LIMA WORLD LIBRARY

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ മനുഷ്യരുടെ രക്ഷകരാകണം – കാരൂര്‍ സോമന്‍, ലണ്ടന്‍.

എറണാകുളം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഞെക്കിപ്പഴുപ്പിച്ച പഴംപോലെ ജാതി മത രാഷ്ട്രീയത്തില്‍ ഞെളിഞ്ഞു കയറാന്‍ ചൂടോടെ വാദപ്രതിവാദം നടത്തുന്നതും, വിത്തിനൊത്ത വിളപോലെ വായില്‍ ജാതി തേനും മനസ്സില്‍ വര്‍ഗ്ഗീയ വിഷവുമായി വാതംപിടിച്ച കുതിരയെ പോലെ സമനില തെറ്റി നടക്കുന്ന അധിക പ്രസംഗികളെയും കണ്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ തന്‍റെ രണ്ടു കണ്ണുപോയാലും തെറ്റില്ല അന്യന്‍റെ ഒന്നെങ്കിലും കളയണമെന്ന രാഷ്ട്രീയ കപടസദാചാരബോധം മാറ്റി സൂക്ഷ്മനീരിക്ഷണ ബുദ്ധിയോടെ കണ്ണുകള്‍ തുറന്ന് വികസിത മനസ്സോടെ കാണാനാണ് ശ്രമിക്കേണ്ടത്. ഇടതുപക്ഷത്തുള്ള സ്ഥാനാര്‍ത്ഥിയെ കാണേണ്ടത് അന്ധമായ ഏതെങ്കിലും വിശ്വാസ-പ്രമാണങ്ങള്‍ക്ക് അടിമയായ ഒരു വ്യക്തിയായിട്ടല്ല അതിലുപരി ഹൃദയശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷപ്പെടുത്തുന്ന മനുഷ്യരുടെ രക്ഷകനായിട്ടാണ്. പൊതുസമൂഹത്തില്‍ നിന്ന് വര്‍ഗ്ഗീയത, അധികാരമോഹികളല്ലാത്തവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് കൊണ്ടു വരണം. ഇതില്‍ നിരാശയാനുഭവിക്കുന്നവര്‍ കാണേണ്ടത് പാരമ്പര്യമായി, കുടുംബമായി സ്വന്തമാക്കികൊണ്ടിരിക്കുന്ന പ്രത്യുപകാര അധികാര രാഷ്ട്രീയ തെരഞ്ഞെടുപ്പ് പരമ്പര അവസാനിക്കുന്നതാണ്. ഇടത്തുപക്ഷം ഒരു ഡോക്ടറെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അതിനേക്കാള്‍ മികച്ചൊരു ഡോക്ടറെ നിറുത്തി കരുത്തുകാട്ടുക യാണ് മറുഭാഗത്തുള്ളവര്‍ ചെയ്യേണ്ടത്. വികസന രാഷ്ട്രീയം പോലെ വികസന ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഒരു സ്ഥാനാര്‍ഥി കൂടുതല്‍ ഹൃദയസ്പര്‍ശിയായി ആരോഗ്യ രംഗത്തു് താങ്ങും തണലുമായി വ്യാകുലപ്പെടുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരട്ടെ.
ഇതുപോലെ എന്‍റെ ‘കൃഷി മന്ത്രി’ എന്ന ബാലനോവല്‍ കുട്ടികള്‍ക്ക് പാഠപുസ്തകമായി കൊടുത്താല്‍ ആരായിരിക്കണം കേരളത്തിന്‍റെ അടുത്ത കൃഷിമന്ത്രി എന്ന സാക്ഷരതാബോധവും നല്ല കാഴ്ചപ്പാടും ലഭിക്കുന്നതാണ്. വികസിത രാജ്യങ്ങളില്‍ വായനയില്‍ കൂടിയാണ് നല്ല വിളകള്‍ കണ്ടെത്തുന്നത്. കുട്ടികളുടെ മാനസിക വ്യാപാരത്തില്‍ കുടികൊള്ളുന്നത് കരുത്തറ്റചിന്തകളാണ്. അവരൊന്നും ജാതീയമായ ഇരുണ്ട ചിന്തകളിലേക്ക് വഴുതിപ്പോകാറില്ല. തെരഞ്ഞെടുപ്പുകളില്‍ മലയാളിയും വികസിത കാഴ്ചപ്പാടുകളുള്ളവരാകണം. അല്ലാതെ വര്‍ഗ്ഗീയത പറഞ്ഞല്ല വോട്ടു നേടേണ്ടത്. ദൈവം മനസ്സിലാണ്. ആ ആത്മാവില്‍ ജീവിക്കുന്നവര്‍ ദൈവങ്ങളെ ധൂര്‍ത്തടിക്കില്ല. ദൈവത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തി മാലിന്യങ്ങള്‍ എങ്ങനെ ജൈവവളമാക്കാം എന്നപോലെ ജാതിമതത്തില്‍ പ്രബുദ്ധ കേരളം കബളിപ്പിക്കപ്പെടരുത്. സ്ഥാനാര്‍ഥികള്‍ ഉന്നതമായ ജീവിത ശൈലിയുടെ ഉടമകളും, ഹൃദയവിശാലതയുള്ളവരും, ദാര്‍ശനിക വീക്ഷണങ്ങളുള്ളവരും, അപരന്‍റെ മുറിവുകള്‍ ഉണക്കുന്നവരുമാകണം. ആ ദേശത്തു് പ്രകാശം പരക്കുക തന്നെ ചെയ്യും.
