ലോക് ഡൗണിലെ അത്യാവശ്യ യാത്രക്കുള്ള പൊലീസ് പാസിനായി അനാവശ്യ യാത്രക്കാരുടേത് ഉൾപ്പെടെ വൻ തിരക്ക്. ഇതുവരെയെത്തിയത് ഒരു ലക്ഷത്തോളം അപേക്ഷകൾ. ഒഴിവാക്കാനാവാത്ത യാത്രകൾക്ക് മാത്രമേ പാസ് അനുവദിക്കൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ അഭ്യർത്ഥിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസിൻ്റെ വെബ് സൈറ്റ് പ്രവർത്തനം തുടങ്ങിയത്. അപേക്ഷകർ കൂട്ടത്തോടെയെത്തിയതോടെ സൈറ്റ് പലപ്പോഴും തകരാറിലായി. 15 മണിക്കൂറിനുള്ളിൽ തൊണ്ണൂറ്റി അയ്യായിരം അപേക്ഷകളാണെത്തിയത്. ഇതിൽ മഹാഭൂരിപക്ഷവും അനാവശ്യ അപേക്ഷകളും. അതാടെ യഥാർത്ഥ അവര്യക്കാർക്ക് പോലും പാസ് നൽകുന്നതിൽ കാലതാമസമായി. അതിനാൽ ഡി.ജി.പി നിലപാട് വ്യക്തമാക്കി.
പാസ് ആർക്കൊക്കെ എന്നതിലും കൃത്യമായ മാനദണ്ഡമുണ്ട്. കൂലിപ്പണിക്കാർ ,ദിവസ വേതനക്കാർ തുടങ്ങി ലോക് ഡൗണിൽ പ്രവർത്തനാനുമതിയുള്ളവർക്ക് ജോലിക്ക് പോകാനാണ് പ്രധാനമായും പാസ് നൽകുന്നത്. ഇതിൽ അവശ്യ വിഭാഗത്തിലുള്ളവർക്ക് പാസ് വേണ്ട , സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിർമാണ തൊഴിലാളികൾക്ക് പാസ് നൽകുമെങ്കിലും അവർ തുടർച്ചയായി യാത്ര ചെയ്യരുത്. അവർക്ക് താൽകാലിക താമസ സൗകര്യമോ യാത്രാ സംവിധാനമൊ തൊഴിലുടമ ഒരുക്കണം. ഇത് കൂടാതെ മരണം ,അടുത്ത ബന്ധുവിൻ്റെ വിവാഹം, ആശുപത്രി ആവശ്യം പോലെ ഒഴിവാക്കാനാവാത്ത യാത്രകൾക്കും പാസ് നൽകും. അതിനാൽ യഥാർത്ഥ ആവശ്യക്കാർ മാത്രം അപേക്ഷിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ പാസ് നൽകാനാവുമെന്നും പൊലീസ് വ്യക്തമാക്കുന്നു.













