കാവല്‍ മാലാഖ (നോവല്‍ 19)

Facebook
Twitter
WhatsApp
Email

കാരൂർ സോമൻ

സൂസന്‍ ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്‍.

“ഇതവള്‍ ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….”

പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില്‍ സൂസന്‍റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും സൂസന്‍റെ മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ കഴിയുന്നില്ല.

എന്തൊക്കെയായാലും ഇവിടുത്തുകാരുടെ മുന്നില്‍ താനൊരു കൗണ്‍സിലര്‍ മാത്രമല്ല, ഒരു സാഹിത്യകാരി കൂടിയാണ്. സ്ത്രീകളില്‍ നിന്നു തനിക്കൊരെതിരാളി ഇതാദ്യമാണ്. ഇവിടെ പലര്‍ക്കും അറിയില്ല ആരാണീ സൂസനെന്ന്. പക്ഷേ, ആളുകള്‍ അറിഞ്ഞു തുടങ്ങാന്‍ ഏറെ സമയമൊന്നും വേണ്ട. സൈമന്‍റെ മനസിലും നീരസം നുര പൊന്തുന്നുണ്ടായിരുന്നു.

“അതെ, നാട്ടില്‍ പോയപ്പോ ഒപ്പിച്ചതാവും…. ആരെയോ ചാക്കിട്ടു നല്ല കഥകള്‍ എഴുതിക്കുക തന്നെയായിരിക്കും അവള്‍. എന്തൊക്കെ കൊണ്ടു കൊടുത്തിട്ടാണെന്ന് ആര്‍ക്കറിയാം.”

ആത്മഗതം പറയുമ്പോള്‍ മേരിയുടെ മുഖം ചെറുതായൊന്നു മങ്ങിയതു സൈമന്‍ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. തിരുത്തിപ്പറയേണ്ട ആവശ്യമൊന്നുമില്ല, മേരി എങ്ങനെയാണ് എഴുത്തുകാരിയായതെന്നു തനിക്കറിയാം. സൂസനും അങ്ങനെ തന്നെയാണെന്നു കരുതാനേ അയാള്‍ക്കു കഴിയുന്നുള്ളൂ.

ചെറിയൊരു കൊട്ടു കിട്ടിയെങ്കിലും, സൈമന്‍റെ പിന്തുണ കൂടിയായപ്പോള്‍ മേരിക്ക് ഉത്സാഹം. സേവ്യര്‍ മാത്രം ഒന്നും മിണ്ടിയില്ല. മേരിയുടെയും സൈമന്‍റെയും മുഖത്തെ മ്ലാനത കണ്ടപ്പോള്‍ അയാള്‍ക്കു ചിരി പൊട്ടി. പക്ഷേ, കളിയാക്കാന്‍ പറ്റില്ലല്ലോ. വ്യത്യസ്തമായ കാരണങ്ങളാല്‍ മേരിക്കും സൈമനും സൂസനോടു കുശുമ്പു തോന്നുക തികച്ചും സ്വാഭാവികം. വിഷയം മാറ്റാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് സൂസനില്‍ത്തന്നെ എത്തിച്ചേരുകയാണു സംഭാഷണം.

ഇവളെ ഇങ്ങനെ വളരാന്‍ വിടരുത്, മേരിയുടെ മനസ് പുകഞ്ഞു. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ കനപ്പെട്ട അവാര്‍ഡ് തന്നെ ഒരെണ്ണം സംഘടിപ്പിച്ചേ പറ്റൂ. അതിനു എന്തു വഴി നോക്കിയാലും വേണ്ടില്ല. ഇതുവരെ ചെറുകിട അവാര്‍ഡുകളൊക്കെയാണു വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്, അതു പോരാ, കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒന്ന്. അവള്‍ നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ കണക്ക് മനസില്‍ കുറിക്കാന്‍ തുടങ്ങി.

നേരം രാത്രി ഒമ്പതു കഴിഞ്ഞു. സൈമന്‍ ലിന്‍ഡയെ പോകാന്‍ വിളിച്ചു.

“പ്ലീസ് വെയ്റ്റ് ഡാര്‍ലിങ്.”

ടിവിയില്‍ പോപ് മ്യൂസിക് ആസ്വദിക്കുന്നതിന്‍റെ തിരക്കിലാണ് അമ്മയും മകളും.

“ഇറ്റ്സ് ഹാഫ് പാസ്റ്റ് നയന്‍ ലിന്‍ഡാ….”

“ഐ സെഡ് അയാം സീയിങ് ദിസ് പ്രോഗ്രാം. യൂ ക്യാന്‍ ഗോ ഇഫ് യൂ വിഷ്. ഡോണ്‍ട് ഡിസ്റ്റര്‍ബ് മീ….”

എടുത്തടിച്ചതുപോലുള്ള മറുപടി സൈമനെ മാത്രമല്ല, സേവ്യറെയും മേരിയെയും ചെറുതായൊന്നും ഞെട്ടിച്ചു. ഏഞ്ചല്‍ മാത്രം ടിവിയില്‍ തന്നെ കണ്ണുനട്ടിരിക്കുന്നു.

10 മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പരിപാടി കഴിഞ്ഞു, ലിന്‍ഡയും ഏഞ്ചലും പോകാന്‍ എഴുന്നേറ്റു.

മേരിയും സേവ്യറും യാത്രയയ്ക്കാന്‍ വാതില്‍ വരെ ചെന്നു.

വീട്ടിലെത്തിയ സൈമനും ഏഞ്ചലും അകത്തേക്കു കയറി. പിന്നാലെ ചെന്ന ലിന്‍ഡ കാറിന്‍റെ കീയുമെടുത്തു വീണ്ടും നേരേ പുറത്തേക്ക്.

“വെയര്‍ ആര്‍ യു ഗോയിങ്?”

“ഐ ഹാവ് എ പാര്‍ട്ടി….”

സൈമന്‍റെ മറുപടിക്കോ അനുവാദത്തിനോ കാക്കാതെ ലിന്‍ഡ തിടുക്കത്തില്‍ കാറെടുത്ത് പോയി. മേരിയും സേവ്യറും പരസ്പരം നോക്കി. പുറത്തു പോകുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവളോടു പറയാനുള്ള ധൈര്യം പോലുമില്ല സൈമണ്. നൈറ്റ് പാര്‍ട്ടി പതിവാണ്. അര്‍ധരാത്രി കുടിച്ചു ബോധമില്ലാതെ ആരെങ്കിലും വീടിനു മുന്നില്‍ ഇറക്കിവിടുന്നതും കാണാറുണ്ട്. പക്ഷേ, സൈമണ്‍ എല്ലാം കടിച്ചൊതുക്കി നില്‍ക്കുകയാണു പതിവ്. സൂസന്‍റെ മുന്നില്‍ കാണിച്ച വീറൊന്നും ഒരിക്കലും ലിന്‍ഡയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ പുറത്തു വരാറില്ല, കിടക്കയിലൊഴികെ. മേരിക്കും സേവ്യറിനും ഏഞ്ചല്‍ ഗുഡ്നൈറ്റ് പറഞ്ഞു. സൈണ്‍ വാതിലടച്ചു മുറിയിലേക്കു പോയി.

രണ്ടു ദിവസം കഴിയുമ്പോള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴെങ്കിലും മാനം മര്യാദയ്ക്കു നടന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊരു വിനോദ യാത്രയ്ക്കുള്ള മൂഡിലാണ്. ചെറുപ്പത്തിലെപ്പോഴോ കേരളത്തില്‍ പോയ ഓര്‍മയേയുള്ളൂ ലിന്‍ഡയ്ക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മൊത്തം കറങ്ങാനാണു പരിപാടി. സൈമന്‍റെ വീട്ടില്‍ താമസിക്കുന്നതിനോടു വലിയ താത്പര്യമില്ല. ഏതെങ്കിലും നല്ല ഹോട്ടലില്‍ മുറിയെടുക്കാമെന്നാണ് അവള്‍ പറഞ്ഞത്. പിന്നെ എന്തു പറ്റിയോ എന്തോ, ഒടുവില്‍ സമ്മതിച്ചു, കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കാമെന്ന്.

മകന്‍റെ ഭാര്യ മദാമ്മപ്പെണ്ണും കുട്ടിയും വരുന്നതില്‍ കുഞ്ഞപ്പിക്കും അമ്മിണിക്കും വലിയ ആവശമൊന്നുമില്ല. ഏതു തരത്തില്‍പ്പെട്ട പെണ്ണാണെന്ന് ആര്‍ക്കറിയാം. കെട്ടിച്ചുവിടും മുന്‍പേ വയറ്റിലൊണ്ടാക്കിയവള്‍, അത്ര മോശക്കാരിയാവാനിടയില്ല. നാട്ടുകാര്‍ക്കു പറഞ്ഞു ചിരിക്കാന്‍ വകയായി.

എന്നാലും, സൂസന്‍റെ വീട്ടുകാര്‍ക്കു മുന്നില്‍ പ്രതികാരം ചെയ്യാനായെന്ന ചെറിയൊരാശ്വാസം കുഞ്ഞപ്പിക്കുണ്ട്. സൈമണ്‍ വന്നു പോകുമ്പോള്‍ അവന്‍റെ മകനെ തിരിച്ചു കിട്ടാനുള്ള കടലാസ് എന്തൊക്കെയാണെന്നു വച്ചാല്‍ അവിടുത്തെ കോടതിയില്‍ കൊടുക്കാന്‍ പറയണം. എന്നാലേ, സമാധാനമാകൂ….

സൈമണും ലിന്‍ഡയും ഏഞ്ചലും വന്നു. നാട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നതു തന്നെ. നെടുമ്പാശേരിയില്‍ ഇറങ്ങി നേരേ കുമരകം, ആലപ്പുഴ കറങ്ങിയിട്ടാണു നാട്ടിലേക്ക്.

വീട്ടില്‍ച്ചെന്നിട്ടും കുഞ്ഞപ്പിക്കും അമ്മിണിക്കും മകനെ കൊതിതീരെ കാണാന്‍ പോലും കിട്ടിയില്ല. ലിന്‍ഡയ്ക്കും ഏഞ്ചലിനും സൈമന്‍റെ മമ്മിയും പപ്പയും സത്രം സൂക്ഷിപ്പുകാരോ ഹോട്ടല്‍ പരിചാരകോ പോലെ മാത്രം. രണ്ടാള്‍ക്കും തീരെ കള്‍ച്ചറില്ലെന്നാണു ലിന്‍ഡയുടെ അഭിപ്രായം. അതവള്‍ ഇടയ്ക്കു പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയെയും മകളെയും കൊണ്ടു മലമ്പുഴയും നെല്ലിയാമ്പതിയും കറങ്ങുമ്പോള്‍ അപ്പന്‍റെയും അമ്മയുടെയും കൂടെയിരിക്കാന്‍ സൈമനെവിടെ നേരം!

അവരുള്ള നേരം വീട്ടില്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം നിറഞ്ഞു. ഭാര്യയും ഭര്‍ത്താവും അക്കാര്യത്തില്‍ മത്സരം പോലെയാണ്. ഇടയ്ക്ക് ഏഞ്ചലും പുകയൂതി പറമ്പില്‍ ചുറ്റിനടക്കുന്നതു കണ്ടു. ഈ കുട്ടിയെ മര്യാദയ്ക്കു തുണിയുടുപ്പിച്ചു നടത്തിക്കൂടേ? അതെങ്ങനെ, അമ്മയെ കണ്ടല്ലേ പഠിക്കുന്നത്! കുഞ്ഞപ്പിയും അമ്മിണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി.

സൂസനെക്കുറിച്ചോര്‍ത്തപ്പോള്‍ അമ്മിണിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞപ്പിയും അവളെക്കുറിച്ചു തന്നെയാകും ഓര്‍ക്കുന്നുണ്ടാകുക- അമ്മിണി ധൈര്യം സംഭരിച്ചു പറഞ്ഞു.

“നമുക്ക് ഒന്നു താമരക്കുളത്തു പോയി കുഞ്ഞിനെ കാണാം. സൈമനും കാണില്ലേ ആഗ്രഹം….”

കുഞ്ഞപ്പി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ ഭാവം മാറിയതുമില്ല. അല്‍പ്പനേരം അനങ്ങാതെ ഇരുന്നു. പിന്നെ മകനെ വിളിച്ചു.

“ഡാ, മോനേ….”

“ആ…. എന്താ?”

“ഒന്നിങ്ങു വന്നേച്ചു പോടാ….”

സൈമണ്‍ മടിയോടെ പുറത്തേക്കു വന്നു. മുഖം നിറയെ അതൃപ്തി. കുഞ്ഞപ്പി അമ്മിണിയെ നോക്കി. അവര്‍ കാര്യം പറയാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.

“നെനക്കു നിന്‍റെ കൊച്ചിനെ ഒന്നു കാണണ്ടേടാ? നമുക്ക് നാളെ അവിടെ വരെയൊന്നു പോയാലോടാ മോനേ….?”

സൈമന് ആദ്യം കാര്യം മനസിലാകാത്തതു പോലെ. സൂസന്‍റെയും കുഞ്ഞിന്‍റെയും കാര്യമാണെന്നു പെട്ടെന്നു മനസിലാക്കിയിട്ടെന്ന പോലെ മറുപടി വന്നു:

“അതൊന്നും വേണ്ട. അവളുടെ കൈയീന്നു കൊച്ചിനെ സ്വന്തമാക്കിയിട്ടു മതി ഇനി കാണലും കൊഞ്ചിക്കലുമൊക്കെ. അതിനൊള്ള പേപ്പറൊക്കെ ഞാന്‍ ശരിയാക്കിയിട്ടുണ്ട്. തിരിച്ചു ചെന്നാലൊടന്‍ കോടതിയില്‍ പോണം. എല്ലാം ശരിയായാല്‍ കൊച്ചിനെ ഇങ്ങോട്ടു തന്നെയല്ലേ കൊണ്ടരാന്‍ പോന്നത്. ഇപ്പോഴെന്താ ഇത്ര ധിറുതി?”

“സൈമണ്‍…, വാട്ട് ആര്‍ യു ഡൂയിങ് ദേര്‍?”

അകത്തുനിന്നു ലിന്‍ഡയുടെ ക്രുദ്ധമായി സ്വരം കേട്ടു സൈമണ്‍ കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കാതെ അകത്തേക്കു പോയി. അടുത്ത ദിവസം രാത്രി ഫ്ളൈറ്റില്‍ അവര്‍ മടങ്ങി. അമ്മിണിക്ക് ഒരു തരത്തില്‍ ആശ്വാസമായി. മരുമകളുടെയും കുട്ടിയുടെയും വേഷവും നടപ്പുമെല്ലാം കാരണം അയല്‍ക്കാരുടെ മുഖത്തു നോക്കാന് വയ്യാത്ത അവസ്ഥയായിരുന്നു. അതേതായാലും തീര്‍ന്നു കിട്ടിയല്ലോ. ഇനി നാട്ടിലോട്ടൊന്നും കെട്ടിയെഴുന്നള്ളിക്കാതിരുന്നാല്‍ മതിയാരുന്നു, അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.

അടുത്ത ദിവസം രാവിലെ ഭര്‍ത്താവിനെയും കൂട്ടി അമ്മിണി താമരക്കുളത്തു സൂസന്‍റെ വീട്ടിലേക്കു പോയി. അല്പം ജാള്യതയുണ്ടായിരുന്നെങ്കിലും കൊച്ചുമോനെ കാണാനുള്ള അതിയായ ആഗ്രഹം കുഞ്ഞപ്പിയില്‍ അത്രയേറെ വളര്‍ന്നിരുന്നു. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ച് ഭാര്യയോടൊപ്പം പോകാന്‍ തയാറാകുകയായിരുന്നു അയാള്‍. ഇനി കാത്തിരിക്കാന്‍ വയ്യ. വണ്ടി നിറയെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി അവര്‍ ചെന്നിറങ്ങി.

വീട്ടുമുറ്റത്തു സൂസനെ കണ്ടതും കുഞ്ഞപ്പിക്ക് അതിശയം. എന്തോ ചോദിക്കാന്‍ വാ തുറന്നില്ല, ഒച്ചു പുറത്തു വരാത്തതുപോലെ.

“അല്ലാ, മോളിവിടൊണ്ടാരുന്നോ…?”

ചോദിച്ചത് അമ്മിണായിയിരുന്നു. സൂസന്‍ വന്ന കാര്യം അവര്‍ക്കറിയാം. പക്ഷേ, അറിയാമെന്നു ഭര്‍ത്താവ് അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ടാണു വെറുതേ ഒരു കുശലം.

“ഞാനിന്നലെ വൈകുന്നേരം വന്നു മമ്മീ. വന്നാട്ടെ, വാ പപ്പാ, കേറിയിരിക്ക്….”

ഒന്നുമറിയാത്ത ഭാവത്തില്‍ അമ്മിണിയും കുഞ്ഞപ്പിയുടെ പിന്നാലേ വരാന്തയിലേക്കു കയറി.

(തുടരും…)

About The Author

Leave a Reply

Your email address will not be published. Required fields are marked *