വര്‍ഗ്ഗീയത മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനമല്ല – കാരൂര്‍ സോമന്‍, ലണ്ടന്‍

Facebook
Twitter
WhatsApp
Email

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ച കെ.ശങ്കരനാരായണനേപ്പറ്റി പറഞ്ഞത് ‘കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്‍റെ മുഖമെന്നാണ്. അദ്ദേഹത്തിന്‍റെ പൊതുപ്രവര്‍ത്തനം വിദ്വേഷം, വിഭാഗീയതയിലല്ല കണ്ടത്. മത നിരപേക്ഷത നെഹ്രുറുവിയന്‍ കാഴ്ചപ്പാടില്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരിന്നു’. ഇന്നത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ മതേതര വികൃത മുഖം ഇതിലൂടെ വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്താനുള്ള ഒരു സന്ദേശവും മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ട്. ഗ്രാമങ്ങളില്‍ കണ്ടുവരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ അന്ധ വിശ്വാസം പോലെ അന്ധമായ ശത്രുത വെച്ചുപുലര്‍ത്തുന്ന, സ്വാര്‍ത്ഥലക്ഷ്യത്തിന്‍റെ സാഫല്യത്തിനായി കുട്ടംകൂടുന്ന, മറ്റുള്ളവരെ അപമാനിക്കുന്ന, മത നിരപേക്ഷതയെ തകര്‍ക്കുന്ന അതിമോഹികള്‍ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടായിരുന്ന നാല് തവണ മന്ത്രിയും ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍ പദവിയും വഹിച്ച കെ.ശങ്കരനാരായണനെ കണ്ടു പഠി ക്കണം. നമ്മുടെ പൂര്‍വ്വികര്‍ വളര്‍ത്തിക്കൊണ്ടുവന്ന മതേതര പൈതൃക സമൃദ്ധി ഇന്ന് വിനാശത്തിന്‍റെ വീഥി യിലാണോയെന്ന് കേരളീയ സമൂഹം തിരിച്ചറിയണം.
പുസ്തകങ്ങള്‍ വായിച്ചു വളരാത്ത നാടുകളിലാണ് ജാതിമത അന്ധവിശ്വാസ ചിന്തകള്‍ വിതച്ചു് അധികാരം പിടിച്ചടക്കി മനുഷ്യ ജീവിതം നരകതുല്യമാക്കുന്നത്. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടന്‍ ഒരു ക്രിസ്ത്യന്‍ രാജ്യമെങ്കിലും മത ചിന്ത അവരില്‍ നിന്ന് കുടിയിറങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇപ്പോഴും പത്താംനൂറ്റാണ്ടില്‍ തീര്‍ത്ത അവരുടെ ദേവാലയങ്ങള്‍ കാടുപിടിച്ചു് കിടക്കുന്നത് കാണാം. ഇവര്‍ മത വക്താക്കളേക്കാള്‍ മനുഷ്യരുടെ വക്താക്കളാണ്. മലയാളികളായ പലരുടേയും മനസ്സില്‍ നിന്ന് ജാതിമത ചിന്തകള്‍ കുടിയിറങ്ങിയിട്ടുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും മത തീവൃതയുള്ള പാകിസ്താനടക്കം തലമുറകളായി മനുഷ്യരിവിടെ പാര്‍ക്കുന്നു. ആര്‍ക്കും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയത പറഞ്ഞു ഭീതിപടര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. തെരെഞ്ഞുടുപ്പുകളിലും ജാതിമതം വിളമ്പി ആരും ആരെയും സ്വാധിനിക്കുന്നില്ല.ആ സവിശേഷതക്ക് കാരണം അറിവിന്‍റെ സംസ്ക്കാരമാണ്. മതത്തേക്കാള്‍ മനുഷ്യരെ മനുഷ്യത്വമുള്ളവരും വിവേകികളുമാക്കി മാറ്റുന്നു. അത് മതവാദികളിലും ജിജ്ഞാസയുണ്ടാക്കുന്നു. ഇന്നും മനുഷ്യരുടെ പുരോഗതിയാണ് വികസിത രാജ്യങ്ങളുടെ ലക്ഷ്യം അല്ലാതെ മതവര്‍ഗ്ഗതാല്പര്യമല്ല. സൂത്രശാലികളായ അരാജകവാദികള്‍ മതത്തിന്‍റെ മറവില്‍ രാഷ്ട്രീയാധികാരം ഭദ്രമായി നിലനിര്‍ത്തി പോകാനുള്ള ശ്രമത്തിലാണ്. സഹജീവികളെ സമഭാവനയോടെ കാണാതെ ജാതീയമായ ഭിന്നതകള്‍ വളര്‍ത്തി മനുഷ്യരെ അജ്ഞതയില്‍ പങ്കാളികളാക്കുന്നു. ജാതിക്കെതിരെ പോരാടിയ ഗുരുദേവന്‍റെ നാട്ടില്‍ ജാതിമതങ്ങള്‍ സ്വാധിനം ചെലുത്തുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.
പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞത് ‘പുരോഹിത വര്‍ഗ്ഗം അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നിര്‍മ്മിച്ചുവെച്ചിരിക്കുന്ന ആയിരക്കണക്കിന് ആചാരങ്ങള്‍ മൂലം ജീവിതം എന്ന പ്രാഥമികമായ അവകാശം പോലും നിഷേധിക്കപ്പെട്ട് നരകിക്കുന്ന കോടാനുകോടികള്‍ ഒരു മതത്തെയാണ് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി രാഷ്ട്രീയ ആയുധമാക്കുന്നത്’.പ്രമുഖ സാഹിത്യ പ്രതിഭകളായ കുമാരനാശാന്‍, എം.പി. പോള്‍, കേസരി ബാലകൃഷ്ണപിള്ള, പട്ടത്തുവിള കരുണാകരന്‍, ടി.കെ.സി.വടുതല, പോഞ്ഞിക്കര റാഫി, ചെറുകാട്, വയലാര്‍, തോപ്പില്‍ ഭാസി, സാറാ ജോസഫ്, സി.രാധാകൃഷ്ണന്‍, കെ.സച്ചിദാനന്ദന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍ ഇങ്ങനെ എത്രയോ സര്‍ഗ്ഗ പ്രതിഭകള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇവരില്‍ പ്രധാനിയാണ് പൊന്‍കുന്നം വര്‍ക്കി. മതമേധാവികള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി പറഞ്ഞത് ‘മത മേധാവികളെ വര്‍ക്കി കരിതേച്ചു കാണിക്കുന്നു’. അതിന് വര്‍ക്കി കൊടുത്ത ഉത്തരം ‘ആ കരി ഞാന്‍ തേച്ചതല്ല. അത് നിങ്ങളിലുള്ളതാണ്’. അന്നത്തെ ഭരണാധികാരി സി.പി.രാമസ്വാമിയെപോലും വര്‍ക്കി വെറുതെവിട്ടില്ല. അധികാര വര്‍ഗ്ഗത്തിനെതിരെ എഴുതിയതിന് അദ്ദേഹത്തെ ജയിലിലടച്ചു. കേസരി ബാലകൃഷ്ണപിള്ളയെ നാടുകടത്തി.അന്നത്തെ ദിനങ്ങള്‍ ഇന്ന് കേരളത്തിലെത്തിയോയെന്ന ആശങ്കയാണ് വിദേശ മലയാളികള്‍ക്കു ള്ളത്.ഇത് കേരള ജനത കണ്ണുതുറന്നു കാണണം. മത മൈത്രി തകര്‍ക്കുന്നവരുടെ മുന്നില്‍ വിറക്കാതെ തലയുയര്‍ത്തി നില്‍ക്കണം. ഇവര്‍ക്ക് ഈശ്വര വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നോര്‍ക്കുക.
