതമാനവും പുറത്തുനിന്ന് വന്നതാണ്. തുടര്‍ച്ചയായി പൊതിഞ്ഞെടുത്ത പടച്ചോറ് പുളിച്ചുതുടങ്ങിയപ്പോള്‍ ഡച്ച് സായിപ്പാണ് നമ്മുടെ യോദ്ധാക്കളോട് അരിയെടുത്താല്‍ മതി, കാട്ടില്‍വെച്ച് മുളങ്കുറ്റിയിലിട്ട് പുഴുങ്ങിയെടുക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഇതാണ് പിന്നീട് പൂട്ടായി മാറിയതെന്നാണ് എം.പി.നാരായണപ്പിള്ളയുടെ കണ്ടെത്തല്‍. എന്തായാലും ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തഞ്ച് വരെ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ കഞ്ഞിയും പുഴുക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദോശയും ഇഡ്ഡലിയും വന്നത് അതിനുശേഷമാണ്.

ഏതെങ്കിലും ഭാഷയെ അമിതമായി ലാളിക്കുന്നതിന്റെ ഭാഗമായി മടിയില്‍ കയറ്റിവെച്ച് കുപ്പിപ്പാല്‍ തിരുകിയിട്ടുണ്ടോ അന്നൊക്കെ ഭാഷക്ക് വിമ്മിട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഡല്‍ഹിയില്‍ ദീര്‍ഘകാലമായി മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന ഒറ്റക്കാരണത്താല്‍ എത്രയോ പദാവലികള്‍ ഞങ്ങളെപ്പോലുള്ളവര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സാമ്പത്തികമേഖല ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ദ്രുദഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ പുതിയ സംജ്ഞതകള്‍ക്ക് മലയാളഭാഷ്യം നല്‍കേണ്ട ഉത്തരവാദിത്തം ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരില്‍ വന്നു ചേര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്ന പുതിയ സേനയെ എങ്ങനെ മലയാളിക്ക് പരിചയപ്പെടുത്തും? മനോരമയിലെ ഡി.വിജയമോഹനനും മാതൃഭൂമിയിലെ എന്‍.കെ.അജിത് കുമാറും ഞാനും കൂടി പലതവണ അഭിപ്രായങ്ങള്‍ കൈമാറി. അവസാനം ദ്രുതകര്‍മസേനയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഇത് പത്രത്തില്‍ അച്ചടിക്കുന്നതിനുമുമ്പ് മറ്റൊരു നിര്‍ദേശവുമായി വിജയമോഹനോ അജിത്തോ രംഗത്തു വന്നു. തമിഴ് മാധ്യമപ്രവര്‍ത്തകരുമായിട്ടുള്ള സംസര്‍ഗം കൊണ്ടോ മറ്റോ കിട്ടിയതാണ് ഈ ആശയം- മിന്നല്‍പ്പട. –എന്നാല്‍ ഡെസ്‌കിലെ ബ്രാഹ്മണ്യവാദികള്‍ ദ്രുതകര്‍മസേനയെ പുണര്‍ന്നു. അങ്ങനെ മലയാളമാധ്യമഭാഷക്ക് ലഭിക്കുമായിരുന്ന മിന്നല്‍പ്പട പടിക്കുപുറത്തായി. ഭാഷാപണ്ഡിതന്മാര്‍ കൈവെച്ചിരുന്നെങ്കില്‍ മലയാളിക്ക് തീപ്പെട്ടിയും തീവണ്ടിയും ഉണ്ടാവുമായിരുന്നില്ലെന്ന ഗോപാലകൃഷ്ണന്റെ അനുമാനം ശരിവെക്കുകയേ നിവൃത്തിയുള്ളൂ. തമിഴന് കമ്പ്യൂട്ടറിനും മൗസിനുമൊക്കെ തനതായ പദങ്ങളുണ്ട്. നമ്മുടെ മേതില്‍ രാധാകൃഷ്ണന്‍ കമ്പ്യൂട്ടര്‍ മൗസിന് നല്ലൊരു പദം കൊണ്ടുവന്നു- ചുണ്ടെലി. ഒരു ഭാഷാപോരാളിയും ഇത് അംഗീകരിച്ചതായി കണ്ടില്ല.

മലയാള ഭാഷയുടെ ശുദ്ധിയെ തകര്‍ത്തത് താങ്കളെപ്പോലുള്ള ടെലിവിഷന്‍കാരാണ്. എന്ന ആക്രോശത്തിന് എത്രയോ സ്ഥലങ്ങളില്‍ ഞാന്‍ ഇരയായിട്ടുണ്ട്. എന്താണ് ഈ ശുദ്ധിയെന്നത് മാത്രം തലപുകഞ്ഞ് ആലോചിച്ചിട്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഒരു സെമിനാറില്‍ ആക്രമണം കടുത്തപ്പോള്‍ നൂറുവര്‍ഷം മുമ്പ് ഒരു മലയാളപത്രത്തില്‍ വന്ന വാര്‍ത്ത ഞാന്‍ ഉറക്കെ വായിച്ചു. വേദിയിലുണ്ടായിരുന്ന ഭാഷാ ആചാര്യന്‍മാര്‍പോലും നെറ്റിചുളിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അമ്പതും നൂറും വര്‍ഷം മുമ്പുണ്ടായിരുന്ന മലയാളഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റാനുള്ള അവകാശം പുതുതലമുറക്കുണ്ട്. ഷേക്‌സ്പിയര്‍ എഴുതിയ കാലഘട്ടത്തില്‍ ഇംഗ്ലീഷില്‍ നാല്‍പതിനായിരം പദാവലകളേ ഉണ്ടായിരുന്നുള്ളൂ. ബെഡ്‌റൂം ബ്ലാങ്കറ്റും ലോണ്‍ലിയും ഗ്ലൂമിയും ഗോസിപ്പും ഉള്‍പ്പെടെ എത്രയോ പദങ്ങള്‍ ഷേക്‌സ്പിയര്‍ സൃഷ്ടിച്ചു. ഇന്ന് ഇംഗ്ലീഷ് ഭാഷക്ക് ഇതുവരെ ലക്ഷത്തോളം പദാവലികളുണ്ട്. സംശുദ്ധസങ്കുചിതവാദം ഉയര്‍ത്തിക്കൊണ്ട് ഒരു ഭാഷയും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ല.

ആശയവിനിമയത്തിന്റെ പ്രതലം ദ്രുതഗതിയില്‍ മാറിമറിയുകയാണ്. അതനുസരിച്ച് ഭാഷയുടെയും അതുപയോഗിക്കുന്ന മാധ്യമതലങ്ങളുടെയും സ്വഭാവം മാറിവരും. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് പ്രയാണം ചെയ്തത് അനിവാര്യതയായിരുന്നു. എഴുത്തോലയും ആണിയും ഉപയോഗിച്ചുള്ള എഴുത്തില്‍ നിന്ന് കടലാസിലേക്ക് മാറിയ നമ്മള്‍ പിന്നീട് കമ്പ്യൂട്ടറിലേക്കും മറ്റു സ്മാര്‍ട്ട് സങ്കേതങ്ങളിലേക്കും ചുവടുമാറി. ഇതുകൊണ്ട് വായന മരിച്ചോ ? ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ ഭാഷാപ്രയോഗത്തിന്റെ വിസ്തൃതി ഗണ്യമായി വര്‍ധിച്ചു. ഞാനാദ്യം അമേരിക്കയില്‍ പോയ വേളയില്‍ രണ്ടാം തലമുറ മലയാളി വളരെ ബുദ്ധിമുട്ടിയാണ് മലയാളം സംസാരിച്ചത്. ഇന്ന് നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും വെള്ളംപോലെ മലയാളം പറയും. ജഗതിയുടെ തമാശ കാണിച്ച് നമ്മുടെ കൈയടിവാങ്ങും. എന്റെ ഭാര്യയെക്കാള്‍ മണിമണിയായി മലയാളം പറയുന്നത് ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന എന്റെ മക്കളാണ്. അവരുടെ വളര്‍ച്ചയും മലയാള ഉപഗ്രഹ ചാനലുകളുടെ വളര്‍ച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു എന്നതുതന്നെ കാരണം. നവമാധ്യമങ്ങളില്‍ ഇംഗ്ലീഷില്‍ കുറിച്ചിരുന്നവര്‍ ഇന്ന് തങ്ങളുടെ പോസ്റ്റുകളൊക്ക മലയാളത്തിലേക്ക് മാറ്റി. മൊബൈല്‍ ഫോണിലെ വാട്‌സാപ്പ് മെസേജുകള്‍ നോക്കിയാല്‍ ഓരോ ദിവസവും മലയാളഭാഷയുടെ തോത് ഉയര്‍ന്നുവരുന്നതായി കാണാം. പണ്ടൊക്കെ ഡല്‍ഹിയിലെയും ബോംബെയിലെയും സോഷ്യല്‍ സര്‍ക്യൂട്ടുകളില്‍ ഇംഗ്ലീഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ആ സ്ഥാനം ഹിന്ദി കൈയടക്കി. ശക്തമായ ഹിന്ദി ചാനലുകളുടെ പ്രവാഹമാണ് ഈയൊരു മാറ്റം സൃഷ്ടിച്ചത്. ഹിന്ദിക്ക് അപകര്‍ഷബോധം ഇന്ന് തീരെയില്ല.

ആശയവിനിമയത്തിന്റെ സ്വഭാവം മാറിയും മറിഞ്ഞും വരും. പുതുതലമുറ വാമൊഴി തിരിച്ചു കൊണ്ടുവരുന്നുണ്ട്. അതോടൊപ്പം ചിഹ്നങ്ങളുടെ ഭാഷയില്‍ ജപ്പാന്‍കാര്‍ കണ്ടെത്തിയ ഇമോട്ടിക്കോണ്‍ ഇന്ന് വന്‍ ഹിറ്റാണ്. നമ്മുടെ ഒരുമാതിരിപ്പെട്ട എല്ലാ ആശയങ്ങളും വികാരവൈവിധ്യങ്ങളും ഇതിലൂടെ സംവേദനം ചെയ്യപ്പെടുന്നു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുസ്തകം ഇമോട്ടിക്കോണ്‍ ലിപികളില്‍ പുറത്തിറങ്ങില്ലെന്നാരു കണ്ടു. ഇത് നിരോധിക്കാന്‍ എന്തെങ്കിലും നിയമനിര്‍മാണത്തിന് കഴിയുമോ? മലയാളത്തിന് ആദ്യ നിഘണ്ടു പ്രദാനം ചെയ്തത് ജര്‍മന്‍കാരനാണെന്ന വസ്തുതയുടെ വാലില്‍ കുത്തി അല്‍പനേരമെങ്കിലും ചെകുത്താന്‍ നില്‍ക്കട്ടെ.
Kadappadu – emalayalee.com


Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px