LIMA WORLD LIBRARY

കരയാൻ കണ്ണീരു വേണ്ടാ! -(സെബാസ്റ്റ്യൻ ആർവിപുരം)

കരയാൻ കണ്ണീരു വേണ്ടാ!
(ചന്ദ്രിക പൊഴിച്ചുനിന്ന ചാന്ദ്നിക്കൊരു അന്ത്യാഞ്ജലി)
പലപ്പോഴും, പലതിനും
പ്രതിഷേധസൂചകമായും അല്ലാതെയും
കരഞ്ഞതിലേറെയും തൂലികകളാണ്;
അതിൽനിന്നുതിർന്ന അക്ഷരങ്ങളാണ്!
അനുശോചനസമ്മേളനങ്ങൾനടത്തപ്പെട്ടത്
അടുക്കളയിലും നാൽക്കവലകളിലും
ചിലരുടെയെങ്കിലും മനസ്സുകളിലും!
‘ആദരാഞ്ജലി’യും ‘പ്രണാമ’വുമെല്ലാം
ഭയപ്പാടൊഴുകിയ വിളറിയ വാക്കുകളായി-
മാറിക്കഴിഞ്ഞിരിക്കുന്നു!
അവയെന്നോ, മരിച്ചവർക്കായി സംവരണം
ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു!
ആശ്വാസംകണ്ടെത്താൻ,
ദൈവത്തെ പൂപ്പറിക്കാരനായി സങ്കല്പിച്ചവരും
‘വിധി’യിൽ സമാശ്വസിച്ചവരുമെല്ലാം
‘സമാധി’ക്കു സമമായികഴിയുന്നു!
അതിനുശേഷം ജീവിതത്തിന്റെ മറ്റൊരു ഘട്ടം
സ്വപ്നം കണ്ടുകൊണ്ടുതന്നെ!
ഒരു സ്വപ്നം പൂർത്തിയാകുംമുമ്പേ-
മരണപ്പെട്ടവർ സ്വർഗ്ഗത്തിലോ
നരകത്തിലോ എന്നറിയില്ല.
ഇവിടെ പൗർണ്ണമിയിൽതന്നെ
അമാവാസിയാക്കപ്പെട്ടിരിക്കുന്നു!
ചന്ദ്രിക പൊഴിച്ചുനിന്നവൾ
പൊടുന്നനെ അസ്തമിക്കപ്പെട്ടിരിക്കുന്നു!
കദനത്തിന്റെ മുതലക്കണ്ണീരൊഴുക്കിയുണക്കിയ
വദനത്തെ അടുത്ത നിമിഷംമുതൽ
ആഹ്ളാദത്തിനായൊരുക്കാൻ നാം കടന്നുകളയുന്നു!
വിരിയുംമുമ്പേ ചതഞ്ഞരയപ്പെടാനുള്ള പൂവുകൾ
ഇനിയുമിനിയും പിറവികൊള്ളും; മറവികൊള്ളും!
ഇടതൂർന്നുവളരുന്ന ചിന്തകളുടെയിടയിൽ
ഞെരുങ്ങി പലതും ഇല്ലാതാകുമ്പോൾ
ബോധംമറയുവോളം ബോധോദയത്തിനായി
കാത്തിരിക്കുന്നവരുടെ പട്ടികയിൽ നമ്മളുണ്ടാകും.
ഇരുളിന് ഒരു പകലിനോളമേ ആയുസ്സുള്ളുവെങ്കിലും
ഇരുളിനെ പകലാക്കാനോ
പകലിനെ ഇരുളാക്കാനോ വെമ്പുന്നവർ
ഇരുളിലും പകലിലും ജനിച്ചുകൊണ്ടിരിക്കും.
പകലിലും ഇരവിലും പതിവുപോലെ
പൂക്കൾ വിരിയും; കൊഴിയും!
കണ്ണടച്ചിരുട്ടാക്കുന്നവർക്കു മുന്നിൽ
വിരിയപ്പെടാത്ത പൂവുകളിൽ
മണവും മധുവും തുളുമ്പിക്കൊണ്ടേയിരിക്കും!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px