തൊട്ടതിനൊക്കെ ഭ്രാന്ത് പിടിക്കുന്ന, പിടിപ്പിക്കുന്നതൊക്കെ വാര്‍ത്തകളാക്കുന്നവരുടെ നാടാണ് കേരളം. മാധ്യമ ചാനലുകള്‍ക്ക് അതൊരു ആഘോഷമാണ്. ആ ഉന്തിന് ഒരു തള്ളുകൊടുക്കാന്‍ തലയില്ലാത്ത സോഷ്യല്‍ മീഡിയ രംഗത്തുണ്ട്.അവര്‍ വായ് തുറന്നാല്‍ താളം തെറ്റി പോയ്ക്കൊണ്ടിരിക്കും. തട്ടാനെ തങ്കത്തിന്‍റെ മാറ്ററിയു എന്നതുപോലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് സ്ഥാനാര്‍ത്ഥികളുടെ ഗുണനിലവാരം ഹരിച്ചുഗുണിച്ചു നോക്കിയായിരിക്കണം. ഭൂതകാലം അടയാളപ്പെടുത്താനല്ല തെരഞ്ഞെടുപ്പുകള്‍ അതിലുപരി പുതിയ ലോകത്തേക്കുള്ള വളര്‍ച്ചയായിരി ക്കണം. വര്‍ഗ്ഗീയ വഷളന്മാര്‍ക്ക് വളരാന്‍ ഇടം കൊടുക്കരുത്.
ജനപദമനസ്സിനെ താഴ്ചയില്‍ നിന്ന് പടുത്തുയര്‍ത്തണമെങ്കില്‍. ശാസ്ത്ര-സാഹിത്യ- സാംസ്ക്കാ രിക-സാമൂഹ്യ രംഗത്തെ സര്‍ഗ്ഗ സമ്പന്നരെ തെരെഞ്ഞെടുപ്പ് ഗോദയിലിറക്കി വിജയിപ്പിക്കണം. കൊടികളുടെ നിറം നോക്കി മത്സരിക്കുന്നവരുടെ ലക്ഷ്യം നേട്ടമല്ല നോട്ടമെന്ന് വോട്ടു കൊടുക്കുന്നവര്‍ തിരിച്ചറിയണം. എന്ന് കരുതി കൊടിയെ കുറ്റപ്പെടുത്തകയല്ല. മത്സരിക്കാന്‍ ആര്‍ക്കും ഒരു ചിഹ്നം വേണം. പരമ്പരാഗതമായ ഒരു വിശ്വാസമെന്ന നിലയിലാണ് പലരും തെരഞ്ഞെടുപ്പുകളെ കാണുന്നത്. മിക്ക പാര്‍ട്ടികളും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും മത്സരിക്കാന്‍ അവസരം കൊടുക്കാതെ മരണംവരെ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനൊക്കെ ഒരു മാറ്റം അനിവാര്യമാണ്. ശാസ്ത്ര രംഗത്തുള്ളവര്‍ മത്സരിക്കുമ്പോള്‍ അവര്‍ക്കറിയാം ഇലയില്‍ നിന്നും തണ്ടില്‍ നിന്നും എങ്ങനെ തൈലം വാറ്റിയെടുക്കാമെന്ന്. ഇത് മുദ്രാവാക്യം വിളിക്കുന്നവന് കഴിയുന്ന കാര്യമല്ല. ഇപ്പോള്‍ മത്സരിക്കുന്ന ഡോക്ടര്‍ക്ക് തൈലം വാറ്റാനറിയില്ലെങ്കിലും ശരീരശാസ്ത്രം എന്തെന്നും ഒരു ജീവനെ രക്ഷപ്പെടുത്താന്‍ മരുന്നിന്‍റെ ഗുണനിലവാരമറിയാന്‍ സാധിക്കുന്നില്ലേ? മനുഷ്യ മനസ്സില്‍ പടികയറി വരേണ്ട പുരോഗതിയെ തകര്‍ക്കരുത്. വര്‍ഗ്ഗീയ വാദികളും മിതവാദികളും വെറുതെ ചില്ലുമേടകളിലിരുന്ന് കല്ലെറിഞ്ഞിട്ട് കാര്യമുണ്ടോ?
