ഹൈദരാബാദ്∙ റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാത്തതിൽ രോഷാകുലയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി ടിആർസ്. ഗ്യാസ് സിലിണ്ടറുകളിൽ മോദിയുടെ ചിരിക്കുന്ന ചിത്രവും 1105 എന്ന് വിലയും രേഖപ്പെടുത്തിയാണ് അവർ പ്രതികരിച്ചത്.
ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാനായി സഹീറാബാദ് മണ്ഡലത്തിൽ എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍. ഇതിനിടെയാണ് അവര്‍ ന്യായ വില ഷോപ്പില്‍ എത്തിയത്. കാമ റെഡ്ഡി ജില്ലാ കലക്ടറും ഒപ്പമുണ്ടായിരുന്നു. പുറത്ത് 35 രൂപയ്ക്ക് വില്‍ക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയാണെന്ന് അറിയുമോയെന്ന് കേന്ദ്രമന്ത്രി ജില്ലാ കലക്ടറോട് ചോദിച്ചു. കലക്ടര്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വന്നതോടെ രോഷാകുലയായ മന്ത്രി അടുത്ത 30 മിനിറ്റിനുള്ളില്‍ തനിക്ക് ഉത്തരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു രൂപയ്ക്ക് വില്‍ക്കുന്ന 35 രൂപയുടെ അരിക്ക് കേന്ദ്രം 30 രൂപയാണ് ചെലവാക്കുന്നത്. നാല് രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെയാണ് ഭരണ കക്ഷിയായ ടിആർഎസ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഗുഡ്സ് ഓട്ടോയിൽ മോദിയുടെ ചിത്രം പതിപ്പിച്ച ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുന്ന ചിത്രം ടിആർഎസ് സമൂഹമാധ്യമ വിഭാഗം തലവനാണ് ട്വിറ്ററിൽ പങ്കുവച്ചത്.
റേഷൻ കടയിൽ വരെ മോദിയുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി വാശിപിടിക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തുകയാണെന്ന് െതലങ്കാന ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവു പറഞ്ഞു. ‘‘കേന്ദ്രം സൗജന്യ റേഷൻ വിതരണം ചെയ്യുമ്പോൾ മോദിയുടെ ചിത്രം വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ തെലങ്കാന മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കേണ്ടതല്ലേ?’’– അദ്ദേഹം ചോദിച്ചു.
നിർമല സീതാരാമന്റെ വാദം തെറ്റാണെന്ന് തെലങ്കാന ധനമന്ത്രി ഹരീഷ് റാവു പറഞ്ഞു. 50–55 ശതമാനം മാത്രമാണ് കേന്ദ്രം നൽകുന്നത്. ബാക്കി വരുന്ന 45 ശതമാനം, 10 കിലോ അരി സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനമാണ് വഹിക്കുന്നത്. 3,610 കോടി ഇതിനായി മാസം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary













