റഷ്യൻ സൈന്യം യുക്രെയ്നെ ആക്രമിക്കാൻ തുടങ്ങിയിട്ട് 4 ദിവസമായിരിക്കുന്നു. സ്ഥിതിഗതികൾ കൂടുതല്‍ സങ്കീർണമാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർഥികളാണ് യുക്രെയ്നിൽ കുടുങ്ങി കിടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗ പദ്ധതിയിലൂടെ കൂടുതൽ പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാലിപ്പോൾ തനിക്ക് നാട്ടിലേക്ക് വരേണ്ട എന്ന് പറയുകയാണ് ഒരു വിദ്യാർഥിനി. ഹരിയാന സ്വദേശിനിയായ 17–കാരിയാണ് നാട്ടിലേക്ക് വരാൻ തയ്യാറാകാത്തത്.
യുക്രെയ്‍നിൽ യുദ്ധം അവസാനിക്കുന്നത് വരെ തുടരാനാണ് മെഡിക്കൽ വിദ്യാർഥിനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പഠനത്തിനായി പോയ ഈ കുട്ടിക്ക് അവിട ഹോസറ്റൽ ലഭിച്ചിരുന്നില്ല. പ്രദേശത്തെ ഒരു കുടുംബത്തിന്റെ അടുത്ത് നിന്ന് മുറി വാടകയ്ക്കെടുത്താണ് ഈ കുട്ടി താമസിച്ചിരുന്നത്.
കുട്ടിക്ക് അഭയം നൽകിയ ഈ കുടുംബത്തിലെ ഗൃഹനാഥൻ യുക്രെയ്ൻ പൗരനാണ്. അദ്ദേഹം റഷ്യൻ സേനയുമായി യുദ്ധം നയിക്കാനായി യുക്രെയ്ൻ സൈന്യത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും തനിക്കൊപ്പം ഇപ്പോൾ ബങ്കറിലേക്ക് മാറിയിരിക്കുകയാണ്. അവരെ താൻ സംരക്ഷിക്കുമെന്നും യുദ്ധം കഴിയുന്നത് വരെ യുക്രെയ്നിൽ തുടരുമെന്നുമാണ് കുട്ടി പറയുന്നതെന്ന് അമ്മയുടെ സുഹൃത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.













