നെഞ്ചുരുകുമ്പോള്‍-സിരാജ് ശാരംഗപാണി

Facebook
Twitter
WhatsApp
Email

നെഞ്ചുരുക്കുന്നോരു-
ചിത്രമാകുന്നു നീ,
സോദരീ കാന്തന്റെ
ചാരെയിരിക്കവേ.
താഴെ മരിച്ചു
കിടക്കുന്നതെന്നുടെ
സോദരനല്ലെന്നു
ചൊല്ലുവാനാകുമോ?
ഭൂമിയൊരുക്കിയ
സ്വര്‍ഗത്തിലല്ലയോ,
വെടിയേറ്റു വീണതീ-
പാവമാം യാത്രികര്‍.
കൊന്നതു മര്‍ത്ത്യ-
നാവില്ലതു നിശ്ചയം,
മര്‍ത്ത്യനാവില്ലൊരു
മര്‍ത്ത്യനെ കൊല്ലുവാന്‍.
മൃഗമെന്നു ചൊല്ലി
മൃഗത്തിന്റെ മാനവു-
മില്ലാതെയാക്കാന്‍
ശ്രമിക്കുകയില്ല ഞാന്‍.
മണ്ണില്‍ പതിഞ്ഞോരീ-
രക്തമിതിന്ത്യതന്‍
രക്തമെന്നാല്ലാതെ-
യോതുവാനാകുമോ?
പഴുതുകള്‍ തേടുന്ന
കുടിലതയൊക്കെയും,
ദാഹിപ്പതുണ്ടിന്നു
രക്തത്തിനെവിടെയും.
ജാതിമതങ്ങള്‍ തന്‍
പൊയ്മുഖം കാണിച്ചു,
കൊന്നുകൂട്ടുന്നവരൊക്കെ
ദ്രോഹികള്‍.
സ്‌നേഹിതര്‍ തമ്മില്‍
പറയേണ്ടതില്ലെടോ,
സ്‌നേഹിച്ചിടുന്നെന്നു
പുട്ടിന്നു പീരപോല്‍.
വേണ്ടതിലേറെ
പറയുന്നുവെങ്കിലോ,
ചതിയതിന്‍ പിന്നി-
ലുണ്ടെന്നതുമായിടാം.
ആയുധമെന്താത്ത
സ്‌നേഹമായ്
മണ്ണിതില്‍ മര്‍ത്ത്യര്‍
വസിക്കുന്ന കാലമെന്നാകുമോ?
ജാതിമതങ്ങളില്‍
വിശ്വാസമായിടാം,
ആശ്വാസമേകുവാ-
നെങ്കിലതുത്തമം.
മറ്റു മതങ്ങളെ
ശത്രുവായ് കാണുകില്‍,
നീചം മതങ്ങളെ-
ന്നോതാതെ വയ്യെടോ.
മതമുള്ള മര്‍ത്ത്യരു-
മില്ലാത്ത മര്‍ത്ത്യരും
ഒരുമയിലെന്നതാ-
ണിന്ത്യതന്‍ സ്വപ്നവും.
ഭിന്നതയ്ക്കാരു
ശ്രമിക്കിലുമപ്പോഴെ-
യില്ലാതെയാക്കുന്ന
നീതിയായീടണം.
ക്രൂരതയായിടാം
ക്രൂരതയോടല്പം,
നന്മ പുലരുവാ-
നെങ്കിലതുത്തമം.
നന്മയെന്നോതുന്ന
നന്മകളൊക്കെയും
നന്മയല്ലെന്നതാണി-
ന്നിന്റെ സങ്കടം.
തലയും തലയ്ക്കുള്ളി-
ലുള്ളതും തന്നതു
ചിന്തിക്കുവാനെടോ,
പണയമാണിന്നതും.

About The Author

Leave a Reply

Your email address will not be published. Required fields are marked *