LIMA WORLD LIBRARY

ശരശയ്യയില്‍ കഴിയുന്ന സുന്ദരി സുന്ദരന്മാര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ആര്യന്മാരുടെ വരവോടെ സംസ്‌കൃത ഭാഷ ദ്രാവിഡ ഭാഷകളുടെ മേല്‍ സ്വാധീനമുണ്ടാ ക്കിയതുപോലെയാണ് കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ന്ന് കുട്ടിനേതാക്കന്മാരടക്കം കടിഞ്ഞാണില്ലാത്ത കുതിരകളെപോലെ സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ കേരളീയമായ ഒരു ഐക്യബുദ്ധി രാഷ്ട്രീയക്കാര്‍ വളര്‍ത്തിയതിന്റെ പുതുമയും പ്രൗഡിയുമാണ് ഇന്ന് കേരളത്തില്‍ ജ്വലിച്ചു് നില്‍ക്കുന്ന ജനപ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തിന്റെ വീര്‍പ്പ്മുട്ടല്‍. എല്ലാവരുംകൂടി ആരാന്റെ മകളെ ഒന്ന് പ്രസവിപ്പിക്കു എന്ന നിലയിലെത്തിയിരിക്കുന്നു. സ്ത്രീത്വ ത്തിന്റെ നിശ്ശബ്ധ വേദനകളും സാമൂഹ്യജീര്‍ണ്ണതകളും തുടച്ചുമാറ്റിയ മണ്ണില്‍ വിശുദ്ധി യില്ലാത്ത സ്ത്രീപുരുഷന്മാരുടെ വെളിപാടുകള്‍ മാധ്യമങ്ങളില്‍ ഇടിത്തീയായി മാറുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതാബോധം കാറ്റ് വിതച്ചു് കൊടുംകാറ്റ് കൊയ്യുകയാണോ?

രാഹുല്‍ മാങ്കൂട്ടം സംശയങ്ങളുടെ നിഴലിലാണ്. ഉയര്‍ന്നുകേള്‍ക്കുന്നത് യഥാര്‍ത്ഥ പ്രണയമോ അതോ വക്രതയോ പ്രതികാരമോ? മൃദു മന്ദഹാസത്തോടെ നീണ്ടവര്‍ഷങ്ങള്‍ സോഷ്യല്‍ മീഡിയ ചാറ്റുകള്‍ നടത്തി പ്രണയസാഗരത്തില്‍ നീന്തിമുങ്ങിക്കുളിച്ചവര്‍ ആരെ പ്രീതിപ്പെടുത്താനാണ് ഇപ്പോള്‍ രംഗത്ത് വന്നത്? നീണ്ട നാളുകള്‍ ഒരാള്‍ പ്രണയിച്ചതിന്റെ പ്രത്യുപകാരമോ? ഒരു പുരുഷനോട് താല്‍പര്യമില്ലെങ്കില്‍ എന്തിനാണ് ആ ബന്ധം തുടര്‍ന്നത്? കേരളത്തിന്റെ പല ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുകയല്ലാതെ മാലിന്യ നിര്‍മ്മാര്‍ജനം നടക്കുന്നില്ല എന്നതുപോലെ ചില സ്ത്രീ പുരുഷ കാമമനോരോഗികളില്‍ കാണുന്ന മാലിന്യ ദുര്‍ഗന്ധമാണ് കാണുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും എതിരാളിയെ അടിച്ചുവീ ഴ്ത്താന്‍ ലൈംഗികത ആരോപണ പ്രത്യാരോപണ തന്ത്രമല്ല വേണ്ടത് മാതൃകാപരമായി ശിക്ഷകള്‍ നടപ്പാക്കണം. സ്ത്രീലംബടന്മാരായ നേതാക്കളെ സംരക്ഷിക്കരുത്. ഇതെല്ലാം കണ്ടു വളരുന്ന യുവാക്കള്‍ നേരിന്റെ പാതയില്‍ സഞ്ചരിക്കുമോ? ഇപ്പോള്‍ ഭരണ പ്രതിപക്ഷ രംഗത്തുള്ള എം.എല്‍.എ.മാര്‍ ആരോപണമുയര്‍ന്ന് നിയമത്തിന്റെ മുന്നില്‍ വന്നവരാണ്. സ്ത്രീപീഡകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണോ നിയമസഭ?