ശാസ്ത്ര-സാഹിത്യ-സാംസ്ക്കാരിക-സാമൂഹ്യ രംഗത്തുള്ള എഴുത്തുകാര്‍ അധികാരികളായി വന്നാല്‍ സത്യവും നീതിയും മാത്രമല്ല അക്രമ, കൈക്കൂലി, വര്‍ഗ്ഗീയത അവസാനിക്കും. ഇവര്‍ മനുഷ്യരുടെ നീറുന്ന വിഷയങ്ങള്‍ക്ക് എങ്ങനെ പുതുജീവന്‍ പകരാന്‍ സാധിക്കുമെന്ന് തെളിയിച്ച നാടാണ് കേരളം. തൊഴുതുണ്ണുന്ന ചോറിനേക്കാള്‍ രുചി ഉഴുതുണ്ണുന്ന ചോറിനുണ്ടെന്ന് മനസ്സിലാക്കിയ വര്‍. ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ധാരാളം മലയാളം ഇംഗ്ലീഷ് കൃതികളുടെ രചയിതാവും ഭൂപരിഷ്ക്കരണ നിയമം ജന്മി കുടിയാന്‍ വ്യവസ്ഥിതിയുടെ വേരുകള്‍ അറത്തുമാറ്റിയ ഇ.എം.എസ്, സി.അച്യുതമേനോന്‍, വി.ആര്‍.കൃഷ്ണ അയ്യര്‍, വിദ്യഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശ്ശേരി, എം.എ.ബേബി തുടങ്ങിയവര്‍ക്കൊപ്പം ശശി തരൂര്‍, പി.രാജീവ്, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും ഇതേ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. നല്ല ഭരണാധിപന്മാര്‍ക്ക് മാത്രമേ മഹത്തരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കു. ഈ സ്ഥാനാര്‍ത്ഥിത്വം നല്ലൊരു തീരുമാനമായി കാണുന്നു. കേരളം ഫ്യൂഡല്‍-മുതലാളി ജാതി മതങ്ങളുടെ ഉല്‍പ്പന്നങ്ങളായി മാറാതെയിരിക്കാന്‍ തെരഞ്ഞെടുപ്പുകള്‍ ഒരു പ്രേരകശക്തിയാകണം. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയെ ഉഴുതുമറിക്കാന്‍ നമ്മുടെ സമീപനവും സങ്കല്‍ പ്പവും മാറണം. ഈ മാറ്റത്തിന് ശ്രമിക്കാത്തതാണ് തൃക്കാക്കരയില്‍ പലയിടത്തും കുടിവെള്ളം ലഭിക്കാത്തതും പാചകവാതക പെട്രോള്‍ വില ഉയരുന്നതും. സാധാരണ മനുഷ്യരുടെ നീറുന്ന വിഷയങ്ങള്‍ ആരും ഗൗരവമായി കാണുന്നില്ല. ലോക ദരിദ്രനാരായണന്മാരുടെ പട്ടികയില്‍ ഇന്ത്യയെ നൂറിന് മുകളിലെത്തിച്ചപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ആണയിട്ടു പറയുന്നു തൃക്കാക്കര മണ്ഡലത്തില്‍ നൂറു തികക്കും. ആധുനിക വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി അത് അടയാളപ്പെടുത്തട്ടെ.