മത വര്‍ഗ്ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അത് അപകടമാണ്. കുറെ വോട്ടിനുവേണ്ടിയാണ് മനുഷ്യരുടെ മനഃസമാധാനം രാഷ്ട്രീയപാര്‍ട്ടികള്‍ തകര്‍ക്കുന്നത്. തീവ്രസ്വഭാവമുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ലക്ഷ്യം അവരുടെ ഭദ്രതയും നിലനില്‍പ്പുമാണ്. കേരളത്തിന്‍റെ പൈതൃക സംസ്ക്കാരം പരസ്പര സ്നേഹം, അറിവ്, വിജ്ഞാനം, അച്ചടക്കം, ആത്മീയത, ധര്‍മ്മം, ദയ ഇതിലൊക്കെ അടിയുറച്ചതാണ്. ചില മതവാദികള്‍ നടത്തുന്ന വിചിത്ര പ്രസ്താവനകള്‍ സ്ത്രീകള്‍ പെറ്റുപെരുകാനാണ്.ഇന്ത്യയില്‍ കണ്ണീര്‍വാര്‍ക്കുന്ന ദാരിദ്ര്യത്തില്‍ നെടുവീര്‍പ്പിടുന്ന നിരാലംബരായ നിരക്ഷരരായ സ്ത്രീകളെപോലെയല്ല ഇന്നത്തെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ എന്നത് ഈ കുബുദ്ധികള്‍ ഓര്‍ക്കുന്നത് നന്ന്. ഇന്നും സ്ത്രീകള്‍, പെണ്‍കുഞ്ഞുങ്ങള്‍ നേരിടുന്ന ചുഷണ-പീഡനങ്ങളെ പറ്റിയല്ല മറിച്ചു് സ്ത്രീകളെ പെറ്റുപെരുകാനാണ് പ്രേരിപ്പിക്കുന്നത്. മതത്തില്‍ അമിതോല്പാദനം നടത്തി പെറ്റുപെരുകി ഇനിയും ഇന്ത്യയെ ദാരിദ്ര്യ കമ്പോളത്തില്‍ നാണം കെടുത്താനാണോ ഇവര്‍ ആഗ്രഹിക്കുന്നത്? ഇപ്പോള്‍ തന്നെ ദരിദ്രരുടെ പട്ടികയില്‍ ഇന്ത്യ മുന്നിലാണ്. അമിതമായ ജനപ്പെരുപ്പമല്ല ഇന്ത്യക്ക് ആവശ്യം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ വിഭ്രാന്തിയുടെ നടുവില്‍ നട്ടം തിരിയുകയാണ്. ജാതിചിന്തയില്‍ ഉയര്‍ന്നുവന്ന പെറ്റുപെരുകുക സിദ്ധാന്തം സ്ത്രീകളോടുള്ള അധിക്ഷേപമാണ്. സ്ത്രീയുടെ ഗര്‍ഭപാത്രം ഇവരൊക്കെ യന്ത്രങ്ങളായിട്ടാണോ കാണുന്നത്?