പ്രണയത്തിന് വിഘ്നം സംഭവിക്കുമ്പോള്‍ പ്രണയദാതാക്കള്‍ ഒളിച്ചോടുക പതിവാണ്. ഇവരുടെ കാല്‍പ്പനിക പ്രണയത്തിന് എന്തെല്ലാം ചേരുവകള്‍ ഉണ്ടെന്ന് ആര്‍ക്കുമറിയില്ല. നമ്മുടെ സംസ്‌കാരത്തിന് ജാഗരൂകരാകേണ്ട മാധ്യമങ്ങള്‍ അത് തട്ടികൊണ്ട്പോയി അനാ രോഗ്യതലത്തിലെത്തിക്കുന്നു. ഇതേ സമയം കോഴിക്കോട്ട് ഒരു പാവം ബംഗാളിപെണ്‍കുട്ടിയെ അഞ്ചു് കാമഭ്രാന്തന്മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തല്ലോ. എന്താണ് ഇവരുടെ ക്യാമറക്ക ണ്ണുകള്‍ അങ്ങോട്ട് തിരിയാത്തത്? സുന്ദരി സുന്ദരന്മാരുടെ കഥകള്‍ ആളിക്കത്തിച്ച് എണ്ണം കൂട്ടിയാല്‍ മതിയോ? പീഡിതര്‍ എന്നും ഒറ്റപ്പെട്ടവരാണ്. മാധ്യമ മുതലാളിമാരുടെ കീശ വീര്‍ പ്പിക്കാന്‍ പൈങ്കിളി കഥകളുമായി വരുമ്പോള്‍ പാവങ്ങളുടെ മഹാസങ്കടങ്ങള്‍ കാണേണ്ടതല്ലേ? കേരളത്തിലെ എല്ലാം മേഖലകളിലും സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷമേധാവിത്വം മേലാള കീഴാള സ്ത്രീകളെ സൃഷ്ടിക്കലാണോ?

രാഷ്ട്രീയ രംഗം മാത്രമല്ല കലാ സാഹിത്യ സിനിമ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമെടുത്താല്‍ സ്തുതി പാഠക-ഉപജാപകരുടെ മലീമസമായ തടവറകളിലാണ് ബഹുഭൂരിപക്ഷം സ്ത്രീകള്‍ ഓരോ ദിനവും തള്ളി നീക്കുന്നത്.വന്യമായ ലൈംഗികതയുടെ തീക്ഷ്ണത പുറത്തുപറയാന്‍ അവര്‍ക്ക് ഭയമാണ്. മതഭ്രാന്തു പോലെ കാമഭ്രാന്തന്മാരില്‍ അനുരാഗത്തിന്റെ ഒരു കണികപോലും കാണില്ല. ഇവരുടെ സംരക്ഷകരായി അധികാരമുള്ളവരും യൂണിയനുകളും എത്താറുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് അധികാരത്തിന്റെ, സമ്പത്തിന്റെ മണിത്തിണ്ണവിരിപ്പില്‍ ഇവരെ വരിഞ്ഞുകെട്ടുന്നതുകൊണ്ടണ്. അറിവും ആര്‍ജ്ജവും ഉര്‍ജ്ജവുമുള്ള സ്ത്രീകള്‍ ഭയം, ഭീതി, ചൂഷണം തിരിച്ചറിയുന്നവരാണ്. യഥാര്‍ത്ഥ പ്രണയം, ലൈംഗികത എന്തെന്ന് സ്ത്രീസത്ത യറിയുന്നവര്‍ക്കറിയാം. ചക്കരയില്‍ പറ്റിയ ഈച്ചകളെപോലെ ജീവിക്കുന്ന പെങ്കോന്തന്മാരെ സമര്‍ത്ഥരായ യുവതികള്‍ തിരിച്ചറിയും. അവര്‍ പ്രലോഭനങ്ങളില്‍ വീഴുന്നവരല്ല. സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്ന സ്ത്രീലമ്പടന്മാര്‍ക്ക് സ്നേഹം, പ്രണയമറിയില്ല. നമ്മള്‍ കേള്‍ ക്കുന്ന വാര്‍ത്തകള്‍ ആയിരങ്ങളില്‍ ഒന്ന് മാത്രം. സോഷ്യല്‍ മീഡിയ വന്നതോടെ കാമനും കാലനും ചങ്ങാതിമാരാകുന്ന കാലമാണോ?

ഇതുപോലുള്ള കലുഷിതമായ വിഷയങ്ങള്‍ ഗൗരവമായി കോടതികള്‍ ഏറ്റെടുക്കണം. അധികാര തണലില്‍ കുറ്റകൃത്യങ്ങള്‍ നിത്യവും പെരുകുന്നു. ഒരു ജനപ്രതിനിധിയുടെ പ്രധാന കോടതി ജനങ്ങളാണ്. ജനസേവകര്‍ സത്യം,നീതി,അഴിമതിയില്ലാത്തവരും,ധാര്‍മ്മിക മൂല്യങ്ങ ലുള്ളവരും, സ്വഭാവ ശുദ്ധിയുള്ളവരുമായിരിക്കണം. ഇതൊന്നുമില്ലാത്തവരെ കോടികളുടെ നിറം നോക്കി വീണ്ടും അധികാരത്തിലെത്തിക്കുന്ന ദയനീയ കാഴ്ചകളാണ് കാണുന്നത്.

പുരുഷന്മാരുടെ കുത്തും ചവിട്ടും തെറിവാക്കുകളും കേള്‍ക്കേണ്ടവരല്ല സ്ത്രീകള്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ മേലാളന്മാര്‍ എന്തെങ്കിലും കടന്നാക്രമണങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ അഴിയെണ്ണും. നിയമങ്ങള്‍ പുരുഷമേധാവിത്വത്തിനെതിരെ ഒരു വാളുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കില്ലെങ്കില്‍ കുടത്തില്‍വെച്ച വിളക്കുപോലെ സ്ത്രീകള്‍ പുകഞ്ഞു ജീവിക്കും. എല്ലാം രംഗത്തും ബഹുദൂരം മുന്നില്‍ വന്ന മലയാളി ഒരു കുടുംബ ത്തിന്റെ കെടാവിളക്കുകളായി, സൗന്ദര്യമായി ജീവിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം എന്നാണ് മാറുക?

വ്യക്തി വൈരാഗ്യമുള്ളവര്‍ പ്രമുഖരുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. സാഹിത്യ രംഗമെങ്കില്‍ ഇന്റര്‍നെറ്റില്‍, പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചുവെന്ന പേരില്‍ പ്രമുഖരുടെ പേരില്‍ ആരോപ ണങ്ങള്‍ ഉന്നയിച്ചു് പേരുണ്ടാക്കും. വിവാദമുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിച്ചു് വരുമാനമുണ്ടാക്കുന്ന നിഗൂഢ തന്ത്രങ്ങളാണ് നടക്കുന്നത്. ഈ യുവ നേതാവിനെപ്പറ്റി ഏതാനം സ്ത്രീകളെ കേള്‍ക്കുന്നത് ലൈംഗികതയുടെ പേരിലാണ്. ഒരാള്‍ പരാതി പറയുന്നത് ഈ യുവ എം.എല്‍ക്ക് ഒരു മാനസാന്തര ബോധവല്‍ക്കരണം കൊടു ക്കണമെന്നാണ്. അതിലെ വിചിത്ര രീതി പേര് പറയുന്നില്ല. ഒരു പുരുഷന്‍ ശല്യമായി മാറു ന്നുവെങ്കില്‍ വ്യക്തിത്വമുള്ള സ്ത്രീകള്‍ പരാതി കൊടുക്കേണ്ടത് പോലീസിലല്ലേ? ഇതിനെ പ്രതി പക്ഷം പ്രതിരോധിക്കുന്നത് ഈ സ്ത്രീ ഭരണ രംഗത്തുള്ള പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തിറക്കിയാണ്. ലൈംഗീക മനോവൈകൃതമുള്ളവരുമായി യുവതികള്‍ എന്തിനാണ് സൗഹൃദം തുടരുന്നത്?

ഇതുപോലുള്ള പൈങ്കിളി കഥ കേള്‍ക്കാന്‍ കാക്കകളെപോലെ മാധ്യമങ്ങള്‍ കൂട്ടം കൂടുന്നു. കാക്കകള്‍ പൊങ്ങിപ്പറന്നാല്‍ ഗരുഡനാകില്ലെന്ന് വിവേകമുള്ളവര്‍ക്കറിയാം. കേരളീയന്റെ സര്‍ഗ്ഗപൈതൃക സംസ്‌കാരത്തില്‍ പ്രതിച്ഛായയുണ്ടാക്കിയ മാധ്യമങ്ങള്‍ ഇന്ന് വിവാദവിഷയങ്ങളിലാണ് താല്പര്യം. മനുഷ്യര്‍ നേരിടുന്ന നീറുന്ന വിഷയങ്ങളല്ല. ഇത് മനു ഷ്യരെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഒരു പുരുഷന് നേരെ അല്ലെങ്കില്‍ സ്ത്രീയ്ക്ക് നേരെ അപവാദ ആരോപണങ്ങള്‍ മതിയോ? വേശ്യയായ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാന്‍ യേശുക്രിസ്തുവിന്റെ മുന്നില്‍ കൊണ്ടുവന്നപ്പോള്‍ കൊടുത്ത ഉത്തരം ‘നിങ്ങളില്‍ പാപമില്ലാ ത്തവര്‍ക്ക് ഈ സ്ത്രീയെ കല്ലെറിയാം’. ഒരുത്തനും അവിടെ നിന്നില്ല. സമൂഹത്തിലെ പുണ്യവതി- പുണ്യവാളന്മാര്‍ ഇതൊക്കെ തിരിച്ചറിയുക.

ഈ യുവ എം.എല്‍.എ.പറയുന്നത് താന്‍ കുറ്റം ചെയ്തിട്ടില്ല. പരാതി വന്നാല്‍ നിയ മപരമായി നേരിടും. മനുഷ്യരുടെ വളര്‍ച്ചയില്‍ ആസൂയമൂത്തവര്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുവരെ പാര പണിയുമ്പോള്‍ ഈ യുവതികള്‍ പരാതി കൊടുത്തിരിന്നുവെങ്കില്‍ നെല്ലും പതിരും തിരിച്ചറിയാന്‍ സാധിക്കുമായിരിന്നു. രാഷ്ട്രീയത്തില്‍ മാത്രമല്ല കലാ സാഹിത്യ രംഗത്തും ഒരു സര്‍ഗ്ഗ പ്രതിഭ കുതിച്ചുയര്‍ന്ന് വരുന്നത് അസൂയ, അസഹിഷ്ണതയോടെ കാണുന്നവര്‍ ധാരാളമാണ്. മറ്റൊരു യുവതി ഗുരുതരമായ ഗര്‍ഭഛിദ്ര ആരോപണവുമായി രംഗത്തു് വന്നത് ശബ്ദശകലത്തിലൂടെയാണ്. അത് മഴത്തുള്ളികള്‍ ഗര്‍ഭം ധരിക്കുന്ന നീലമേഘങ്ങളെ പോലെ തോന്നി. ഇന്ത്യന്‍ നിയമത്തില്‍ 88 വകുപ്പ് പ്രകാരം ഒരാള്‍ അതിന് പ്രേരിപ്പിക്കുന്നുവെങ്കില്‍ അവന്റെ അന്ത്യം ജയിലറകളിലാണ്. സ്ത്രീജന്മം സ്വാര്‍ത്ഥ കമാകണമെങ്കില്‍ ചട്ടക്കൂടുകളില്‍ നിന്ന് ധൈര്യമായി സ്ത്രീകള്‍ പുറത്തുവരണം. അധികാര പദവികളില്‍ വന്നുകഴിഞ്ഞാല്‍ ആനപ്പുറത്തെന്ന് കരുതുന്ന സ്ത്രീലമ്പടന്മാരെ, അഴിമതി വീരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ചാട്ടുളിയായി സ്ത്രീകള്‍ മുന്നോട്ട് വരണം. അതിന് പുരുഷന്‍ തുണയാകണം. അത് ഒരാളുടെ ഭാവി തകര്‍ക്കാനുള്ള അരാഷ്ട്രീയമാക്കരുത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts