മഹാവീഥികളുടെ പരന്നും ഉയര്‍ന്നുമുള്ള
അലര്‍ച്ചകള്‍ക്കിടയില്‍
ഒറ്റയടിപ്പാതകള്‍ക്ക് എന്തു കാര്യമെന്ന്
നിങ്ങള്‍ ചോദിക്കുന്നു.
തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ,
അതിപ്രതാപഗുണവാന്മാരേ?
ഒറ്റമരം ശിരസ്സൊടിഞ്ഞ്
ഹൃദയത്തിലേക്ക് കടപുഴകുമ്പോള്‍
എത്രത്തോളം നിങ്ങള്‍ക്കാവും
ഇത്ര ഭീകരമായി ചിരിക്കാന്‍?
അടര്‍ന്നുവീണ ചില്ലകളിലെ
അടരാത്ത നറുമൊട്ടുകള്‍,
അരുമയാം കിളിയൊച്ചകള്‍,
അടയിരുന്ന കനവുകളുടെ
ആയിരം ചെറുമുട്ടകള്‍…
ഇനിയും കാലമൊരിക്കല്‍
പെരുക്കിപ്പെരുക്കിയെഴുതാവുന്ന
*നാട്ടുഗദ്ദികകള്‍, മാവേലിമന്റങ്ങള്‍!
ആര്‍ക്കറിയാം…
അവയിലൊക്കെ ഉണര്‍ച്ച തേടുന്ന
ഉയിരിന്റെ മുദ്രാങ്കിത വാക്യങ്ങള്‍,
ഞാനും നിങ്ങളും
ഇന്നലെയില്‍ നിന്ന് പഠിക്കാതെ
മറന്നേ പോയ നേരുപായങ്ങള്‍.
ഇനിയും തളിര്‍ക്കുമെന്ന നിനവോ
മറ്റൊരിടത്ത് കതിര്‍ക്കുമെന്ന കനവോ …
ആര്‍ക്കറിയാം!
കണ്ണീര്‍ ബാക്കിയില്ലാത്ത
കരള്‍ത്തോറ്റങ്ങളായ്
മരണക്കിണറിന്റെ വക്കില്‍പ്പോലും
നെഞ്ചിടിപ്പിന്റെ ക്രമംവിട്ട താളത്തില്‍
ഉള്ളുലഞ്ഞ് പാടുന്ന
ഞാവല്‍ക്കിളികളേ ….
കുയുക്തിയുടെ കിഴിഞ്ഞ മഞ്ഞക്കണ്ണടകളെ
വെറുതെ മറന്നേക്കുക.
ഒറ്റയടിപ്പാതയിലൂടെ
അവനെക്കടന്നുപോയ കോടക്കാറ്റുകള്‍
പാറക്കെട്ടുകള്‍ക്കുമേല്‍
നിശ്ശബ്ദമെങ്കിലും
എഴുതാതിരിക്കില്ല
വറ്റിത്തീരാത്ത മാനവികതയുടെ
ഒരൊറ്റവരിപ്പുഞ്ചിരി…
===
* കെ. ജെ ബേബിയേട്ടന്
About The Author
No related posts.