LIMA WORLD LIBRARY

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാർ (98) മുംബൈയില്‍ അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന്  സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാർ. 62 സിനിമകളിൽ വേഷമിട്ടു. ആദ്യചിത്രം ‘ജ്വാർ ഭട്ട’ (1944).  അവസാനചിത്രം‘കില’(1998). ദേവ്ദാസ്, അന്ദാസ്, ആൻ ,ആസാദ്, മുഗൾ ഇ അസം , ഗംഗ ജമുന, തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. പത്മവിഭൂഷണും ദാദാ സാഹെബ് ഫാൽക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്

ബോളിവുഡ് സിനിമയുടെ സുവര്‍ണകാലത്തെ തനിക്കൊപ്പം നടത്തിയ അഭിനയകലയുടെ കുലപതിയെയാണ് ദിലീപ് കുമാറിന്‍റെ വിയോഗത്തോടെ  രാജ്യത്തിന് നഷ്ടമാകുന്നത്. രാജ്യം വെട്ടിമുറിക്കപ്പെടുന്നത് വേദനയോടെ നോക്കി നിന്ന സ്വാതന്ത്ര്യപൂര്‍വ ദേശസ്നേഹികളിലെ അവസാനകണ്ണികളിലൊരാളായിരുന്നു ദിലീപ് കുമാര്‍. പരസ്പരഭിന്നമായ രണ്ടു കാലഘട്ടങ്ങള്‍ക്കും തലമുറകള്‍ക്കുമിടയിലെ കണ്ണിയായിരുന്നു സിനിമയിലും ജീവിതത്തിലും അദ്ദേഹം.

സിനിമയെ ആഘോഷമാക്കിയ നടനായിരുന്നില്ല ദിലീപ്കുമാര്‍. ആകെ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം എഴുപതില്‍ താഴെ മാത്രം. എന്നാല്‍ സിനിമയെന്ന മാധ്യമത്തിന്‍റെ സാധ്യതയും പരിമിതിയും ഇത്രയേറെ മനസിലാക്കിയിരുന്ന മറ്റൊരു അഭിനേതാവുണ്ടാവില്ല. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തിലെ കുറവിനപ്പുറത്തേക്ക് തലയെടുപ്പുള്ള ഒരു ചരിത്രമായി സ്വയം വളര്‍ന്നു പന്തലിക്കുകയായിരുന്നു അദ്ദേഹം.1922 ഡിസംബറില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറില്‍ ഒരു  സാധാരണ കച്ചവടകുടുംബത്തില്‍ ജനിച്ച മുഹമ്മദ് യൂസഫ് ഖാന്‍ , ആദ്യം ദിലീപ് കുമാറായതും  പിന്നെ ഇന്ത്യന്‍ സിനിമയിലെ പ്രൗഢമായൊരു ചരിത്രരേഖയായതും പ്രതിഭയുടെ കൈക്കരുത്തിലേറിയായിരുന്നു.1944 ല്‍ ജ്വാര്‍ ഭട്ട എന്ന ആദ്യ ചിത്രത്തിന്‍റ പരാജയം ഉയരങ്ങളിലേക്കുള്ള യാത്രയുടെ ആധാരശിലയാക്കി അദ്ദേഹം.

1947 ല്‍ നൂര്‍ജഹാനൊപ്പം അഭിനയിച്ച ജുഗ്്നു സൂപ്പര്‍ഹിറ്റായി. അന്താസ്, ദീദര്‍, ദാഗ്, ദേവ്ദാസ്, മുഗല്‍ ഇ ആസം …തൊട്ടതെല്ലാം പൊന്നാക്കി ദിലീപ്കുമാര്‍ കുതിക്കുകയായിരുന്നു പിന്നീട്. ദുരന്തങ്ങളോടു പടവെട്ടി പരാജിതനാവുന്ന കഥാപാത്രങ്ങള്‍ നല്‍കിയ ശോകനായക പരിവേഷത്തെ അദ്ദേഹം ൈവവിധ്യമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് മാറ്റിയെഴുതി. വില്ലനായും നായകനായും കാമുകനായും നിറഞ്ഞാടി.1998 ല്‍ കിലയോടെ സിനിമയോടു വിടപഞ്ഞ അദ്ദേഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹാര്‍ദ്ദത്തിനുവേണ്ടി പലപ്പോഴും പരസ്യമായി രംഗത്തെത്തി. വിഭജനരേഖയുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞ് ഇന്ത്യയും പാക്കിസ്ഥാനും പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ചു. ഗിന്നസ് റെക്കോര്‍ഡുള്‍പ്പെടെ എണ്ണമറ്റ ബഹുമതികള്‍ തേടിയെത്തുമ്പോഴും, തലക്കെട്ടുകള്‍ക്കായി പരക്കംപായാതെ നിശബ്ദനായി അദ്ദേഹം ഇതുവരെ നമുക്കൊപ്പമുണ്ടായിരുന്നു. ഒാര്‍മ്മകള്‍ കൊണ്ടുള്ള ഓര്‍മ്മപ്പെടുത്തലായി ഇനിയും ദിലീപ്കുമാര്‍ ഇന്ത്യന്‍ സിനിമയ്ക്കൊപ്പമുണ്ടാകും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px