നിലമ്പൂരിലെ സെയ്റാനയും തിരുവനന്തപുരത്തെ നസീറയും നിലമ്പൂരില്‍ വച്ചുണ്ടാവുന്ന കണ്ടുമുട്ടലും ഫോണ്‍ സംഭാഷണങ്ങളുമാണ് ‘പുയ്യാപ്ല സത്ക്കാരം’ എന്ന കഥ. നിലമ്പൂര്‍ ഗ്രാമ ഭാഷയും തുരിവനന്തപുരം ഭാഷയും ഇടകലര്‍ന്നു വരുന്ന കഥ
യുടെ അന്തര്‍ഭാഗമെന്നു പറയാവുന്നത് മുസ്ലീങ്ങള്‍ക്കിടയില്‍ വ്യാപകമായി നടന്നുവരുന്ന ബാലികാവിവാഹമാണ്. ചെറിയൊരു പെണ്‍കുട്ടിയായിരുന്നപ്പോഴെ വിധവയായ അമ്പതുകഴിഞ്ഞ ഒരു മുസ്ലീം സ്ത്രീ പുനര്‍വിവാഹത്തിനു തുനിയുന്നുണ്ട.് ഈ കഥയില്‍ – നിലമ്പൂരില്‍ ഇത് സാധാരണമാണത്രെ. ആണ്‍കുട്ടികള്‍ക്കെന്നപോലെ പെണ്‍കുട്ടികള്‍ക്കും ഇരുപത്തൊന്നു വയസ്സായാലെ വിവാഹം നടത്താവൂ എന്നു തുറന്നു പറയുന്നുണ്ട് സെയ്റാന. തന്‍റെ മോള്‍ക്ക് സ്വന്തമായൊരു ജോലി കൂടി ആയിട്ടു മതി വിവാഹം എന്നും പറയുന്നുണ്ട് അവള്‍.
എന്തൊക്കെയാണ് ഈ അസാധാരാണ ചെറുകഥകളുടെ സവിശേഷതകള്‍ ? നമ്മെ നിരന്തരം ആകര്‍ഷിക്കുന്നത് ഇവയിലെ സ്ത്രീകഥാപാത്രങ്ങളുടെ സ്വന്തം ഇച്ഛകള്‍ തുറന്നുപറയാനുള്ള ചങ്കൂറ്റമാണ്; അവരെ ചൊല്പടിക്ക് അടിമകളെന്നപോലെ നിറുത്താനുള്ള പുരുഷന്‍മാരുടെ ഹീനമായ ധാര്‍ഷ്ട്യവും. ഭാര്യയെ തരംതാഴ്ത്തികെട്ടാനുള്ള ഏതൊരവസരവും നഷ്ടപ്പെടുത്താതിരിക്കുന്നതില്‍ പുരുഷന്‍ വിജയിക്കുമെന്നു ചിന്തിക്കുന്നു. ‘കാഴ്ച’ എന്ന കഥയിലെ നേത്രരോഗ ബാധിതയായ ഭാര്യ; സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ചരിത്രപഠനത്തില്‍ അതീവ തല്‍പരയും പഠിച്ച്, പഠിച്ച് ബി.എയും ബി.എഡും ഒക്കെ ജയിച്ച് ടീച്ചറാവണമെന്ന് ആഗ്രഹിക്കുന്നവളുമായ ‘മഹര്’ എന്ന കഥയിലെ ‘മെഹ്റ; ആരും പറയാത്ത ഒരു കഥ എഴുതണമെന്ന് തീരുമാനിക്കുന്ന സ്ത്രീവിമോചനത്തിനു വേണ്ടി നിരന്തരം ശബ്ദിക്കുന്ന ‘നന്മ’യിലെ കഥാകൃത്തായ കഥാനായിക; തല കുമ്പിട്ടു നടക്കുന്നതാണ് പെണ്ണിന് ഐശ്വര്യം നല്‍കുകയെന്ന പൊതുവിശ്വാസത്തെ അവഗണിച്ച് തലയുയര്‍ത്തി നടക്കുന്ന, എല്ലാം തികഞ്ഞ മഹാപുരുഷനായ ഭര്‍ത്താവ് ഭാര്യയെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിനെതിരായി, സ്ത്രീപക്ഷ കാഴ്ചപ്പാടോടെ ഭര്‍ത്താവിനെ ധീരമായി നേരിട്ട്, കാര്യസാധ്യത്തിനായി ഇടതുതോളില്‍ കെട്ടിയിരിക്കുന്ന ‘വിശുദ്ധ’ നൂലിനെ വലിച്ചുപൊട്ടിച്ചെറിയുന്നു ‘അത് സംഭവം’ എന്ന നര്‍മ്മവും പരിഹാസവും കലര്‍ന്ന കഥയിലെ നായിക; മദ്യത്തിന്‍റെ ലഹരിയില്‍ ഭാര്യയുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും നിഷേധിച്ച നിയമബിരുദധാരിയായ ഭാര്യ വക്കീല്‍ പണി ചെയ്യണ്ട എന്ന് ഉത്തരവിട്ട ഭര്‍ത്താവ്, രോഗബാധിതനായി കിടക്കുമ്പോള്‍ തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് അയാളെ അകാലചരമത്തില്‍ നിന്നു രക്ഷിക്കുന്ന ‘കുമ്പസാരം’ എന്ന കഥയിലെ നായിക. ഇങ്ങനെ സ്ത്രീപക്ഷപാതികളും പുരുഷമേധാവിത്വത്തിനെതിരായി ശബ്ദിക്കാനുള്ള ചങ്കൂറ്റത്തൊടൊപ്പം വേദനിക്കുന്നവനോട് സഹതപിക്കാനും കഴിവുള്ള നായികമാരെയാണ് നസീറ ഈ സമാഹാരത്തിലെ മിക്ക കഥകളിലും കൊണ്ടുവന്നിട്ടുള്ളത്.
പലപ്പോഴും കഥാപാത്രങ്ങളുടെ പേര് പറയാതിരിക്കുക, സദാ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുക, സംഭവങ്ങളുടെ നാടകീയമായ ക്രമപ്പെടുത്തല്‍, പ്രകൃതിയുമായി പ്രപഞ്ചവുമായി കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആത്മബന്ധങ്ങള്‍ കാവ്യമധുരമായി വിവരിക്കുക (ചെടികളെയും മറ്റും ജീവനുള്ള മനുഷ്യരെപ്പോലെയാണ് നസീറ കാണുന്നത്) തുടങ്ങിയ സവിശേഷതകള്‍ നിറഞ്ഞ ഈ കഥകള്‍ മിക്കവയിലും കഥാകൃത്തിന്‍റെ ആത്മാംശം ഉള്ളതായി അനുഭവപ്പെടും. ചുറ്റും നടക്കുന്നതെന്തും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന, പത്രറിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെ മനുഷ്യരുടെ – തനിക്ക് നേരിട്ട് അറിഞ്ഞുകൂടാത്തവരുടെ
– തേക്കങ്ങള്‍ പോലും കേള്‍ക്കുന്ന കഥാകൃത്തുതന്നെ നസീറ.
തികച്ചും വ്യത്യസ്തമായ ചെറുകഥയാണ് രാഷ്ട്രീയ മാനങ്ങളുള്ള
‘ആചാര്യ സംഹിത’. ബഹുകക്ഷി ജനാധിപത്യത്തിലായാലും കരുത്താര്‍ജ്ജിക്കുന്ന ഫാഷിസ്റ്റ് കക്ഷികള്‍ രൂപം നല്‍കാനിടയുള്ള ‘സമാന്തര സര്‍ക്കാര്‍’ യാഥാര്‍ത്ഥ്യമാകുന്നത് കാണിച്ചു തരുകയാണ് നസീറ. ജനറല്‍ ഡയറിനെയും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെയും ഓര്‍മ്മയിലെത്തിക്കുന്ന ഒരൊറ്റ ഗേറ്റുമാത്രമുള്ള മൈതാനമാണ് പശ്ചാത്തലം. പുരുഷന്‍മാര്‍ക്കു മാത്രമായുള്ള, പരിശുദ്ധ ന്യായാലയമായ ആ സ്വകാര്യ ന്യായാലയത്തില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന സഹോദരിയുടെ വക്കാലത്തുമായി എത്തുന്ന അഭിഭാഷകയാണ് കഥയിലെ നായിക. “ഒരു രാജ്യത്ത് രണ്ടു നിയമങ്ങളോ ? ” എന്നും മറ്റുമുള്ള അഭിഭാഷകയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആചാര്യന് ഉത്തരം മുട്ടുകയും പുരുഷന്‍മാര്‍തന്നെ അഭിഭാഷകയുടെ ചോദ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ കോടതി നടക്കുന്ന മൈതാനത്തിന്‍റെ ആകെയുള്ള ഗേറ്റ് പൂട്ടുകയാണ് ആചാര്യന്‍റെ പോലീസുകാര്‍. ഇതിവ്യത്തത്തിലും പ്രതിപാദനരീതിയിലും എല്ലാം തികച്ചും വ്യത്യസ്തമായ ഈ കഥ അഡ്വ. നസീറ എന്ന ചെറുകഥാകൃത്തിന് എന്നും അഭിമാനിക്കാവുന്ന കലാസൃഷ്ടിയാണ്.
അഡ്വ. എ. നസീറയുടെ ബിംബകല്പനകള്‍ എവ്വിധം വ്യത്യസ്തവും അസാധാരണവുമായിരിക്കുന്നുവെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. “നാലഞ്ചു ദിവസമായി പ്രകൃതിക്ക് ആര്‍ത്തവം തുടങ്ങിയിട്ട്” “മരപ്പൊടികൊണ്ട് മണിമാളിക കെട്ടിയവന്‍” (രണ്ടും ‘താലി’യില്‍ നിന്ന്) ‘ഒരു വാക്കിന്‍റെ തോളത്തുകയറിയിരുന്നുള്ള അതേ വാക്കിന്‍റെ ആനകളി’ (വാക്കുകള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കിയും മറ്റും കോടതികളില്‍ ജഡ്ജിമാര്‍ നടത്തുന്ന വിധി പറയല്‍ – ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന കഥയില്‍); ‘കാഴ്ച’യില്‍ പാദംവരെ താഴ്ന്നു കിടന്ന കുപ്പായത്തെ നസീറ അവതരിപ്പിച്ചിരിക്കുന്നത് “പാദത്തെ ചുംബിച്ചു നിന്ന കുപ്പായം” എന്നാണ്; ‘മഹര്’ എന്ന കഥ നസീറ അവസാനിപ്പിക്കുന്നത് നോക്കുക. “മുറ്റത്തേയ്ക്കെടുത്തുവച്ച കാലുകള്‍ക്ക് ജീവനില്ലെന്ന് അവള്‍ക്കു തോന്നി.” മാറത്ത് അടക്കിപ്പിടിച്ച ഫയല്‍ ബോര്‍ഡില്‍ ആലിംഗനം ചെയ്ത് കമിഴ്ന്നു കിടന്ന മെഹ്റയുടെ ബാഗിന്‍റെ ഉള്ളറകളിലെ കബറിടങ്ങളില്‍ നിന്നും എഴുന്നേറ്റുവന്ന അക്ബറും ഷാജഹാനും ജഹാംഗീറുമൊക്കെ അവള്‍ക്കു ചുറ്റും നിരന്നു നിന്നു. രാജാറാംമോഹന്‍റായും വിവേകാനന്ദനും മുറ്റത്തെ തുളസിച്ചെടിയില്‍ നിന്നും പറന്നുവന്ന തുമ്പികളെപ്പോലെ വട്ടമിട്ടു. അവള്‍ക്കണിയാനായികൊണ്ടുവന്ന ഉമ്മയുടെ കയ്യിലെ ബുര്‍ഖ ചാടി മുറ്റത്തെ ചെളിവെള്ളത്തോടൊപ്പം കൂട്ടുകൂടി”. “ചില്ലകള്‍ നിറയെ ഗര്‍ഭം പേറി നില്‍കുന്ന നന്ത്യാര്‍വട്ടം” “കുളമ്പുമാവില്‍ ജനിച്ച പൂക്കള്‍”, “ജാലകവിരിയുടെ തിരയിളക്കം” “എന്‍റെ കഥാഗര്‍ഭത്തില്‍ പല പല ബീജങ്ങള്‍ നിക്ഷേപിച്ചു”, “എന്‍റെ ഭയത്തെ ശാസിച്ച് ഒരിടത്തിരുത്തി” (ഈ അഞ്ചും ‘നന്‍മ’യില്‍ നിന്ന്), “സാമാനങ്ങളെല്ലാം തറയില്‍ അംഗഹീനരായി ചെരിഞ്ഞും മലര്‍ന്നും കമിഴ്ന്നും കിടന്നു” (‘അത് സംഭവം’). ഐറണി
(വിപരീതാര്‍ത്ഥ ധ്വനി) തെളിഞ്ഞു നില്‍ക്കുന്നുണ്ട് ‘അത് സംഭവ’ത്തിലെ ഭാര്യ ഭര്‍ത്താവിനു നല്‍കുന്ന കപ്പിലെ “മേഡ് ഫോര്‍ ഈച്ച് അദര്‍” എന്ന കുറിപ്പ്. കപ്പിലെ ചായ നിറഞ്ഞു തൂവുമ്പോള്‍ “ഈച്ച് അദര്‍” എന്നത് കാഴ്ചയില്‍ നിന്ന് മറയുകയും ചെയ്യുന്നു. ഒരൊന്നാന്തരം ബിംബ കല്പന.
പരോക്ഷവും പ്രത്യക്ഷവുമായ സാമൂഹിക വിമര്‍ശനവും നടത്തുന്നുണ്ട് കഥാകൃത്തായ നസീറ. ‘അത് സംഭവം’ എന്ന കഥയിലെ ഭാര്യ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലെ മെയിന്‍ റോഡില്‍ ട്രാഫിക് കുരുക്കില്‍പ്പെട്ട് കാറുമായി നില്‍ക്കുമ്പോള്‍ അവളുടെ ചിന്തയിലൂടെ കഥാകൃത്ത് വിമര്‍ശിക്കുകയാണ് അനാവശ്യമായി നഗരവാസികള്‍ സൃഷ്ടിക്കുന്ന വാഹനപ്പെരുപ്പത്തെപ്പറ്റി. “കെട്ടിയോന് പണിശാലയില്‍ പോകാന്‍ നാലുചക്രവാഹനം ഒന്ന്; ഷോപ്പിംഗിനിറങ്ങാനും ദൂരെയാത്രയ്ക്കും വിദേശ നിര്‍മ്മിതമായ മറ്റൊന്ന്; രാവിലെ പാല്‍ വാങ്ങാന്‍ പോകാനും ചിലയവസരങ്ങളില്‍ ശൗരം ചെയ്യാന്‍ പോകാനുമായി ഇരുചക്രവാഹനം ഒന്ന്; കെട്ടിയോള്‍ ശമ്പളക്കാരിയാണെങ്കില്‍ ലോണെടുത്തു വാങ്ങിയ പളപളാ തിളങ്ങുന്ന നാലു ചക്രവാഹനം ഒന്ന്, څഘچ ബോര്‍ഡ് പതിച്ച വയസ്സനായ മറ്റൊരു നാലുചക്ര വാഹനം; സൗന്ദര്യ വര്‍ദ്ധനശാലയിലും മീന്‍വാങ്ങാന്‍ പോകാനും ഇരുചക്രവാഹനം…………..” (തിരുവനന്തപുരം നഗരത്തിലെ ഈ ദുഃസ്ഥിതിയെക്കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് സിങ്കപ്പൂരിലാണെന്നു തോന്നുന്നു ഒരു കാറില്‍ നാലുപേരെങ്കിലും ഇല്ലെങ്കില്‍ പ്രധാന നിരത്തുകളില്‍ പ്രവേശിപ്പിക്കാത്ത ട്രാഫിക് നിയമത്തെപ്പറ്റി)
ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അഡ്വ. എ. നസീറയുടെ ചെറുകഥകള്‍ക്ക് കാവ്യമനോഹരമായ കൈകളും കാലുകളും നല്‍കുന്നു. ‘കാഴ്ച’ എന്ന കഥയില്‍ നേത്രരോഗവിദഗ്ദ്ധനായ ഡോക്ടര്‍ കണ്ണില്‍ ഒഴിച്ചുകൊടുത്ത മരുന്നുമായി മലര്‍ന്നു കിടക്കുന്ന കഥാനായികയുടെ അനുഭവം അറിയുക. “ഡോക്ടര്‍ എന്‍റെ കണ്ണില്‍ എന്തോ ദ്രാവകം ഒഴിച്ചു. കുറച്ചുനേരം കണ്ണുകള്‍ പൂട്ടി ഞാന്‍ കസേരയില്‍ മലര്‍ന്നു കിടന്നു. ഫാനിന്‍റെ ഇരമ്പല്‍ ഏറെ നേരമായപ്പോള്‍ കടലിന്‍റെ ഇരമ്പലായി എനിക്കു തോന്നി. വിശാലമായ ആകാശവും ആകാശച്ചെരുവിലൂടെ പറന്ന് തളര്‍ന്നുവീഴുന്ന കിളികളുടെ ചിറകടിയും ഞാന്‍ കണ്ടു. പച്ചപ്പ് പടര്‍ന്ന ഭൂമിയും വെട്ടിനിരപ്പാക്കിയ തോട്ടങ്ങളും ഞാന്‍ കണ്ടു…….”
ചുരുക്കട്ടെ, അഡ്വ. എ. നസീറയുടെ ഈ സമാഹാരത്തിന്‍റെ പേരുതന്നെ തികച്ചും അന്വര്‍ത്ഥം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയായ ഈ കഥകള്‍ രചിച്ച എന്‍റെ ഉറ്റ സുഹൃത്ത് നസീറയ്ക്കും അവരുടെ ഈ പ്രഥമ കഥാസമാഹാരത്തിനും സര്‍വ്വ വിജയങ്ങളും ആശംസിച്ചുകൊള്ളുന്നു.
ജി.എന്‍. പണിക്കര്‍
7-1-2022
‘പ്രദീപ്തി’
(ശ്രീചിത്ര നഗര്‍, അ 74)
പാങ്ങോട്, തിരുമല പി.ഒ.
തിരുവനന്തപുരം 695006
(ഫോണ്‍ : 0471 2353205)