ഹിമമണിഞ്ഞ കൊടുമുടികള്‍, സുന്ദരമായ താഴ്വരകള്‍ പച്ചപ്പ് പുതച്ച മലനിരകള്‍; ആ മാന്ത്രികതയിലേക്ക് ഒരിക്കല്‍കൂടി ഒരു യാത്ര. മനസ്സ് ബിയാസ് നദിപോലെ പതഞ്ഞൊഴുകി.
ഫെബ്രുവരി മൂന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന് തിരുവനന്തപുരത്തും അന്ന് കുളിരുള്ള പ്രഭാതമായിരുന്നു. ഒന്നര മണിക്കൂര്‍ മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാലുമണിക്കേ പുറപ്പെട്ടു ഞങ്ങള്‍. എയര്‍പോര്‍ട്ടിലെത്തി പരിശോധനകള്‍ കഴിഞ്ഞ് മൂന്നാം നമ്പര്‍ ഗേറ്റില്‍ രാജന്‍ അണ്ണനും കുടുംബത്തിനുമായി കാത്തു. ആറുമണിക്കാണ് വിമാനം പുറപ്പെടുക. അണ്ണനും കുടുംബവും താമസിയാതെ എത്തുമെന്ന് ഫോണിലറിയിച്ചു. പേരകുട്ടികളെയും മറ്റും ഉണര്‍ത്തിയെടുക്കാന്‍ വൈകുന്നുവത്രെ! എന്തായാലും 5.30ന് ഗേറ്റു തുറന്നപ്പോഴുണ്ട് അവര്‍ ഞങ്ങളുടെ പിന്നില്‍ നില്‍ക്കുന്നു. ബോര്‍ഡിംഗ് പാസ്സ് കാട്ടി എയ്റോബ്രിഡ്ജിലൂടെ നടന്നതും പുലരി വെട്ടം ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ട ഇന്‍ഡിഗോയുടെ ചിറകുകളെ വര്‍ണ്ണാഭമാക്കുന്നതു കണ്ടു. മന്ദഹാസം തൂകി സ്വാഗതമേകി നില്‍ക്കുന്ന സുന്ദരിമാരായ ആകാശദേവതകള്‍ വാതില്‍ക്കലും. അവരോട് നന്ദിപറഞ്ഞ് ഇരിപ്പടം തേടി ഞാന്‍. ആഗ്രഹിച്ചതുപോലെ ജാലക വശത്താണ് സീറ്റ് കിട്ടിയതെങ്കിലും ചിറകിനടുത്തായതിനാല്‍ പുറംകാഴ്ചകള്‍ക്ക് ശിരസ്സ് തിരിക്കേണ്ടതുണ്ടായിരുന്നു.
ഭൂമിവിട്ട് താണും ഉയര്‍ന്നും വിമാനം കെട്ടുപിണഞ്ഞുകിടക്കുന്ന നീലയും വെളുപ്പും മേഘങ്ങള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു. ഞാനപ്പോള്‍ പുറത്തു നോക്കിയും പിന്നെ മുന്നിലെ സീറ്റില്‍ എഴുതിയിരിക്കുന്നതു വായിച്ചുമിരുന്നു.
“അയാം സിക്സ്റ്റീന്‍ ഗോയിംഗ് ഓണ്‍ സെവന്‍റീന്‍” – വിമാനക്കമ്പനി എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ വിശ്വസിച്ചു; എനിക്കിപ്പോള്‍ പതിനാറോ പതിനേഴോ പ്രായമെന്ന്. കാരണം ഉള്ളാകെ ആഹ്ലാദം പതഞ്ഞുയരുകയായിരുന്നല്ലോ. രണ്ടുമാസങ്ങള്‍ക്കുശേഷം നന്നുവിനെ കാണാനാകുമെന്നത് ഒന്ന്. പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്കാണ് യാത്രയും.
9.25ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയതും ഞങ്ങളെ സ്വീകരിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍ പ്രദീപ് അവിടെ കാത്തു നിന്നിരുന്നു. ഡെല്‍ഹി നല്ല തണുപ്പിലാണ്. അതങ്ങിനെയാണ്; അതിശൈത്യത്താലും കഠിന ചൂടിനാലും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നമ്മളെ വല്ലാതെ കുഴപ്പിക്കും ഡെല്‍ഹി. മൂന്നാറില്‍ നിന്നും തിരിച്ച ഒരു കുടുംബം കൂടി ഞങ്ങളോടൊപ്പം ചേരേണ്ടതിനാല്‍ അവര്‍ക്കായി കാത്തുനിന്നു കുറച്ചു നേരം.
‘ഇന്‍ഡിഗോ’ ആയതിനാല്‍ സൗജന്യമായി ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. പര്‍ക്കും വിശന്നു തുടങ്ങി. പ്രദീപ് ഏര്‍പ്പാടാക്കിയ ടാക്സികളില്‍ തന്നെ ഞങ്ങള്‍ ആര്‍.കെ. ആശ്രം റോഡില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്ക് തിരിച്ചു. അവിടെയപ്പോള്‍ ്യൂഞങ്ങള്‍ക്ക് മുമ്പേ നന്നു എത്തിയിരുന്നു. ഡെല്‍ഹിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന എന്‍റെ മൂത്തമകന്‍. അവന്‍ അവിടെ ദ്വാരകയിലാണ് താമസം. അവനെ കണ്ടതും അവന്‍റെ നര്‍മ്മം നിറഞ്ഞ ‘കെളവി’ എന്ന വിളിയില്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി.
കച്ചവട കേന്ദ്രങ്ങള്‍ക്കിടയിലെ ഹോട്ടലായിരുന്നു അത്. അധികം സൗകര്യങ്ങളൊന്നുമില്ല. രണ്ടുംകെട്ട സമയമായതിനാല്‍ പ്രഭാത ഭക്ഷണവും തീര്‍ന്നിരുന്നു. ഒന്ന് ഫ്രഷ് ആകുന്നതിന് വേണ്ടി മാത്രം പ്രദീപ് ഏര്‍പ്പാടാക്കിയതാണത്. പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് പന്ത്രണ്ടായപ്പോള്‍ താലിയും റൊട്ടിയും കഴിച്ചു. അപ്പോഴേക്കും കൂട്ടത്തിലുള്ളവര്‍ക്ക് ചാന്ദ്നിചൗകില്‍ പോകണമെന്ന താല്പര്യമുദിച്ചു. രാത്രിയിലാണ് ഷിംലയിലേക്കുള്ള ബസ്സ്. നന്നുവിന്‍റെ നിയന്ത്രണത്തില്‍ രണ്ടു ഓട്ടോറിക്ഷകളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ മധ്യദില്ലിയിലെ ചാന്ദ്നിചൗകില്‍ പോയി. ചെങ്കോട്ടയ്ക്കും ജുമാമസ്ജിദിനും ഇടയില്‍ നിരന്നു കിടക്കുന്ന നീണ്ട ചന്തകളാണ് ചാന്ദ്നിചൗക്. തിരക്കും വൃത്തിഹീനവുമാണ് പലേടങ്ങളും. പോക്കറ്റില്‍ ഫോണ്‍ ഇട്ട് നടന്നാല്‍ അത് തട്ടിപ്പറിക്കും കള്ളന്‍മാര്‍. ജനമധ്യത്തില്‍ വെച്ചുതന്നെ മോഷണം നടത്താന്‍ ധൈര്യം കാട്ടുന്നവര്‍. ഒരിക്കല്‍ ഞങ്ങള്‍ അതുവഴി നടന്നപ്പോള്‍ വയസ്സായ ഒരുവന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളനെ കണ്ടിരുന്നു. പിറകേ തമിഴില്‍ എന്തോപറഞ്ഞു വിളിച്ചുകൂവിക്കൊണ്ട് ഉടമയും. പോലീസുകാര്‍ നോക്കുകുത്തികളാകും അവിടെ. 2022 ആഗസ്റ്റില്‍ ഞങ്ങള്‍ വരുമ്പോള്‍ അവിടമാകെ അടഞ്ഞു കിടന്നിരുന്നത് ഓര്‍ത്തു. ഓഗസ്റ്റ് പതിനഞ്ചിലെ സ്വാതന്ത്ര്യദിന പരിപാടിയുടെ മുന്നോടിയായി ‘ബന്ത്’ ചെയ്തിരുന്നു മലിനജലം ഒഴുകുന്ന ഓടപോലും.
എന്തും കിട്ടുന്ന ചന്തയാണ് ചാന്ദ്നിചൗക്. പലതും വളരെ കുറഞ്ഞ വിലയില്‍ വിലപേശി വാങ്ങാം. മണാലിയിലെ തണുപ്പിനെ ചെറുക്കാന്‍ പലര്‍ക്കും വസ്ത്രങ്ങളും ഷൂസും വാങ്ങേണ്ടതുണ്ടായിരുന്നു. ഹണിമൂണ്‍ ദമ്പതികളായ ജിഫിലും (ഭര്‍ത്താവിന്‍റെ സഹോദരി പുത്രന്‍) അവന്‍റെ ഭാര്യ ജാസ്മിനും ജാക്കറ്റും ഷൂസും വാങ്ങി. ജാസ്മിന്‍ 500 രൂപ നല്‍കി വാങ്ങിയ രോമതൊപ്പിയുള്ള ജാക്കറ്റില്‍ അവള്‍ ഒരു ബ്രിട്ടീഷ് പ്രഫ്വിയായി തിളങ്ങി.
