നീതിയുടെമഷിവറ്റിതുടങ്ങി
ന്യായത്തിൻ്റെമുനയൊടിഞ്ഞു
പരിവർത്തന്നത്തിൻ്റെ
പതാകയേന്തി
പടനയിച്ച
പേനകൾ
സ്തുതിപാഠകന്മാരായി.
ഭരണകൂടം
വലിച്ചെറിയുന്ന
എച്ചിലിലകളിൽ
തൊട്ടുനക്കി
കയ്പ്പുംചവർപ്പും
നുണയുമ്പോഴും
രുചികളെ കുറിച്ച്
വിനീതവിധേയനായി.
നിരപരാധിയുടെ
നെഞ്ചിലേക്ക്
കത്തികയറ്റുമ്പൊഴും
നേതാവിൻ്റെ
ചിരിയെ കുറിച്ചായിരുന്നു
തൂലിക
പറഞ്ഞുകൊണ്ടിരുന്നത്.
മന്ത്രിണിയുടുത്ത
സാരിയുടെ നിറം,
നെറ്റിയിലെ പൊട്ട്
കണ്ണിലെ കള്ളച്ചിരി
വിഴുപ്പടിഞ്ഞു കൊഴുത്ത
അരക്കെട്ടിൻ്റെ
താളം
വൈകാരിക വൃണങ്ങളിൽ
ഒളികണ്ണിട്ടു നോക്കുന്നു.
ചിത്രകാരൻ്റെ തൂലിക.
ആംബുലൻസിലും
അരമനയിലും
അൾത്താരയ്ക്കുമുന്നിലും
പെൺമാനം
പീഠനമേറ്റപ്പോൾ
തൂലികകൾ
ഗുഹ്യരോമത്തിൽ
ചൊറിഞ്ഞു
കൊണ്ടിരിക്കുകയായിരുന്നു.
വാളയാറിലെ
പെൺകുട്ടികൾ
പിടഞ്ഞു മരിച്ചപ്പോൾ
തൂലികകൾ
കാമുകിയുടെ ചുണ്ടിൽ
ചായം പൂശുകയായിരുന്നു.
ഒരമ്മ
തലമുണ്ടനം ചെയ്ത്
നീതിക്കുവേണ്ടി
തെരുവിൽ അലഞ്ഞപ്പോൾ
തൂലിക
ഗുതഭോഗത്തിൻ്റെ
ആലസ്യത്തിൽ
മയങ്ങുകയായിരുന്നു.
അമിത രാജഭക്തി
കുനിയാൻ പറഞ്ഞാൽ
മുട്ടിലിഴയുന്ന വിധേയത്വം
” സ്ഥാനമാനങ്ങൾ ചൊല്ലികലഹിച്ചു”
കാലം കഴിക്കുന്ന തൂലിക.
പറയണമെന്നുണ്ട്
പാടണമെന്നുണ്ട്
പറഞ്ഞാൽ
പാടിയാൽ
മതേതര പൊയ്മുഖം
പൊലിഞ്ഞു പോകുമെന്ന
പേടിയിൽ
ഇരുട്ടുതിന്നുമൗനത്തിലൊളിക്കുന്ന
ചില(ദേശീയ)നപുംസക
തൂലികകൾ.












