ഹർഷാരവം കേട്ടതാണ്
വരും വരുമെന്ന്
ആഹ്ലാദം പെരുമ്പറ കൊട്ടിയതാണ്
കാറ്റലകൾ കുസൃതിയിൽ
കിന്നരിച്ചതാണ്
എവിടെ നിന്നും
ആരാണ് പറഞ്ഞു വിട്ടത്?
എങ്ങനെയാണിത്രയും വേഗം
നൂണ്ടെത്തിയത്
കറുപ്പുരുട്ടി മേഘമറയെന്തേ
ജീവിതവാനം കൊട്ടിയടച്ചത്?
ഇല്ല, പുഞ്ചിരിക്കതിർ പെയ്തില്ല
ഹൃദം കുളിരു കൊണ്ടില്ല
തൃഷ്ണ കുറുകുന്നു
ഉഷ്ണം പെരുകുന്നു
മറകളുടെ തടവിൽ
മനമുരുകുന്നു…
എനിക്കു ചുറ്റും വളയപ്പെട്ട
പുറംതോട്!
ഒരു കൊത്തിനായ്
ആർജ്ജവം സ്വരുക്കൂട്ടുന്നു ഞാൻ.