മണിക്കൂറുകളുടെ അലച്ചിലില്‍ പലരും തളര്‍ന്നുപോയി. ജുമാമസ്ജിദിനു മുന്നിലെ ഭക്ഷണത്തെരുവില്‍ നിന്നുള്ള കൊതിപ്പിക്കുന്ന ഗന്ധം വിശപ്പിനെ ആധിക്യത്തിലാക്കി. ഞങ്ങള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അവിടുത്തെ ഹോട്ടലായ ‘കരീം’ല്‍ കയറുക പതിവാണ്. പ്രശസ്തമായ ആ ഹോട്ടലിന്‍റെ ശാഖകള്‍ ഇപ്പോള്‍ കേരളത്തിലുമുണ്ട്. കമീരി റൊട്ടി, മട്ടന്‍ബറ (മണിക്കൂറുകളോളം മാരിനേറ്റ് ചെയ്ത് പാകപ്പെടുത്തിയെടുക്കുന്ന മട്ടന്‍) മട്ടന്‍ കോര്‍മ അങ്ങിനെ പലതും പലരും കഴിച്ച് പുറത്തിറങ്ങിയതും അഡ്വ. ആന്‍സിക്ക് റബ്ടി ഫലൂഡ വേണമെന്നായി. നെയ്യും മധുരമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ഒരു സംഗതി. അപ്പോഴാണ് ഭര്‍ത്താവിന്‍റെ വിളി; നിങ്ങള്‍ ലഘുവായി എന്തെങ്കിലും കഴിച്ചാല്‍ മതി ‘ഹിമാചല്‍ ഭവനില്‍’ നമുക്കായി ഭക്ഷണം തയ്യാറാക്കുന്നുവത്രെ ! അതുമല്ല എത്രയും പെട്ടെന്ന് എത്തണം.
നേരം ഇരുണ്ടുതുടങ്ങിയിരുന്നു. കഞ്ചാവിന്‍റെ ലഹരിയില്‍ വാഹനമോട്ടിക്കുന്നവരാണ് ചാന്ദ്നിചൗക്കിലെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവറന്‍മാരും. മഞ്ഞപല്ലും കറുത്ത ചുണ്ടുമായി അവര്‍ ധാര്‍ഷ്ട്യം കാണിക്കും യാതികരോട്. തിക്കിലും തിരക്കിലുംപെട്ട് ഏതാണ്ട് മുക്കാല്‍ മണിക്കൂറെടുത്തു ഹോട്ടലിലെത്താന്‍.
ഹിമാചല്‍പ്രദേശിന്‍റെ അതിഥി മന്ദിരമായ ഹിമാചല്‍ ഭവനിലെത്തുമ്പോള്‍ അവിടെ റൊട്ടിയും ചിക്കന്‍കറിയും തയ്യാറാക്കിവെച്ചിരുന്നു. പുറത്ത് ഹിമാചല്‍പ്രദേശിന്‍റെ വോള്‍വോ കാത്തുകിടക്കുകയാണ്. കൃത്യം പത്തുമണിക്കു തന്നെ വാഹനം പുറപ്പെടും. സഞ്ചാരികളായെത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ തക്ക വൃത്തിയും സുരക്ഷിതവുമുള്ള വാഹനം ഒപ്പം യാത്രികരുടെ സംശയങ്ങള്‍ക്ക് പുഞ്ചിരിയോടെ മറുപടി നല്‍കുന്ന ബസ്സ് ജീവനക്കാരും. ടൂറിസംകൊണ്ട് ജീവിക്കുന്ന നാടിന് അതൊക്കെ വേണമല്ലോ. വണ്ടിയില്‍ കയറിയ പാടെ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി പലരും. ഞാന്‍ സ്ഥലബോര്‍ഡുകള്‍ വായിച്ചുകൊണ്ടിരുന്നു. ഡെല്‍ഹി വിട്ട് സോനിപറ്റും, കുരുക്ഷേത്രയും, അംബാലയും അങ്ങിനെ അങ്ങിനെ. ഇടയ്ക്കിടയ്ക്ക് കുഞ്ചുവിനെ ഓര്‍ക്കും. അവന്‍ ഒപ്പം ഇല്ലാത്തതുകൊണ്ട്. അമേരിക്കയില്‍ പഠനം നടത്തുന്ന ഇളയമകനാണ് കുഞ്ചു. പഞ്ചാബിലെ ടഒകഢ ഉഅആഅ യ്ക്ക് മുന്നില്‍ ബസ്സു നിന്നു. ചായകുടിക്കാനും ശുചിമുറിയില്‍ പോകാനും മറ്റും.