ഇവിടെ കാറ്റിന് സുഗന്ധം, പ്രവാസി സാഹിത്യാരാമത്തില്‍ വസന്തം..!-ജയന്‍ വര്‍ഗീസ് (നിരീക്ഷണം)

Facebook
Twitter
WhatsApp
Email

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവര്‍ണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളില്‍ അകത്തമ്മമാരുടെ അടക്കത്തോടെശബ്ദമില്ലാതിരുന്ന ഒരു കാലം.

ആഢ്യന്മാരുടെ അരസിക രചനകള്‍ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാന്‍ അവരുടെആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളില്‍ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകര്‍ന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും.

മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓര്‍മ്മച്ചിത്രങ്ങള്‍ നെഞ്ചകത്ത് ചേര്‍ത്തു വച്ച് കൊണ്ട് കടലുകള്‍കടന്നു പോയി ഇര തേടുന്ന മലയാളി ‘ മാമലകള്‍ക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട്എന്നും, തൈത്തെങ്ങിന്‍ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോള്‍ അവന്റെ ഓര്‍മ്മച്ചെപ്പില്‍ അവന്‍ സൂക്ഷിച്ചു വച്ച അതി മനോഹരമായ കുന്നിക്കുരുക്കളിലെ ആരെയുംമോഹിപ്പിക്കുന്ന ആ ചുവപ്പ് അവന്റെ ഭാഷയും ആ ചുവപ്പിന് മുകളിലെ അത്യാകര്‍ഷകമായ കറുപ്പ് അവന്റെസാഹിത്യവുമായിരുന്നു.

കണ്ണിലെ കൃഷ്ണ മണികള്‍ പോലെ കരുതലോടെ അവന്‍ സൂക്ഷിച്ച ഈ കുന്നിക്കുരുക്കള്‍ അവന്‍ ചെന്ന് പെട്ടദേശങ്ങളില്‍ എല്ലാം ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകള്‍ പോലെ എന്നെന്നും അവന്‍ സൂക്ഷിച്ചിരുന്നു. അത്‌കൊണ്ട് തന്നെയാവണം കേരളത്തിന് പുറത്ത് രൂപപ്പെട്ട ഭാഷാ സാഹിത്യ പരിശ്രമങ്ങളെ പ്രവാസ സാഹിത്യം എന്നഒട്ടൊരു പരിഹാസപ്പേരില്‍ മുഖ്യ ധാരാ മാധ്യമങ്ങളും അവരുടെ ദത്തു പുത്രന്മാരായ നാട്ടു സാഹിത്യകാരന്മാരുംപടിക്കു പുറത്തു നിര്‍ത്തിയത്.

എന്നിട്ടും പ്രവാസ സാഹിത്യം വളര്‍ന്നു. നാട്ടു സാഹിത്യകാരന്മാരുടെ ഏതൊരു രചനകളോടും കിടപിടിക്കുകയോ ചിലപ്പോളെങ്കിലും അല്‍പ്പം മുന്നില്‍ നില്‍ക്കുകയോ ചെയ്യുന്ന രചനകള്‍ പ്രവാസിയുടെപേനത്തുമ്പില്‍ നിന്നും അടര്‍ന്നു വീണു. ഒരു മലയാളനാടകം റിസ്‌ക്കെടുത്തു പ്രസിദ്ധീകരിക്കുന്നതിനുള്ള മേന്മ ഒരമേരിക്കന്‍ യൂണിവേഴ്‌സിറ്റി കണ്ടെത്തി എന്നത് തന്നെ ഇതിന് തെളിവായി നില്‍ക്കുന്നു! എന്നിട്ടും

ഉറക്കം നടിച്ചു കിടക്കുന്ന ഊണന്‍ വറീതിനെപ്പോലെ മുഖ്യ ധാരാ സാഹിത്യവും അതിന്റെ പാദ സേവകരായഅമേരിക്കന്‍ സാഹിത്യ സംഘടനകളും വെറുതെ കൂര്‍ക്കം വലിക്കുകയാണ്.

ഇനി ഊണന്‍ ഉണരണമെങ്കില്‍ അടുത്ത സദ്യയെക്കുറിച്ചുള്ള വിവരം കിട്ടണം. കേരളത്തിലെ ഊണന്‍മാര്‍ക്ക്ആണെങ്കില്‍ ഊണ് കഴിച്ചു കഴിച്ച് അജീര്‍ണം വന്നു ചാകാറായ നിലയിലായി. ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി പത്തുമുദ്രാ വാക്യം വിളിച്ചാല്‍ മതി ഏതെങ്കിലും അക്കാദമിയിലോ ബോര്‍ഡിലോ ഇന്‍സ്റ്റിറ്റിയൂറ്റിലോസ്മാരകത്തിലോ മുന്തിയ പന്തി ഉറപ്പാക്കാം എന്ന നില. ചുമ്മാ കിട്ടുമ്പോള്‍ ഉണ്ണാതിരിക്കാന്‍ പറ്റുമോ അജീര്‍ണംവന്നു ചത്താലും വേണ്ടില്ല എന്ന ഭാവത്തോടെ തീറ്റ തന്നെ തീറ്റ.

ഇക്കൂട്ടരുടെ അടിമകളും ആരാധകരുമായി പ്രവര്‍ത്തിക്കുന്ന പ്രവാസ സാഹിത്യ കാരന്മാര്‍ക്ക് തീറ്റ കിട്ടാന്‍ തീരെവഴിയില്ല. അവര്‍ക്കു വായനക്കാരില്ല എന്നത് തന്നെ കാരണം. പത്തു പൈസ മുടക്കി മിക്ക പ്രവാസിയുംവായിക്കില്ല എന്നത് സത്യം. . എന്നാല്‍ ‘ ഇവന്റെയൊന്നും ചവറ് ഞാന്‍ വായിക്കില്ല ‘ എന്നന്യായീകരണത്തോടെയാണ് നില്‍പ്പ്. . ഉന്നത സാഹിത്യമേ വായിക്കൂ എന്ന് വീമ്പിളക്കുന്ന ഈ മാന്യന്മാര്‍ക്ക് ഒരുകേട്ടെഴുത്തിട്ടാല്‍ പത്തു വാക്കില്‍ എട്ടും തെറ്റിച്ചേ എഴുതൂ എന്നതാണ് അനുഭവം. ലോക സാഹിത്യമോ പോകട്ടെ, മലയാളത്തിലെ പ്രമുഖ രചനകളില്‍ നാലെണ്ണം തികച്ച് വായിച്ചിട്ടുമില്ല. ആരാണ് മലയപ്പുലയന്‍ എന്ന് ചോദിച്ചാല്‍അത് നമ്മടെ വാഴക്കുലയിലെ വൈലോപ്പള്ളിയല്ലേ എന്ന ഉത്തരം വരും !

സ്വന്തം കഴിവ് കേട് സ്വയമറിയുന്നത് കൊണ്ടാവണം തരികിടകളുടെ കുമ്മാട്ടിക്കളികളിലൂടെയാണ് പലരും ശ്രദ്ധനേടുന്നത്. നല്ലപോലെ വെള്ളമടിക്കുന്ന ഒരു നാട്ടു സാഹിത്യകാരനെ ഒത്തു കിട്ടിയാല്‍ കുശാല്‍. കുറവന്റെകുരങ്ങിനെപ്പോലെ നാട് ചുറ്റിച്ചു കളിപ്പിക്കാം. നാട്ടില്‍ ചെല്ലുമ്പോള്‍ കൂടെ നിന്നൊരു പടമെടുത്ത് പത്രത്തിലിടാം. ‘ ഞാന്‍ നയാഗ്രാ കാണാന്‍ പോകുമ്പോള്‍ സ്വന്തം മുന്തിയ കാറോടിച്ചത് പ്രമുഖ പ്രവാസി സാഹിത്യകാരന്‍ഇറക്കത്തില്‍ ഇട്ടിയവിരാ ആയിരുന്നു ‘ എന്നൊരു പ്രസ്താവന ചാനല്‍ ഇന്റര്‍വ്യൂവില്‍ ഛര്‍ദ്ദിപ്പിക്കാം. മക്കള്‍ക്കോ മരുമക്കള്‍ക്കോ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു സ്റ്റുഡന്റ് വിസാ തരപ്പെടുത്തി കൊടുത്താല്‍അക്കാദമി അവാര്‍ഡ് നേടാം.

ഇത്തരം അളിഞ്ഞ പരിപാടികള്‍ക്കിടയിലാണ് പ്രവാസ സാഹിത്യം എക്കാലത്തേക്കാളും കരുത്ത് നേടുന്നത് എന്ന്എനിക്ക് തോന്നുന്നത്. . ഉദാഹരണമായി ഇ മലയാളി സംഘടിപ്പിച്ച ചെറുകഥാ മത്സരമാണ് ഞാനെടുക്കുന്നത്. ഇരുന്നൂറിപ്പരം ചെറുകഥാ കൃത്തുക്കള്‍ അതില്‍ എഴുതിയത്രേ ! മിക്കവരും നാട്ടില്‍ നിന്നുള്ള പ്രതിഭാ ശാലികള്‍. അവരുടെ അര്‍ഹതയ്ക്ക് അവര്‍ അംഗീകാരം നേടുന്നു. നാട്ടിലെ ഒരു വേദിയില്‍ വച്ച് അവര്‍ ആദരിക്കപ്പെടുന്നു. ഇത് ജോര്‍ജ് ജോസഫ് എന്ന മനുഷ്യന്റെ നന്മ. ഇത്തരം മനുഷ്യരുടെ ത്യാഗം കൊണ്ടാണ് അമേരിക്കയിലെമലയാള സാഹിത്യം പ്രതികൂലങ്ങളുടെ കൊടുങ്കാറ്റുകളില്‍ കട പുഴകാതെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്.

അമേരിക്കന്‍ മലയാള സാഹിത്യത്തിന് സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്. പ്രോഫസര്‍ ജോസഫ് ചെറുവേലിയില്‍നിന്നാണ് അത് തുടങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു. എനിക്കറിയാത്ത അനേകര്‍ ഉണ്ടാവാം. അവരുടെത്യാഗങ്ങള്‍ മാനിക്കപ്പെടേണ്ടവയാണ്. മണിക്കൂര്‍ കണക്കിന് കൂലി കിട്ടുന്ന അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തനംആദായകരമായ ഒരു തൊഴിലല്ല. എന്നിട്ടും ആ മേഖലയില്‍ തങ്ങളെ സ്വയം സമര്‍പ്പിക്കുന്ന മഹാരഥന്മാരെഉള്‍പ്പുളത്തോടെ മാത്രമേ അനുസ്മരിക്കാന്‍ സാധിക്കുന്നുള്ളൂ. കൈരളി, മലയാളം പത്രം, ജനനി, മലയാളംവാര്‍ത്ത, കേരളാ എക്‌സ്പ്രസ്സ് മുതലായ പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മലയാളം കേള്‍ക്കണമെങ്കില്‍ അമേരിക്കയില്‍ വരണം എന്ന് യശഃ ശരീരനായചാക്കോ ശങ്കരത്തില്‍ പറഞ്ഞ സത്യം അന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതില്‍ ഇന്ന് ദുഖിക്കുന്നു.

ഇത്തരം നഷ്ടക്കച്ചവടങ്ങളില്‍ അടിപതറി പലരും പിന്‍വാങ്ങിയെങ്കിലും അവരുടെ ദീപ ശിഖ എറ്റു വാങ്ങിക്കൊണ്ട്ഓണ്‍ലൈന്‍ പത്രങ്ങള്‍ ആ കുറവ് നികത്തുന്നു. ഇ മലയാളിയും മലയാളം ഡെയിലി ന്യൂസും ജോയിച്ചന്‍പുതുക്കുളവും ഒക്കെ നിരയിലുണ്ട്. ചരിത്രത്തിന്റെ സൃഷ്ടാക്കളായ ഇവരെപ്പോലുള്ള എല്ലാവരും ആദരവുകള്‍അര്‍ഹിക്കുന്നു. എങ്കിലും മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ പട നയിച്ച് പിന്‍വാങ്ങിയ ജോസ്തയ്യിലും, അതേ ആത്മ ഹര്‍ഷത്തോടെ ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ ജോര്‍ജ് ജോസഫും, ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ ഭാഷയുടെ സൗരഭ്യം പ്രസരിപ്പിക്കുന്ന ശ്രീ കാരൂര്‍ സോമനുമൊക്കെ നടപ്പിലാക്കുന്നത് മാനവികതയുടെ മഹത്തായ മാതൃകകളാണ്, അവര്‍ക്ക് അഭിവാദനങ്ങള്‍ !

മലയാള സാഹിത്യം ആഴത്തില്‍ വേര് പിടിച്ചു വളരുന്നത് ഇന്ന് പ്രവാസ ലോകത്താണ്. പ്രത്യേകിച്ചുംഅമേരിക്കയില്‍. അതിന്റെ തെളിവാണ് ഇരുന്നൂറിലേറെപ്പേര്‍ എഴുതി പങ്കെടുത്ത ഇ മലയാളി സാഹിത്യ മത്സരം. ചക്കരക്കുടത്തില്‍ കൈയിട്ട് തൊട്ടു നക്കുന്ന നാട്ടു സാഹിത്യകാരന്മാരുടെ ലക്ഷ്യം എങ്ങിനെയെങ്കിലും ഒരുസര്‍ക്കാര്‍ ആസനത്തില്‍ ഇരിപ്പുറപ്പിക്കുക എന്നത് മാത്രമാണ്. അത് കൊണ്ട് തന്നെ അവരുടെ ഏകാഗ്രതനഷ്ടപ്പെട്ടു കഴിഞ്ഞു.. കഴിഞ്ഞ മൂന്ന് ദശകങ്ങളുടെ കണക്കെടുത്താല്‍ വിപ്ലവകരമായ രചനകള്‍ ഒന്നും തന്നെമലയാളത്തില്‍ സംഭവിച്ചതായി എനിക്ക് അറിവില്ല.

സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ തകഴിയും എം. ടി.യും മുകുന്ദനും വിജയനും കോറിയിട്ട മഹത്തായ കുറെ കലാസൃഷ്ടികളുണ്ട്. അതില്‍ വകഞ്ഞും ചികഞ്ഞും കാലം കഴിക്കലാണ് പുതിയ കാല മലയാള സാഹിത്യത്തിന്റെപണി. പരസ്പ്പരം പൊക്കി പരസ്പ്പരം നക്കി ഏതെങ്കിലും ഒരാസനം അടിച്ചെടുക്കാനുള്ള അടവുകള്‍ ഇങ്ങനെഇറക്കിക്കൊണ്ടേയിരിക്കും. ഇത് മനസ്സിലാക്കുന്ന യുവ പ്രതിഭകള്‍ അസംതൃപ്തരാണ്. അത് കൊണ്ടാണ് പുതിയമേച്ചിപ്പുറങ്ങള്‍ തേടി അവര്‍ കടലുകള്‍ കടന്നെത്തുന്നത് .

ഇരുന്നൂറിലധികം യുവ പ്രതിഭകള്‍ ഇ മലയാളിയുടെ കൊടിപ്പടത്തിനടിയില്‍ ആവേശത്തോടെ അണി ചേരുന്നുഎന്നത് തന്നെയാണ് ഈ പ്രതിഷേധത്തിന്റെ ജീവിക്കുന്ന തെളിവുകള്‍. ആയിരത്തില്‍ ഒരുവനാണ്ഒരെഴുത്തുകാരന്‍ എന്നതിനാല്‍ എത്രയോ വലിയ വായനക്കാരുടെ ഒരു നിരയാണ് ഇതിനു പിന്നിലുള്ളതെന്നുനമ്മള്‍ മനസ്സിലാക്കണം. ഈ കൂട്ടായ്മ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ആരാമത്തില്‍ പുതുവസന്തത്തിന്റെ പുത്തന്‍ സുഗന്ധം പ്രസരിപ്പിക്കാന്‍ ഇട വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അവരിലൊരാളായിചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നു എന്നതിലുള്ള ആത്മ ഹര്‍ഷം അനുഭവിക്കുന്നു. ! എല്ലാവര്‍ക്കുംനന്മയുണ്ടാവുന്ന ഒരു ലോകം, അതാണ് നമ്മുടെ സ്വപ്നം.

About The Author

Leave a Reply

Your email address will not be published. Required fields are marked *