പ്രണയ ശേഷമുണ്ടായിരം രാവുകൾ
പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം
പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി –
കത്തിരുന്നു മനക്കണ്ണിൽ കാണവേ ….
എത്ര സ്വാദിഷ്ട ഭോജ്യം പലതരം
വാക്കുകൾകൊണ്ടു മെനയും വിഭവങ്ങൾ …
ഉണ്ടതാണ്, നാമുണ്ടായിരുന്നതാണുഷ്ണ –
മാരുതൻ പോലുമരികത്തായൊത്തു –
ചേർന്നുള്ളയുല്ലാസരാവുകൾ –
ക്കൊപ്പമായുള്ളയുന്മാദ ചിന്തകൾ …..
നിന്നിലെത്തിരയെണ്ണിയൊതുക്കുവാൻ
എന്നിലേക്കായിറങ്ങുന്നരാവുകൾ ….
ദിനമണിക്കില്ല ചൂട്, ചിരാതിന്റെ തിരി –
യൊടുങ്ങുന്നപോൽ ദിനരാത്രികൾ ….
ഞാനോ നിലാവിന്റെ ചോട്ടിൽ വെറും –
നിലത്താവണിപ്പാടത്ത് കൊയ്ത്തും
മെതിയുമായ്….
ഒട്ടുനാളൊന്നുമല്ല നിലാവത്ത് –
കാട്ടുകോഴിപോൽ പിന്നിട്ടരാവുകൾ ….
ചെറിയ പാൽത്തിര പോലന്നുതോന്നിയ –
തൊടുവിൽ കൈവിഷമായിന്നു മാറവേ –
പെരിയ യൗവ്വനംമാഞ്ഞുകഴി, ഞ്ഞുടൽ –
വറുതി മൂടും കടപ്പുറം പോലവേ…..
എത്രവേഗം കടിച്ചീമ്പി വച്ചു നീ-
ഇല മടക്കുന്നെണീല്ക്കുന്നു പിന്നെയും …
ഇവിടെ ഞാനോ മൗനവാത്മീകത്തിൻ
തോടറുക്കുവാൻ കൊക്കു നേർപ്പിക്കട്ടെ …..
About The Author
No related posts.