ടെൽ അവീവ് ∙ ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള വിവാദ ബിൽ മരവിപ്പിച്ചതോടെ ഇസ്രയേൽ ശാന്തമാകുന്നു. തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷൻ പണിമുടക്ക് പിൻവലിച്ചതോടെ രാജ്യം സാധാരണ നിലയിലേക്കു മടങ്ങുന്നു. വിവാദ ബിൽ സംബന്ധിച്ച് കൂടുതൽ കൂടിയാലോചനയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹ്യു അറിയിച്ചതോടെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ചർച്ചകളിൽ സജീവമായി.
ബിൽ മരവിപ്പിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഏപ്രിൽ 30ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ലിന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നടപടികളുമായി മുന്നോട്ടുപോയാൽ സമരം പുനരാരംഭിക്കുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പു നൽകി.
രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിവിടുന്ന വിധം കടുത്ത വിഭാഗീയതയ്ക്ക് കാരണമാകുന്നു എന്ന തിരിച്ചറിവിലാണ് നെതന്യാഹു ബിൽ ഒരു മാസത്തേക്കു മരവിപ്പിച്ചത്. ലിക്കുഡ് പാർട്ടിയിൽ തന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നതും വീണ്ടുവിചാരത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഉൾപ്പെടെ 4 പ്രമുഖർ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ഗലാന്റിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയത് പ്രതിഷേധം ആളിക്കത്താൻ ഇടയാക്കി. പണിമുടക്കിൽ രാജ്യം നിശ്ചലമായി. സമ്പദ് വ്യവസ്ഥയെ ബാധിക്കും വിധം പ്രതിഷേധം പടർന്നതും കറൻസിയുടെ മൂല്യം ഇടിഞ്ഞതും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാരിന് ഭീഷണിയാവുകയും ചെയ്തു.
English Summary: Israel prime minister Benjamin Netanyahu delays judicial overhaul plan
About The Author
No related posts.