മാനത്തൊരു തിലകംപോലേ
മാണിക്യക്കതിരൊളിതൂകീ,
മേദിനിയെ നന്ദനമാക്കാൻ
മായാമയനർക്കനുദിച്ചൂ..
മേധത്തിനു പൊൻകിരണങ്ങൾ
മോദത്തോടവനിയിലെത്താൻ,
മാകന്ദച്ചില്ലയിലഴകിൽ
മാടത്തകളാരഭിപാടീ..
മാർഗ്ഗത്തിനു തേരുതെളിക്കാൻ
മേഘപഥം സുന്ദരമാക്കീ,
മോടിയിൽ പാലൊളിതരുമീ
മൂർത്തിയാണരുണനതെന്നും..
മോക്ഷത്തിനിരുട്ടു തൊഴുമ്പോൾ
മാധുര്യത്തോടൊരു ചിരിയാൽ,
മാർത്താണ്ഡനുദിച്ചു വരുന്നു
മോഹിനിയാം പുലരി വരാനായ്..
മാലേയം തൊട്ടൊരു കവിതേ
മീട്ടുക നീ സുന്ദരഗീതം,
മാലൊക്കെയകന്നതിമോദം
മേധാവി നമുക്കു തരാനായ്…