മഹാനായ വള്ളത്തോള്‍ എഴുതിയത് ‘ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’. ഉന്നതമായ ജീവിത ശൈലികളും നിലവാര വുമുള്ള, അഹിംസയില്‍ വിശ്വസിക്കുന്ന നമ്മളുടെ രക്തം തിളക്കേണ്ടത് ലോകമെങ്ങും ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന മതത്തിലാകരുത്. മതഭുതങ്ങളുമായി അലഞ്ഞുനടക്കുന്നര്‍ സത്സ്വാഭാവികളായ കുട്ടികളെ അബദ്ധ ജടിലങ്ങളായ ചിന്തകളിലേക്ക് വഴിനടത്താതെ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. ആത്മാവിന്‍റെ പാഠങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. കുട്ടികളെപ്പോലെ മറ്റ് പലരും കബളിപ്പിക്കപ്പെടുന്നു. ദുര്‍ബലരും അറിവില്ലാത്തവരുമാണ് ധനസമൃദ്ധിയില്‍ അത്യാഗ്രഹമുള്ളവരായി മാറി ഏതെങ്കിലുമൊക്കെ പ്രമാണങ്ങള്‍ക്ക് അടിമകളായി ജീവിക്കുന്നത്. നമ്മുടെ പാരമ്പര്യ ശസ്ത്രമനുസരിച്ചു് മനുഷ്യര്‍ മൃഗങ്ങളുടെ ജീനുകളുള്ളവരാണ്. നല്ല മതവിശ്വാസികള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നവരാണ് അവര്‍ക്ക് മറ്റുള്ളവരെ ആക്രമിക്കാനോ, സമൂഹത്തില്‍ അഗാധമായ വെറുപ്പും വിദ്വേഷവും വളര്‍ത്താനോ, കര്‍ണ്ണകഠോരമായ അട്ടഹാസം മുഴക്കാനോ ശ്രമിക്കില്ല. ഇവരില്‍ നമ്മള്‍ കാണുന്നത് അസഹിഷ്ണതയാണ്. സ്തുതിപാഠകരുടെ സ്തുതിഗീതങ്ങളില്‍ അഭിരമിക്കുന്ന ഇവര്‍ സമുഹത്തില്‍ വിനാശകാരികളെന്ന് തിരിച്ചറിയുക.
പാകിസ്ഥാന്‍ പാവങ്ങളുടെ പേരില്‍ ഗള്‍ഫില്‍ നിന്ന് ധനം വാങ്ങി ഭീകരത വളര്‍ത്തുന്നതുപോലെ കേരളത്തില്‍ മത വര്‍ഗ്ഗീയത വളര്‍ത്താനുള്ള വളക്കൂറുള്ള മണ്ണായി മാറരുത്. മത മൈത്രിയിലും സഹിഷ്ണതയിലും സമാധാനത്തിലും ജീവിക്കുന്ന മലയാളിയെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണം കേരളത്തില്‍ നടക്കുന്നു. ഇവര്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ കൂലിത്തൊഴിലാളികള്‍ ധാരാളമുണ്ട്. മതവര്‍ഗ്ഗീയത വളര്‍ത്തി കുതന്ത്രങ്ങളിലൂടെ അധികാരം കൈവരിക്കുകയാണ് ഇവരുടെ ലക്ഷ്യം. പാവപ്പെട്ട മനുഷ്യര്‍ ഇവരുടെ കയ്യിലെ ഉപകരണങ്ങളായി മാറരുത്.ഹിന്ദു സംസ്ക്കാരമനുസരിച്ചു് മതത്തിന്‍റെ മൊത്ത കച്ചവടം ആരുടെയും കുത്തകയല്ല. ഒരു കൂട്ടര്‍ക്ക് ഹിന്ദു രാഷ്ട്രം വേണം. മറ്റൊരു കൂട്ടര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് വേണം. ഈ രണ്ടുകൂട്ടരും മതങ്ങളെ മറയാക്കി അധികാരത്തിലെത്താനുള്ള ഗുഢതന്ത്രമെന്ന് സാക്ഷര കേരളം മനസ്സിലാക്കുക. മതേതരവാദികള്‍ ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് കാറല്‍ മാക്സ് പറഞ്ഞപ്പോള്‍ ഇത്രമാത്രം മാനുഷിക മുഖം നഷ്ടപ്പെടുമെന്ന് ആരും കരുതിക്കാണില്ല.
റഷ്യയില്‍ ലെനിന്‍ പറഞ്ഞത്, ബൂര്‍ഷ്വ സമൂഹം വിപ്ലവത്തെ ഭ്രാന്തമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ പാവങ്ങള്‍, അശരണര്‍, ആലംബഹീനരുടെയിടയില്‍ മതങ്ങളെ ഭ്രാന്തമായി അവതരിപ്പിക്കുന്നു. ഈ വിധ്വംസകശക്തികളെ സുക്ഷ്മതലങ്ങളില്‍ ഇഴപിരിച്ചെടുക്കാന്‍ മലയാളികള്‍ ശ്രമിച്ചില്ലെങ്കില്‍ നമ്മിലെ മാനുഷിക മൂല്യങ്ങള്‍ വംശനാശ ഭീഷണി നേരിടുക മാത്രമല്ല പൂമണം പരന്നൊഴുകേണ്ട ദേശത്തു് ചുടുരക്തം ഒഴുകുമെന്നോര്‍ക്കുക.നൂറ്റാണ്ടുകളായി ലോകത്തെ വിറപ്പിച്ച അന്ധവിശ്വാസങ്ങളില്‍ ഭൂതബാധയേറ്റു ജീവിച്ച റോമന്‍ ചക്രവര്‍ത്തിമാര്‍ കന്യകമാരുടെ, കുഞ്ഞുങ്ങളുടെ, മൃഗങ്ങളുടെ ചുടുരക്തം കൊണ്ട് ദേവി ദേവ പൂജകള്‍ നടത്തി ആഹ്ലാദഭരിതരായി ജീവിച്ചു. യൂറോപ്പിന്‍റെ പല ഭാഗങ്ങളിലും ആ ദേവി ദേവന്മാരുടെ വിഗ്രങ്ങള്‍ മണ്ണോട് മണ്ണ് ചേര്‍ന്ന് കിടക്കുന്നത് വിടര്‍ന്ന കണ്ണുകളോടെ ഞാന്‍ കണ്ടു. എന്‍റെ യാത്രാ വിവരണങ്ങളായ കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ (ഇംഗ്ലണ്ട്), കാഴ്ചകള്‍ക്കപ്പുറം (ഇറ്റലി), കണ്ണിന് കുളിരായി (ഫ്രാന്‍സ്), കുഞ്ഞിളം ദീപുകള്‍ (ഫിന്‍ലന്‍ഡ്) കാറ്റില്‍പറക്കുന്ന പന്തുകള്‍ (സ്പെയിന്‍) ഇതി ലെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. മതത്തിന്‍റെ പേരില്‍ ഇന്ത്യയിലും കേരളത്തിലും അഴിഞ്ഞാടുന്ന ദേവന്മാരോടും അസുരന്മാരോടും ഗബ്രിയേല്‍ ദൂതന്മാരോടും പറയാനുള്ളത് നിങ്ങള്‍ക്ക് കിട്ടാനിരിക്കുന്ന കര്‍മ്മഫലം ദയനീയമാണ്.
മനുഷ്യസ്നേഹികളായ എഴുത്തുകാര്‍ക്ക് മാത്രമല്ല മതത്തേക്കാള്‍ ഈശ്വരനെ ധ്യാനിക്കുന്ന, മനുഷ്യനെ സ്നേഹിക്കുന്ന ആര്‍ക്കും മത വര്‍ഗ്ഗീയതക്ക് കുടപിടിക്കാന്‍ സാധിക്കില്ല. വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും സ്ത്രീകളണിയുന്ന കാതിലെ തളിരിലകള്‍ക്കും, ആകാശ മേഘങ്ങള്‍ക്കും വര്‍ഗ്ഗ രാഷ്ട്രീയത്തിന്‍റെ രക്ഷാകവചം എന്നുവരുമെന്നറിയില്ല. സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന ഏത് മത തീവൃതയും ഉന്നതമായ ഉയര്‍ച്ചയുടെ ഉറവിടമായി ആരും കാണരുത്. മനുഷ്യസ്നേഹത്തിന്‍റെ നിറനിലാവില്‍ പ്രകാശം ചൊരിയാന്‍ അവര്‍ക്കാവില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *