LIMA WORLD LIBRARY

മതം മാറുന്ന ചൈനയുടെ ചൈതന്യം – ഇന്ദുലേഖ

മാനവ സംസ്കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്നാണ് ചൈന. അവര്‍ക്ക് അടുത്തുള്ള കൈലാസനാഥനായ ശിവനെ പൂജിക്കാന്‍ പാരിജാത പൂക്കളും ജപമാലകളും കുറഞ്ഞതിന്‍റെ കാരണം ഹിന്ദു എന്നത് ഒരു മതമല്ല അതിലുപരി ഒരു സനാധന ധര്‍മ്മമായി കണ്ടതുകൊണ്ടാകണം . ബി.സി. 1200-കളില്‍ ഭാരീയരെപ്പോലെ ചൈനക്കാര്‍ പല ദൈവങ്ങളെ ആരാധിച്ചിരുന്നു. ജനങ്ങള്‍ കൃഷിക്കാരായതിനാല്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ദൈവങ്ങളുമുണ്ടായിരുന്നു. അവിടുത്തെ എല്ലാ ദൈവങ്ങളെയും ഭരിച്ചിരുന്നത് ഷാങ്ഡി എന്ന ദൈവമായിരുന്നു. മറ്റൊന്ന് മരിക്കുന്നവരൊക്കെ മരണാനന്തര ദൈവങ്ങളാകുമെന്നു വിശ്വസിച്ചിരുന്നു. ആ സമയം ഭാരതത്തിലാകട്ടെ പുനര്‍ജന്മത്തില്‍ ഹിന്ദുക്കള്‍ വിശ്വസിച്ചു. ആത്മാവ് പരബ്രഹ്മമെന്നും ജ്ഞാനം, ഭക്തി, കര്‍മ്മം എന്നീ സദ്മാര്‍ഗ്ഗത്തിലൂടെ മാത്രമേ ബ്രഹ്മപദവി ലഭിക്കുമെന്നും വിശ്വസിക്കുന്നു. ഇന്നും അങ്ങനെ തന്നെ. ജീവിതത്തില്‍ സര്‍വ്വസുഖങ്ങളും ത്യജിച്ചും ബ്രഹ്മചര്യം സ്വീകരിച്ച അനാഥര്‍ക്ക് ആശ്രയം നല്കിയ മഹാദേവനെപോലും ചൈനാക്കാര്‍ കൈവിട്ടിട്ട് ഹിന്ദുത്വത്തിന്‍റെ കാതലായ ജ്ഞാനം, ഭക്തി, കര്‍മ്മത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തു – ഇസ്ലാം മതത്തെ സ്വന്തമാക്കിക്കൊണ്ടിരുന്നു. ചൈനയില്‍ ആര്‍ക്കും ഏതു മതവും സ്വീകരിക്കാം. അതിന്‍റെ പ്രധാനകാരണം അവര്‍ മതമൗലികവാദികള്‍ അല്ലെന്നുള്ളതാണ്. അവിടെ ഒരാള്‍ ഇഷ്ടമുള്ള ഒരു മതം സ്വീകരിച്ചാല്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ ശത്രുക്കളായിട്ടല്ല കാണുന്നത് മിത്രങ്ങളായിട്ടാണ്. ഒരു വിശ്വാസി എത്രമാത്രം ആത്മാവിനെ ആര്‍ജ്ജീക്കുന്നു എന്നതാണ് പ്രധാനം. ചൈനയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളെ പഠിക്കുമ്പോള്‍ ഒരുപറ്റം പേര്‍ ദൈവം ഇല്ലെന്ന് പറയുമെങ്കിലും ബഹുഭൂരിപക്ഷം പേരും മനസ്സില്‍ ദൈവത്തെ കാണുന്നവരാണ്. യേശുക്രിസ്തു അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുന്ന ഒരു ചരിത്ര സത്യമുണ്ട്. നമ്മുടെ മുന്നില്‍ എത്ര ഭക്ഷണമുണ്ടായാലും വയര്‍ നിറഞ്ഞാലും മനസ്സ് നിറയുന്നതാണ് പ്രധാനം. 1949 -ല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്തീയ മിഷനറിമാരെ പുറത്താക്കിയവരാണ്. 2007ലെ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഔദ്യോഗിക കണക്ക് പരിശോധിച്ചപ്പോള്‍ ക്രിസ്തുവിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ചൈനക്കാര്‍ മത-വിശ്വാസങ്ങളുടെ വിനാശം വിതയ്ക്കുന്നവരായിട്ടല്ല ഇന്ന് കാണുന്നത്, മറിച്ച് സാമ്പത്തിക സമൃദ്ധിപോലെ ആത്മാവിന്‍റ വിത്തുകള്‍ വിതച്ച് ദൈവത്തെപ്പോലെ കരുണയുള്ളവരായി മാറുന്നു. ദൈവം ഒരു മിഥ്യയാണോ- അന്ധവിശ്വാസമെന്നോ പറയുന്നതിന് ധാരാളം കാരണങ്ങള്‍ നിരത്താന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ ഈശ്വരഭക്തര്‍ ഒരിക്കലും തിന്മകള്‍ക്ക് കൂട്ടുനിക്കുന്നവരല്ലെന്നും കാലത്തിന്‍റെ ജാലകത്തിലൂടെ പ്രകാശിക്കുന്നവരെന്നും ഈശ്വരവിശ്വാസമില്ലാത്തവര്‍ക്കുമറിയാം. യഥാര്‍ത്ഥ ഭക്തര്‍ ഒരു മതത്തിന്‍റെയും അടിമകളല്ല മറിച്ച് പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്.
ഒരിക്കല്‍ ക്രിസ്തീയ വിശ്വാസം കച്ചവടമെന്ന് പറഞ്ഞ ചൈനക്കാര്‍ ഇന്നു പറയുന്നു ദൈവം ഒരു സങ്കല്പമല്ല പരമമായ സത്യമാണ്. ചൈനയുടെ വികസനം പോലെ വിശ്വാസവും ഒരു ദിവ്യാനുഗ്രഹമെന്ന് കരുതുന്നു. വിശുദ്ധ പത്രോസിന്‍റെ വാക്കുകള്‍ ഇന്നവര്‍ക്ക് വേദവാക്യങ്ങളാണ്. ‘നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടവരാണ്.’ സാധാരണ കൃസ്തീയ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് അവശരും അശരണരുമാണ്. എന്നാല്‍ ചൈനയിലാകട്ടെ ഉന്നത വിജ്ഞാനമുള്ളവരാണ് ഈ വിശ്വാസത്തിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ നാളുകളില്‍ നിരവധി പ്രശ്നങ്ങളാല്‍ നിരന്തരമായി വലഞ്ഞവര്‍ക്ക് സമാധാനമില്ലാത്തവര്‍ക്ക് സമാധാനം, രോഗികള്‍ക്ക് സൗഖ്യം, പ്രത്യാശയില്ലാത്തവര്‍ക്ക് പ്രത്യാശ ഇത് മാത്രമല്ല ദൈവീക വചനങ്ങളെ മാനിച്ച് ജീവിച്ചാല്‍ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും മീതെ ഉന്നതനാക്കും. പട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും. ഈ വചനങ്ങള്‍ ചൈനയിലെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ധാരാളമായി ഉന്മേഷം പകരുന്നു. ചൈനയില്‍ ക്രിസ്തീയ വിശ്വാസം നിരോധിച്ച നാളുകളില്‍ അവര്‍ പ്രാര്‍ത്ഥിച്ചത് ഒളിവ് കേന്ദ്രങ്ങളിലായിരുന്നു. ഒളിവ് കേന്ദ്രങ്ങളിലെ മെത്രാന്മാരെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ചൈനയുടെ ചരിത്രത്തിലാദ്യമായി 2015 ആഗസ്റ്റ്മാസം കമ്യൂണിസ്റ്റ് സര്‍ക്കാരും വത്തിക്കാനുമായി ഉടമ്പടി ചെയ്ത് അംഗീകരിച്ചതിന്‍റെ ഫലമായി ഫാദര്‍ ജോസഫ് ഴാങ് ചിന്‍ലിനെ അവിടുത്തേ മെത്രാനായി വാഴിക്കപ്പെട്ടു. ഇതിനോട് കൂട്ടിവായിക്കേണ്ട ഒരു കാര്യം സൗദി അറേബ്യയാണ്. ഇസ്ലാമല്ലാത്ത മതങ്ങളോടും വിശ്വാസികളോടും ഈ രാജ്യം ചെയ്യുന്നത് ക്രുരവും നിന്ദ്യവുമായ സമീപനങ്ങളാണ്. മനുഷ്യനെക്കാള്‍ സ്വന്തം മതത്തിന് മാത്രം പ്രാധാന്യം നല്കുന്ന ഒരു മതമൗലിക രാജ്യം ഇസ്ലാമല്ലാത്ത മറ്റ് വിശ്വാസികള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനോ ആരാധന നടത്താനോ അനുവാദമില്ല. ഇറാക്ക് യുദ്ധകാലത്ത് ബ്രിട്ടീഷ് അമേരിക്കന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ത്ഥിക്കാനും മറ്റും പച്ചപരവതാനി വിരിച്ചു കൊടുത്തത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. പണക്കൊതിയന്മാരായ പാശ്ചാത്യര്‍ ഇത് കണ്ടിട്ടും കാണാതെയിരിക്കുന്നു. ഇന്നും ഒളിഞ്ഞും മറഞ്ഞുമാണ് സൗദിയിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.
നമ്മള്‍ ലോക ചരിത്രം പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യം എവിടെയെല്ലാം ക്രിസ്ത്യാനികള്‍ രക്തം ചിന്തിയോ പീഡിക്കപ്പെട്ടുവോ അവിടെയെല്ലാം ക്രിസ്തുവിശ്വാസികള്‍ വളര്‍ന്നു എന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഈ പ്രപഞ്ചത്തെ നിലനിറുത്തുന്ന സ്നേഹത്തിന്‍റെ സമാധാനത്തിന്‍റെ ദൂതനായിട്ടാണ് യേശു വരുന്നത്. അത് ഐശ്വര്യലഹരിയുടെ മട്ടുപ്പാവില്‍ കഴിഞ്ഞിരുന്ന വിഷസര്‍പ്പങ്ങളായ റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ബിംബപ്രതിഷ്ഠകള്‍ക്ക് മുന്നില്‍ മൃഗബലിയും നരബലിയും നടത്തുന്ന പുരോഹിതര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതില്‍ പ്രമുഖ സ്ഥാനമുള്ളത് റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയാണ്. ക്രിസ്തു ശിഷ്യനായ സെന്‍റ് പീറ്റര്‍ ഒരു ചുഴലിക്കാറ്റുപോലെ റോമന്‍ ചക്രവര്‍ത്തിയോട് പറയുന്നത് അധികാരത്തില്‍ നിങ്ങള്‍ അന്ധരാണ്. പാവങ്ങളോട് നിങ്ങള്‍ ക്രൂരത കാട്ടുന്നു. സ്നേഹിക്കാനോ അംഗീകരിക്കാനോ നിങ്ങള്‍ക്ക് മനസ്സില്ല. ക്രിസ്തു വിശ്വാസികളെ നിങ്ങള്‍ വന്യമൃഗങ്ങള്‍ക്കും മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നു. സെന്‍റ് പീറ്ററിന്‍റെ വാക്കുകള്‍ ഭരണാധിപന്മാരെ വിരളിപിടിപ്പിക്കുന്നു, ഭ്രാന്തന്മാരാക്കുന്നു. അമ്പരപ്പോടെ നോക്കി നില്‍ക്കുന്നു. പ്രതികാരചിന്തയുള്ള പുരോഹിതര്‍ സെന്‍റ് പീറ്ററിനെ നിര്‍ദയമായികൊല്ലാന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഉപദേശം കൊടുക്കുന്നു. മറ്റ് വിശ്വാസികള്‍ക്കൊപ്പം സെന്‍റ് പീറ്ററുടെ രക്തവും അവിടെ ചീറി പാഞ്ഞ് ഒഴുകി. അദ്ദേഹം വീരചരമം പ്രാപിച്ച സ്ഥലത്താണ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയും പോപ്പിന്‍റെ ആസ്ഥാനവും. ആയിരക്കണക്കിന് സന്ദര്‍ശകരാണ് നിത്യവും അവിടെ സന്ദര്‍ശിക്കുന്നത്. സൂര്യന്‍ സ്വര്‍ണ്ണമുരുക്കിയൊഴിക്കുന്നപോലെയാണ് അതിനുള്ളിലെ ഓരോ കാഴ്ചകളും.. അത് മുത്തുമാലകള്‍കൊണ്ട് പ്രഭ ചൊരിഞ്ഞു നില്ക്കുന്ന സെന്‍റ് പീറ്റേഴ്സിന്‍റെ ഹൃദയമാണെന്ന് തോന്നിപ്പോകും. ആത്മാവിലൊഴുകി വരുന്ന മഞ്ഞണിഞ്ഞ തളിരിലകളില്‍ വിരിഞ്ഞു നില്‍ക്കുന്ന നിറപകിട്ടാര്‍ന്ന പൂവകള്‍ക്ക് ചുറ്റും പറക്കുന്ന