ശാസ്ത്ര രംഗത്തുള്ള ഒരാളെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത് ഒരു വികസിത കാഴ്ചപ്പാടായി ട്ടാണ് കാണുന്നത്. പണിയെടുക്കാതെ മത്സരിക്കുന്നവരേക്കാള്‍ എത്രയോ നല്ലതാണ് പണിയെടുക്കുന്നവരെ മത്സര രംഗത്തേക്ക് കൊണ്ടുവരുന്നത്. വികസിത രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍ വിദ്യാസ മ്പന്നരും സാമൂഹ്യ വികസന കാഴ്ചപ്പാടുകളുള്ളവരും അന്ധമായ ജാതി മത വിശ്വാസങ്ങളെ തള്ളിക്കളയുന്ന വരുമാണ്. സാമൂഹ്യ വികസനമാണ് അവരുടെ ലക്ഷ്യം. അതാണ് ഇന്ന് കാണുന്ന വികസിത രാജ്യങ്ങള്‍. തൃക്കാക്കരയില്‍ സമൂഹത്തിനാകെ ഉപകാരമുള്ള സ്നേഹാര്‍ദ്രനായൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു ഇത് എതിര്‍ചേരിയിലുള്ള വരുടെ രക്തസമ്മര്‍ദ്ദം കൂട്ടുകമാത്രമല്ല അപകടങ്ങളുണ്ടാക്കി ലിസ്സി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പോകാതെയിരിക്കട്ടെ. ഇന്ത്യയില്‍ കാണുന്ന തെരഞ്ഞെടുപ്പ് മാമാങ്കം ദുര്‍ബലരായ, വിവേകമില്ലത്ത മനുഷ്യരെ വികലമനസ്സുള്ളവര്‍ അണമുറിഞ്ഞെത്തുന്ന വെള്ളം പോലെ ഒരു ശങ്കയും കൂടാതെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു വെച്ചിരിക്കുന്ന കുറെ ദൈവങ്ങളെ അണിനിരത്തി വോട്ടുകള്‍ പെട്ടിയിലാക്കുന്നതാണ്. അവരുടെ മനസ്സിനെ വിനോദിപ്പിക്കാന്‍ എന്തെങ്കിലും സമ്മാനങ്ങളും കൊടുക്കും. ഹീനവും നിന്ദ്യവുമായ ഈ ചതുരംഗ കളിയില്‍ വിവേകമുള്ള കേരളീയര്‍ ആകര്‍ഷിക്കപ്പെടുകയോ അധീനപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കരിവണ്ടുകളെപോലെ രാഷ്ട്രീയത്തില്‍ പാറിക്കളിക്കുന്ന ഇവരുടെ മൂടുപടം, മധുര സംഭാഷണം എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചായക്ക് മധുരംകൂട്ടി കൊടുക്കുന്നതുപോലെ തെരെഞ്ഞെടുപ്പ് കാലങ്ങളില്‍ ഇവര്‍ ജാതി മതം പഞ്ചസാരയായി കൊടുക്കാറുണ്ട്. അതില്‍ കുറെ പമ്പര വിഡ്ഢികള്‍ വീഴാറുമുണ്ട്.
ഒരു ഭാഗത്തു് അധികാരത്തിലുള്ളവര്‍ മാദക ലഹരിയില്‍ ആറാടി ജീവിക്കുന്നു. മറുഭാഗത്തു് പാവങ്ങള്‍ കണ്ണീരൊപ്പി ജീവിക്കുന്നു. വിദ്യാസമ്പന്നര്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ വീടും നാടും ഉപേ ക്ഷിച്ചു വിദേശത്തേക്ക് ചിറക് വിടര്‍ത്തി പറക്കുന്നു. കേരളം നേരിടുന്ന ഒരു സാമൂഹ്യ വിപത്താണ് യുവതി യുവാക്കള്‍ ജന്മനാട് ഉപേക്ഷിച്ചുപോകുന്നത്. ഇതിന്‍റെ ഉത്തരവാദികള്‍ ആരാണ്? ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള വികസനമാണ് കേരളത്തില്‍ ആദ്യമുണ്ടാകേണ്ടത്. ഇതിനെപ്പറ്റി ആരും ഗൗരവമായി ചിന്തിക്കുന്നില്ല. ദുഃഖാധിക്യത്തില്‍ കഴിയുന്ന മനുഷ്യര്‍ക്ക് നിശ്ചയമായും ഒരു മാറ്റം അനിവാര്യമാണ്. അതിനുള്ള മാര്‍ഗ്ഗമാണ് തെരഞ്ഞെടുപ്പുകള്‍. തെരെഞ്ഞെടുപ്പ് മാറ്റത്തിനുള്ളതാണ് അല്ലാതെ അജ്ഞാനികളുടെ പരമ്പരാഗത അന്ധ വിശ്വാസികളുടെ ഒരു മാര്‍ഗ്ഗമാക്കരുത്.