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനമുള്ള ദാബയില്‍ കയറി ചായ കുടിച്ചു. പിന്നെ പലരും ഉറങ്ങാതെ പുലരാന്‍ വേണ്ടി കാത്തിരുന്നു. എന്‍റെ ഓര്‍മ്മയിലപ്പോള്‍ പഞ്ചാബിലെ നീണ്ട സൂര്യകാന്തി പാടങ്ങള്‍ തെളിഞ്ഞുവന്നു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതുവഴി വരുമ്പോള്‍ കണ്ട മഞ്ഞപട്ടാംബരം പുതച്ചു കിടന്ന ഗ്രാമങ്ങള്‍. സൂര്യകാന്തിയും കടുകും പിന്നെ നീണ്ട കരിമ്പിന്‍ പാടങ്ങളും. രാത്രി യാത്രയില്‍ നമുക്ക് നഷ്ടമാകുന്നത് ഒരുപക്ഷെ പ്രകൃതിയുടെ ഇത്തരം ചമയങ്ങളാണ്. ഛണ്ഡിഗഡും കഴിഞ്ഞ് മലമടക്കുകളിലൂടെ വണ്ടിചെന്നു നിന്നത് ചരിത്രപ്രസിദ്ധമായ കല്‍ക്ക ഷിംല ടോയ് ട്രെയിന്‍ നില്‍ക്കുന്ന റെയില്‍വെ സ്റ്റേഷന് മുകളിലാണ്. ഇടുങ്ങിയ പാതയിലൂടെ നിരവധി തുരങ്കങ്ങളും പാലങ്ങളും വളവുകളും പിന്നിട്ട് പരുക്കന്‍ പര്‍വ്വതങ്ങള്‍ക്കിടയിലൂടെയും പൈന്‍ വനങ്ങള്‍ക്കിടയിലൂടെയും സഞ്ചരിക്കുന്ന ടോയ് ട്രെയിനിനെക്കുറിച്ച് കേട്ടറിവുകളെയുണ്ടായിരുന്നുള്ളൂ. ബാക്കി നില്‍ക്കുന്ന ആഗ്രഹങ്ങളിലൊന്നായി അതിലൂടെയുള്ള യാത്ര ഇന്നും അവശേഷിക്കുന്നു.
വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതും ഞങ്ങള്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി. സഞ്ചാരികളെ കാത്തുകിടക്കുന്ന ടാക്സികള്‍ വിലപേശി നില്‍ക്കുകയാണ്. പ്രദീപ് അവരോട് തര്‍ക്കിച്ചുകൊണ്ടും. എങ്ങിനെയും റൂമില്‍ എത്തിയാല്‍ മതിയെന്നായി ഏവരും.
മലഞ്ചെരുവില്‍ തട്ടു തട്ടുകളായി കിടന്ന റോഡുകളിലൊന്നില്‍ ഞങ്ങള്‍ സഞ്ചരിച്ച ടാക്സികള്‍ നിന്നു. ലഗ്ഗേജിറക്കുമ്പോള്‍ ഹോട്ടല്‍ റോഡിനരികിലാണെന്നാണ് കരുതിയത്. എന്നാല്‍ പ്രദീപ് മുകളിലേക്ക് നോക്കി څഒീലേഹ ഇീാീെെچ ചൂണ്ടികാട്ടി പറഞ്ഞു “അതാണ് നമ്മുടെ ഹോട്ടല്‍” ലെഗ്ഗേജുകളും എടുത്തുവേണം പടി കയറാന്‍. നാലഞ്ചു പടി കയറിയതും കിതച്ചു തുടങ്ങി. എത്രയെന്നറിയില്ല കയറി കയറി മുകളിലെത്തിയപ്പോഴാണ് ഹോട്ടലിനു മുന്നില്‍ റോഡുപോകുന്നത് കണ്ടത്.
“ഇവിടെ ഗതാഗത നിയന്ത്രണമുണ്ട് അതാണ് മാള്‍റോഡിന്‍റെ പ്രത്യേകത.”
വണ്ടി എത്തിയാല്‍ ഉടനെ കയറിക്കൊള്ളണമെന്ന് പ്രദീപ് പറഞ്ഞു. അവിടെ കൂടുതല്‍ നേരം വാഹനം നിര്‍ത്താന്‍ പാടില്ലത്രെ ! ഏതാണ്ട് അഞ്ചുമിനിറ്റേ കാത്തു നിന്നുള്ളൂ. അപ്പോഴേക്കും വണ്ടി വന്നു. ആ വണ്ടിയാണ് ഇനി ഞങ്ങളെ ഷിംലയിലേക്കും മണാലിയിലേക്കും കൊണ്ടുപോകുന്നത്. പ്രദീപ് പറഞ്ഞതുപോലെ വണ്ടിനിര്‍ത്തി ഒരു മിനിറ്റായതും റോഡിന്‍റെ കോണിലെവിടെയോ നിന്നും ചൂളംവിളിയുയര്‍ന്നു. ട്രാഫിക് പോലീസിന്‍റെ താക്കീതാണത്. ഞങ്ങള്‍ പതിനഞ്ച് പേരും പ്രധാനവാതിലിലൂടെയും വിന്‍റോകളിലൂടെയും മറ്റും ഇടിച്ചു കയറി.
ആ ദിവസത്തെ ഞങ്ങളുടെ ആദ്യ യാത്ര ഗ്രീന്‍വാലിയിലേക്കായിരുന്നു. ആ യാത്രയില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മലമടക്കുകളില്‍ കണ്ട വീടുകളാണ്. നാലഞ്ചു നിലകളുള്ളതും വിരളമല്ല. എല്ലാറ്റിനും ആസ്ബറ്റോസ് കൊണ്ടുള്ള മേല്‍ക്കൂരകള്‍. അവിടെ എത്തപ്പെടാന്‍ ഇടുങ്ങിയ വഴികളും പടികെട്ടുകളുമുണ്ട്.
നാം നമ്മുടെ വാഹനത്തില്‍ സഞ്ചരിച്ച് വീടോട് ചേര്‍ന്ന കാര്‍പോര്‍ച്ചില്‍ ചെന്നിറങ്ങുമ്പോള്‍ ഷിംലയിലെ ഭൂരിഭാഗം ജനങ്ങളും അവരുടെ വാഹനങ്ങളെ റോഡിനരികില്‍ നിര്‍ത്തിയിട്ടിട്ട് പടികെട്ടുകള്‍ കയറുന്നു. വീടിനു മന്നില്‍ പാര്‍ക്ക് ചെയ്യാന്‍ ഭാഗ്യമില്ലാത്ത റോഡിനരികിലെ വാഹനങ്ങളുടെ നിര കണ്ടാല്‍ തോന്നും അവകള്‍ ഏതോ ആശുപത്രിക്കുമുന്നിലോ വലിയ ഷോപ്പിംഗ് മാളിനു മുന്നിലോ നിര്‍ത്തിയിട്ടിരിക്കുന്നതാണെന്ന്. അത്രയ്ക്ക് ജനസാന്ദ്രതയുണ്ട് ആ മലമടക്കുകളില്‍.
ഷിംലയില്‍ നിന്നും ഏതാണ്ട് മുപ്പത് മിനിറ്റ്കൊണ്ട് ഞങ്ങള്‍ ഹരിത താഴ്വരയിലെത്തി. അവിടെ പ്രവേശനഫീസൊന്നുമില്ല. റോഡരികില്‍ നിന്നുകൊണ്ടുതന്നെ ദേവദാരുമരങ്ങളാലും പൈന്‍മരങ്ങളാലും മറ്റുപലവിധ സസ്യജാലങ്ങളാലും നിറഞ്ഞ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് കാണാം. ബൈനോക്കുലറിലൂടെ നോക്കിയാല്‍ ഒരുപക്ഷെ വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നത് കാണാമെന്ന് ആരോ പറഞ്ഞു. വഴിയരികില്‍ റാഗിയും മുട്ടയും ബിസ്ക്കറ്റും നിരത്തിവെച്ച് ചെറിയ കടയുടെ വശത്ത് കൂട്ടിയ തീയില്‍ ചായയുണ്ടാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ഒരുവള്‍. എന്‍റെ ഭര്‍ത്താവിന് എവിടെ ഇറങ്ങിയാലും ചായ വേണമല്ലോ. അദ്ദേഹത്തിനും പിന്നെ ആര്‍ക്കൊക്കെയോ അവള്‍ ചായ തയ്യാറാക്കികൊണ്ടിരുന്നതും അവളറിയാതെ ഞാന്‍ അവളുടെ ഫോട്ടോ എടുത്തു.
About The Author
No related posts.