കോവിഡിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാജ്യത്ത് ശമനമില്ലാതെ കോവിഡ് കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി നാലാം ദിവസവും നാലുലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം വീണ്ടും നാലായിരം കടന്നു. ചികില്‍സിലുള്ളവരില്‍ 9 ലക്ഷം രോഗികള്‍ക്ക് ഓകിസിജന്‍ സഹായം വേണ്ടിവരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 301 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. ഉത്തര്‍പ്രദേശില്‍ കോവിഡ് കര്‍ഫ്യൂ ഈ മാസം 17വരെ നീട്ടിയപ്പോള്‍ ഡല്‍ഹി ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടി.
പുതിയ രോഗികളും മരണവും അനുദിനം ഉയരുമ്പോള്‍ രോഗവ്യാപനത്തിന്റെ തീവ്രത എപ്പോള്‍ കുറയുമെന്ന് കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ആരോഗ്യവിദഗ്ധര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,092 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ മരണം 2,42,362 ആയി ഉയര്‍ന്നു. 3,86,444 പേര്‍ രോഗമുക്തി നേടി. 37,36,648 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 9,02,291 പേര്‍ക്ക് ഓക്സിജന്‍ സഹായംവേണ്ടിവരുന്നുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 4,88,861 രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലാണെങ്കില്‍ 1,70,841 പേര്‍ക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നിട്ടുണ്ട്. 21.64 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ 741 ജില്ലകളില്‍ 301 ജില്ലകളിലും പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിലെ 13 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്. ദക്ഷിണ കൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനരക്ഷാ ഉപകരണങ്ങള്‍ ഡല്‍ഹിയിലെത്തി. ഓക്സിജന്‍ ജനറേറ്ററുകളും 1000 വെന്റിലേറ്ററുകളുമാണ് ബ്രിട്ടനില്‍ നിന്ന് എത്തിയിട്ടുള്ളത്













