മരണ സ്മരണകള്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

Facebook
Twitter
WhatsApp
Email

ജീവിതത്തില്‍ സുനാമി, മാരകരോഗം, യുദ്ധം തുടങ്ങിയ ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. മനുഷ്യപ്രയത്‌നത്തിന്റെ പരിമിതിയും പ്രപഞ്ചശക്തികളുടെ അപാരതയുമാണ് ഇതു കാണിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയഅത്ഭുതമെന്തെന്ന,
മഹാഭാരതത്തിലെ തടാക ദേവതയുടെ ചോദ്യത്തിന് ധര്‍മ്മപുത്രന്‍ നല്‍കുന്ന മറുപടി ഇതായിരുന്നു :

‘മറ്റുള്ളവര്‍ മരിക്കുന്നത് കണ്ടുകൊണ്ടിരുന്നിട്ടും മരണം തന്റെ അടുത്തേക്ക് വരില്ലെന്ന വിചാരത്തില്‍ മനുഷ്യന്‍ വീണ്ടും ദുഷ്‌കൃത്യത്തില്‍ ഏര്‍പ്പെട്ട് തോന്നിയത് പോലെ ജീവിക്കുന്നു’. മരണം മറ്റുള്ളവര്‍ക്കേ വരൂ എന്നത് ഒരു ദുരന്ത ചിന്തയാണെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല.
ലോകത്തില്‍ ശാശ്വതമായി ഒന്നുമില്ലെന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. ഇന്നു നാം നേടുന്നത് എന്തുമാകട്ടെ ഇന്നല്ലെങ്കില്‍ നാളെ അവ നമുക്ക് നഷ്ടമാകും. ആ നഷ്ടം നമ്മെ ദുരിതത്തിലാഴ്ത്തും. എന്നാല്‍ നേട്ടങ്ങളുടെ നശ്വരതയെക്കുറിച്ച് ബോധവാന്മാരായാല്‍ അതിന്റെ വേര്‍പാട് നമ്മളെ തളര്‍ത്തില്ല. ജീവിതത്തില്‍ ശാന്തി കണ്ടെത്താനുള്ള ഏക മാര്‍ഗമതാണ്.

ചിന്താലോകത്തെ പ്രതിഭാസമായ ഗുരു ഓഷോ പറയുന്നു:’മൃത്യു സുന്ദരമാണ്. എന്നാല്‍ ഒരിക്കലും ആവശ്യപ്പെടരുത്. അങ്ങനെ ചെയ്താല്‍ അത് ആത്മഹത്യയായി മാറുന്നു. ജീവിക്കുമ്പോള്‍ ജീവിക്കുക.മരിക്കുമ്പോള്‍ മരിക്കുക. രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. അതാണ് ജീവിതത്തിന്റെ സൗന്ദര്യം’.
എന്നാല്‍മഹാന്മാരായ നേതാക്കന്മാര്‍ ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. മരണാനന്തരം അവരുടെ മഹത്തായ സേവനങ്ങള്‍ സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യപ്പെടും. കാരണം, വ്യക്തിയിലെ ഉല്‍കൃഷ്ട ഗുണങ്ങളാണ് അവര്‍ക്ക് അമരത്വം നല്‍കുന്നത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ മുഗള്‍സരായില്‍ 1904 ഒക്ടോബര്‍ രണ്ടാം തീയതി ജനിച്ച
ലാല്‍ബഹദൂര്‍ ശ്രീവാസ്തവയുടെ കളിത്തോഴന്‍ ദാരിദ്ര്യം തന്നെയായിരുന്നു. സാഹസികത ചെറുപ്പകാലം മുതലേ കൂട്ടിനുണ്ടായിരുന്നു. ഒരിക്കല്‍ കടത്തുവള്ളം ഇല്ലാതിരുന്നതിനാല്‍ വലിയ നദി നീന്തിയാണത്രേ അക്കര കടന്നത്. 1921ല്‍ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പഠിപ്പ് ഉപേക്ഷിച്ച് അതില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. പിന്നീട് അദ്ദേഹം കാശി വിദ്യാ പീഠത്തില്‍ ചേരുകയും അവിടുത്തെ ‘ശാസ്ത്രി ബിരുദം നേടിയത്
മുതലാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.
നെഹ്‌റുവിന്റെ മരണശേഷം ശാസ്ത്രി ഇന്ത്യന്‍പ്രധാനമന്ത്രിയായി. 1965 ലെ പാകിസ്ഥാന്‍ ആക്രമണത്തെ അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം തന്റെ
കഴിവ് പ്രദര്‍ശിപ്പിച്ചു.

അക്കാലത്ത് സൈനികരെയും കര്‍ഷകരെയും ഉത്തേജിപ്പിക്കാന്‍വേണ്ടി ശാസ്ത്രിയുടെ ജനകീയ മുദ്രാവാക്യം ആയിരുന്നു, ‘ജയ് ജവാന്‍ ജയ് കിസാന്‍’. ഇതേ പേരില്‍ ശാസ്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി,മിലന്‍ അജ്‌മേര സംവിധാനം ചെയ്ത ഒരു ചലച്ചിത്രം 2015 ല്‍ പുറത്തിറങ്ങി.
ഇന്ത്യയെയും പാകിസ്താനെയും തമ്മില്‍
രഞ്ജിപ്പിക്കുന്നതിന്സോവിയറ്റ് പ്രധാനമന്ത്രി കോസിജന്റെ ക്ഷണം അനുസരിച്ച് ശാസ്ത്രിയും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാനും താഷ്‌കന്റില്‍ എത്തി. 1966 ജനുവരി പത്താം തീയതി അവര്‍ ഇരുവരും ചരിത്ര പ്രാധാന്യമുള്ള ഒരു അനാക്രമണ സന്ധിയില്‍ ഒപ്പുവച്ചു. ഈ സംഭവം ശാസ്ത്രിയുടെ പ്രശസ്തി ഉച്ചകോടിയിലെത്തിച്ചു.

പിറ്റേന്ന് ഇന്ത്യയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരുന്ന ശാസ്ത്രിക്ക് അന്ന് അര്‍ദ്ധരാത്രിയില്‍ പെട്ടെന്നുണ്ടായ ഹൃദ്രോഗം മൂലം നിര്യാണം സംഭവിച്ച വാര്‍ത്ത ലോകത്തെ ഞെട്ടിച്ചു. റഷ്യന്‍ പ്രധാനമന്ത്രി കോസിജനും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ശവക്കച്ച ഒരുമിച്ച് വഹിച്ചത് ഒരു ചരിത്ര സംഭവമായി.
സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന ശാസ്ത്രി, ഗാന്ധിജിയുടെ ആദര്‍ശങ്ങളെ അക്ഷരംപ്രതി പാലിക്കുവാന്‍ ശ്രമിച്ചു. ജീവിതത്തില്‍ ദാരിദ്ര്യം നന്നായി അനുഭവിച്ച അദ്ദേഹത്തിന് സാധാരണക്കാരുടെ ആവലാതികളെ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല. ഭാരതീയര്‍ എക്കാലവും അദ്ദേഹത്തെ സ്മരിക്കുക തന്നെ ചെയ്യും.

വിക്രം സാരാഭായിയെ ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ പദ്ധതികളുടെ പിതാവായിട്ടാണ് അറിയപ്പെടുന്നത്. ആരും കാണാത്ത സ്വപ്നങ്ങള്‍ കാണുകയും കണ്ട സ്വപ്നങ്ങളെല്ലാം അസാധാരണ പാടവത്തോടെ നടപ്പിലാക്കി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി വാനോളം ഉയര്‍ത്തിയ അതികായന്‍ ആയിരുന്നു അദ്ദേഹം. ഒരു ബഹുമുഖ പ്രതിഭയും തികഞ്ഞ മനുഷ്യസ്‌നേഹി യുമായിരുന്നു വിക്രം സാരാഭായി.
ഭൂമധ്യരേഖയ്ക്ക് അടുത്തു കിടക്കുന്ന സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് തിരുവനന്തപുരത്തെ തുമ്പ എന്ന പ്രദേശം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലമായി അദ്ദേഹം തെരഞ്ഞെടുത്തത്. 1967 നവംബര്‍ രണ്ടിന് ഇന്ത്യ നിര്‍മ്മിച്ച ആദ്യ റോക്കറ്റ് ‘രോഹിണി’ തുമ്പയില്‍ നിന്നും വിക്ഷേപിച്ചു.
വിക്രം സാരാഭായിയുടെ ഇഷ്ട സ്ഥലമായിരുന്നു കേരളം. മലയാളിയും ലോകപ്രശസ്ത നര്‍ത്തകിയുമായ മൃണാളിനിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1942ല്‍ നടന്ന ആ വിവാഹം ശാസ്ത്രവും കലയും തമ്മിലുള്ള വിവാഹമായി കണക്കാക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ മകളാണ് പ്രശസ്ത നര്‍ത്തകിയായ മല്ലികസാരഭായ്. തുമ്പയിലെതിരക്കുപിടിച്ച പരിപാടിക്കൊടുവില്‍ കോവളത്തെ ഹോട്ടലില്‍ വിശ്രമിക്കുമ്പോള്‍ 1971 ഡിസംബര്‍ 30 ന് വിക്രം സാരാഭായി അന്തരിച്ചു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമായിരുന്നു കാരണം.

രാജ്യത്തിന്റെ ഉന്നമനത്തിനായി അത്യധ്വാനം ചെയ്യുന്ന വേളയില്‍,ജീവിതത്തിന്റെമൂര്‍ധന്യത്തില്‍, മരിക്കുക എന്നത് ജീവിതത്തിന് വേറിട്ട അര്‍ത്ഥം കൊടുക്കുന്ന ഒരു സംഭവമാണ്. ‘ജീവിതത്തില്‍ സൗന്ദര്യം തരുന്നവരെയാണ്, സൗന്ദര്യത്തെയല്ല സ്‌നേഹിക്കേണ്ടത്’ എന്നാണ് ടാഗോര്‍ പറഞ്ഞിട്ടുള്ളത്.
മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ സരോജിനിനായിഡു പറഞ്ഞു :’വേദനാജനക മാണെങ്കിലും ഗാന്ധിജി അര്‍ഹിക്കുന്ന മരണമാണിത്. ഇദ്ദേഹത്തെപോലെ ഒരാള്‍ ഒരു സാധാരണ അസുഖം വന്നു മരിച്ചാല്‍ അതെത്ര ദയനീയമായിരിക്കും’. മരണം അവിശ്വസനീയമായി വന്നുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യഥയാര്‍ന്ന പ്രതികരണം !

ധ്യാനം കൊണ്ടും സൗഹൃദങ്ങള്‍ കൊണ്ടുമാണ് ശാന്തമായി മരിക്കാനുള്ള പരിശീലനം നേടേണ്ടത്. ഈ ഭൂമിയുടെ സുഖങ്ങള്‍ ശാശ്വതമാണ് എന്ന് ധരിച്ച്, നമ്മുടെ ശരീര അവയവങ്ങളില്‍ പ്രകൃതി വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് അറിയാതെ ജീവിക്കുന്നതാണ് നമ്മുടെ തെറ്റ്. എന്നാല്‍ മനസ്സിന് പ്രായമില്ല.ഒരാള്‍ക്ക് എത്ര പ്രായമുണ്ടെന്ന് വിശ്വസിക്കുന്നുവോ അതാണ് അയാളുടെ പ്രായം. മനസ്സാണ് പ്രധാനം. യുവാവാണെന്ന് സ്വയം നിശ്ചയിച്ചാല്‍ യുവാവ് തന്നെ. വൃദ്ധന്‍ ആണെന്ന് തീരുമാനിച്ചാല്‍ വൃദ്ധന്‍ ആവുകതന്നെ ചെയ്യും. അതിനാല്‍ മനസ്സിന്റെ യൗവ്വനം കാത്തുസൂക്ഷിക്കുക
യാണ് പ്രധാനം. പ്രസിദ്ധ ജര്‍മന്‍ സാഹിത്യകാരനായിരുന്ന ഗോയ്‌ഥെ (ഏീലവേല) 83 മത്തെ വയസ്സില്‍, മരിക്കുന്നതിന് ചില ദിവസങ്ങള്‍ക്കു മുന്‍പാണ് തന്റെ
വിശ്വപ്രശസ്തമായ ‘ഫൗസ്റ്റ്’ (എമൗേെ) എന്ന നിത്യഹരിത കാവ്യം പൂര്‍ത്തീകരിച്ചത്. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍.അതെ, ഏതുവിധ നേട്ടങ്ങള്‍ക്കും വയസ്സ് ഒരു തടസ്സമല്ല എന്ന സത്യം ഇത് വെളിവാക്കുന്നു
ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുകതന്നെ ചെയ്യും എന്ന ആശയം വ്യക്തമാക്കുന്ന വള്ളത്തോളിന്റെ പ്രശസ്ത വരികള്‍ ഇവിടെ പ്രസക്തം : ‘എത്തേണ്ടതാമിടത്തെത്തിയാലും ശരി,
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി,
മുന്നോട്ടുതന്നെ നടക്കും, വഴിയിലെ മുള്ളുകളൊക്കെ
ചവിട്ടി മെതിച്ചു ഞാന്‍ ‘.

About The Author

Leave a Reply

Your email address will not be published. Required fields are marked *