LIMA WORLD LIBRARY

അറിയേണ്ടത് – മാലൂര്‍ മുരളി –

ഏതൊന്നുമൊത്തുവാഴുന്നിടത്തല്ലയോ
പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ?
മര്‍ത്യന്‍ കരഗതമാക്കിയെന്നല്ലതു
മര്‍ത്യനെ മര്‍ത്യന്‍ വിഴുങ്ങി ജീവിപ്പതും …

യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍
പ്രകൃതിയാമമ്മ കല്പിച്ചതല്ലോ യിഹം?
പാല്‍മുലക്കണ്ണും കടിച്ചുമുറിച്ചു നീ
പീഡനാലമ്മതന്‍ ചങ്കും തകര്‍ക്കയോ……?

കയ്യെത്തുംദൂരത്തു കിട്ടിയതൊക്കവേ
കാശാക്കി സൗധങ്ങളേറെയുണ്ടാക്കിയും !
കാടത്വചിന്തയ്ക്കിരുട്ടു കൂട്ടി യതില്‍
കേമരായാടിത്തിമിര്‍ക്കുന്നു സര്‍വ്വഥാ…….!

സൂരുനുംചന്ദ്രനും നക്ഷത്രജാലവും
തന്നോടടുക്കുകില്‍ വെട്ടിപ്പിടിക്കുവാന്‍
കോപ്പുകൂട്ടീടും പെരും കഴുകക്കണ്ണന്‍
മര്‍ത്യനല്ലാതെ ആരുണ്ടീയുലകത്തില്‍…..?

വിദ്യകൊണ്ടുയരങ്ങള്‍ താണ്ടിപ്പിടിച്ച നീ
വിശ്വത്തിലെങ്ങും തിളങ്ങിനില്ക്കുന്നവന്‍…..!
വിശ്വനാശത്തിനൊരുബോംബിനാല്‍ത്തന്നെ
വിശ്വവിളക്കുകെടുത്താനൊരുങ്ങുന്നവന്‍…..!

സ്വന്തമിരിപ്പിടം നോക്കാതെ നാശത്തെ
സ്വന്തമാക്കീടാന്‍.ശ്രമിക്കുന്ന വര്‍ഗ്ഗമേ …..!
നിന്റെപേരോ മര്‍ത്യനെന്നു സ്വയം
നിനയ്ക്കൂ നീ മനുഷ്യനായ്ത്തീരുവാന്‍….

വിവേകമില്ലാത്തമനുഷ്യാധ: മന്‍മാരാല്‍
വേദനിപ്പിക്കും സഹജീവ ജീവിതം …!
വെട്ടിപ്പിടുത്തത്തിന്‍ നെട്ടോട്ടയാത്രയില്‍
വെന്തെരിഞ്ഞീടുന്നതെത്രയോ ജീവിതം……??!

ഭൂമിയും ഭൂമിയിലുള്ള തുമാകവേ
ഭ്രാന്തമാക്കിക്കുതിച്ചീടുന്ന മാനവാ…..
രാജവെമ്പാലകള്‍ക്കുണ്ടോ’നിന്റെ
വിഷ’ത്തിന്റടുത്തു കരുത്തുകാട്ടീടുവാന്‍:…? !

സര്‍വ്വതും സൃഷ്ടിച്ചൊരീ പ്രപഞ്ചം തന്നെ
സര്‍വ്വതിനേം നിലനിര്‍ത്തി പുലര്‍ത്തുന്നു.!
സര്‍വ്വതിനുന്മൂലനാശം വരുത്തുവാന്‍
സൃഷ്ടിച്ചതോ….? മര്‍ത്യനാരാച്ചരായതോ…?

സുഖമെഴാന്‍ ജീവിതം നന്നാക്കി ‘നന്മ’യാല്‍
സഹജരെ സ്‌നേഹിച്ചിഹത്തില്‍ വാഴേണ്ടവന്‍
പരസ്പരകലഹം നിറുത്തി നീ യുലകിന്റെ
പാദത്തിനെ
ശക്തമാക്കാന്‍ ശ്രമിക്കെടോ…..

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px