തെരെഞ്ഞെടുപ്പ് വാണിജ്യോന്നതിക്ക് മത സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നവരുടെ അന്തര്‍ധാര സൂക്ഷ്മതയോടെ വിവേകമുള്ള മനുഷ്യര്‍ കാണണം. പത്തനാപുരത്തെ ഗാന്ധി ഭവനെപ്പോലെ വിശക്കുന്ന വയറിന് ഭക്ഷണം കൊടുക്കാനോ, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കാനോ ഈ കൂട്ടര്‍ക്ക് സാധിക്കുന്നില്ല. മത മേധാവിയെന്ന പേരില്‍ സര്‍ക്കാരില്‍ നിന്ന് സ്വന്തം പേരില്‍ പലതും നേടിയെടുക്കലാണ് ഈ കൂട്ടരുടെ പ്രധാന തൊഴില്‍. ഈ പിന്തിരിപ്പന്‍ ശക്തികളെ, നയങ്ങളെ സര്‍ക്കാരുകള്‍ തിരിച്ചറിയുന്നില്ല. സുലഭമായി ചാകര ലഭിക്കുന്നതുപോലെ തെരെഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് ചാകരയുടെ കാലമാണ്. മത സ്ഥാപനങ്ങളില്‍ കയറിയിറങ്ങി അനുഗ്രഹം വാങ്ങുന്നവരുടെ ആന്തരികവ്യക്തിത്വം തെളിയിക്കുന്നത് ഇവര്‍ക്കൊന്നും സാമൂഹ്യ സേവന രംഗത്ത് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് മാത്രമല്ല വെറും ഉപരിപ്ലവമായ കാഴ്ചപ്പാടുകളുള്ളവരാണ്. ഇതിനൊക്കെ കുടപിടിക്കുന്ന മാധ്യമ ചാനലുകള്‍ രംഗത്തുണ്ട്. ഇത്തരത്തില്‍ ജാതി മതം പറഞ്ഞു വശീകരിച്ചു് വോട്ടുകൊടുത്തവരാണ് ജീവിതത്തിന്‍റെ നൊമ്പരത്തോണിയില്‍ നിശ്ശബ്ദമായി വിതുമ്പി കരയുന്നത്. അന്ധ വിശ്വാസങ്ങളും അറിവില്ലായ്മയും ഇവരെ കീഴടക്കുക മാത്രമല്ല ശുദ്ധി വരുത്തേണ്ടടത്തു് അശുദ്ധി നിറക്കുന്നു. മാതാപിതാക്കള്‍ കുട്ടികളുടെ ഭാവിയെ കരുതി ശീലിച്ചുപോകുന്ന അന്ധവിശ്വാസങ്ങ ളിലൂടെ വരും തലമുറകളെ ഇരുട്ടറകളിലേക്ക് തള്ളി വിടരുത്. വോട്ടുചെയ്യുന്നവര്‍ അറിയേണ്ടത് കാലം നമുക്കായി കാത്തുനില്‍ക്കുന്നില്ല. ദൈവങ്ങളുടെ പേരില്‍, വരട്ടുതത്വവാദങ്ങളില്‍ അടിമപ്പെടാതെ ഓരോ തെരെഞ്ഞുപ്പുകളും പുതുപുത്തന്‍ നയങ്ങളില്‍ ഒരു സാംസ്ക്കാരിക മാറ്റത്തിന് തുടക്കം കുറിക്കണം. അവിടെ ഒരു വ്യക്തിയുടെ സാംസ്ക്കാരികത്തനിമ വെളിപ്പെടുക മാത്രമല്ല ആ ദേശവും വികസിക്കുന്നു. അല്ലാതെ മറ്റുള്ളവരുടെ അഭിരുചിക്കനുസരിച്ചല്ല വിലപ്പെട്ട വോട്ടുകള്‍ കൊടുക്കേണ്ടത്. കര്‍മ്മനിരതരായ സ്ഥാനാര്‍ഥികളെ വോട്ടുചെയ്തു വിജയിപ്പിക്കുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts