LIMA WORLD LIBRARY

നിത്യനിദ്രയ്ക്കായി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍; കണ്ണീരോടെ യാത്രാമൊഴിയേകി ജനലക്ഷങ്ങള്‍

Oommen chandy funeral procession: തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി തറവാട്ടുവീട്ടിലെത്തി. അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയിലെത്തിയത്. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ടുവീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയിലാണ അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ആള്‍ക്കൂട്ടത്തെ ഏറെയിഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ നേരവും കാലവും വകവെയ്ക്കാതെ അതേ ആള്‍ക്കൂട്ടം യാത്രയാക്കുന്നതിന് സാക്ഷിയാകുകയാണ് കേരളം. സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 20 മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര തിരുനക്കര മൈതാനിയിലെത്തിയത്. ഇന്ന് പുലർച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാവിലെ ഏഴരയോടെ ചിങ്ങവനത്തേക്ക് എത്തി. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ കാത്തുനിന്നത്. വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍ തങ്ങളുടെ നേതാവിനായി ഒരിക്കല്‍കൂടി തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. സങ്കടം ഉള്ളിലൊതുക്കാനാകാതെ നിരവധിപേര്‍ പൊട്ടിക്കരഞ്ഞു.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു ഇന്നലെ രാവിലെ ഏഴേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നതിനാല്‍ തന്നെ ഏകദേശം എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലായിരുന്നു വിലാപയാത്ര. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസ്സിലുണ്ടായിരുന്നു.

വിലാപയാത്ര വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ കാണാനെത്തിയ വന്‍ ജനാവലി ഇതിന് തടസമായി. ജനസാഗരത്തിന് നടുവിലൂടെയുളള വിലാപയാത്ര അര്‍ധരാത്രിയോടെ തിരുനക്കര എത്തുമെന്നാണ് പ്രതീക്ഷിക്കിക്കുന്നത്. തുടര്‍ന്ന് നാളെ രാവിലെ മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് 3.30നാണ് സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് കോട്ടയത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കോട്ടയം കളക്ടര്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ നാളെ പുതുപ്പള്ളിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് പുതുപ്പള്ളിയില്‍ രാവിലെ മുതല്‍ പൊലീസ് ഗതാഗത ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനായും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ

തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡിജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

എരമല്ലൂര്‍ചിറ മൈതാനം
പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ)
ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി
ഡോണ്‍ ബോസ്‌കോ സ്‌കൂള്‍
നിലയ്ക്കല്‍ പള്ളി മൈതാനം
തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം / പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം. കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px