വണ്ടുകളില്‍ ഒരാളായി ഞാനും ഹൃദയാഭിലാഷത്തോടെ നോക്കി നിന്നത് ഓര്‍ക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഏകദേശം 255 ദശലക്ഷം ക്രിസ്ത്യാനികളുള്ള അമേരിക്കയെ 2030 -40 ആകുമ്പോഴേക്കും ചൈന പിന്‍തള്ളുമെന്നാണറിയുന്നത്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് “നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടുമെന്നാണ്” വികസിത രാജ്യങ്ങള്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത് നേരുള്ളതുകൊണ്ടാണോ? ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ നേരും നെറിയും ഇല്ലാത്തതുകൊണ്ടാണോ ഐശ്വര്യവും സമ്പത്തും അനുഗ്രഹവുമുണ്ടാകാത്തത്. അധികാരത്തിലെത്തുന്നവരുടെ ഭവനപദ്ധതികളിലെങ്കിലും വളര്‍ച്ചയുള്ളത് കാണാതിരുന്നുകൂടല്ലോ. ചൈനയും മറ്റ് വികസിത രാജ്യങ്ങളുടെ ഒരു പ്രാധാന്യം അവരുടെ പൗരബോധമാണ്. സ്വന്തം ആത്മവിശ്വാസങ്ങളില്‍നിന്നാണ് ആത്മബോധം ഉണ്ടാകുന്നത്. മതമൗലികവാദികള്‍ അന്ധവിശ്വാസമുള്ളവര്‍ ജാതിമതങ്ങളിലെ മനോരോഗികളാണ്. കാന്‍സര്‍ ശരീരകോശങ്ങളെ കാര്‍ന്നു തിന്നുന്നുവെങ്കില്‍ ഇവര്‍ മനസ്സിനെയാണ് കാര്‍ന്നു തിന്നുന്നത്.ൗ കൂട്ടരുടെ മറ്റൊരു പ്രത്യേകത അയല്‍ക്കാരന്‍ പട്ടിണിയില്‍ കിടക്കുമ്പോള്‍ ദൈവത്തിന് പണവും പാല്‍പായസവും വഴിപാടായി ദൈവത്തിന്‍റെ വിശപ്പടക്കുന്നവരാണ്. അന്യന്‍റെ മുതല്‍ അപഹരിച്ചിട്ട് യേശുവിന് പൊന്നിന്‍കുരിശ് കൊടുത്തിട്ട് എന്ത് ഫലം? ചൈനയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുവാന്‍ കാരണം അവരുടെ ദൈവത്തിലുള്ള വിശ്വാസമാണ്. അവര്‍ സഹജീവികളുമായി സൗഹൃദം പങ്കു വെക്കുന്നു. പരസ്പരം സ്നേഹിക്കുന്നു. അത്യാഗ്രഹികളാകാതെ അദ്ധ്വാനശീലരാകുന്നു. ദൈവത്തിനാവശ്യം പണവും പൊന്നും വഴിപാടുകളുമല്ല. അതിലുപരി സ്നേഹവും സമാധാനവുമാണ്. ചൈന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിസ്മയമാകുന്നത് സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക – വികസനരംഗത്ത് മാത്രമല്ല ആദ്ധ്യാത്മിക രംഗത്തും അവര്‍ വളര്‍ച്ചയിലാണ്. അവര്‍ യഥാര്‍ത്ഥ ഭക്തരായി സ്നേഹം, ജ്ഞാനം, ഭക്തി, കര്‍മ്മങ്ങളില്‍ ജീവിച്ച് ലോകത്തിനു മാതൃകയാകട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px