സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ
###############
നനഞ്ഞ മണ്ണും
പോകുമ്പോഴൊക്കെ നനയുന്ന മിഴികളും –
നിതാന്ത നിദ്രയ്ക്കൊരിടം
പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം
ഒച്ചകളൊക്കെയും വിലാപധ്വനികളാവുന്നിടം
ഇവിടെ നിന്നു പിന്നിലേക്കാണ്
എന്റെയും വേരുകൾ
നിലയില്ലാതെ താഴുമ്പോൾ
കരിയിലപോലെ ഞെരിക്കപ്പെടുമ്പോൾ
ഒച്ചയില്ലാതെ അമർന്നടരുമ്പോൾ
ആകാശത്തെക്കു കണ്ണുകളുയർത്തി കേഴുമ്പോൾ
നേർത്തൊരു ചിറകടിയൊച്ച
മെലിഞ്ഞൊരു നെടുവീർപ്പ്_
എന്റെയൊപ്പം ഇവരുണ്ട്;
നടന്നു പോയ വഴികളെ
വിയർപ്പുകൊണ്ടും കണ്ണീരുകൊണ്ടും
അടയാളപ്പെടുത്തിയവർ
നെഞ്ചിൽ കുരുങ്ങിയ നിലവിളികളെ
ആകാശത്തിലുയരുന്ന പ്രാർത്ഥനയാക്കിയവർ
കൊന്നതും വെന്നതും
വെട്ടിപ്പിടിച്ചതും
ചോരനീരാക്കിവിളയിച്ചതും
മുണ്ടുമുറുക്കി വളർത്തിയതും
കൊതിച്ചതും വിധിച്ചതും
സ്വപ്നം കണ്ടതും –
ഒരു ജീവചരിത്രമൊന്നാകെ-
കറുത്ത തലക്കല്ലിലെ
തുല്യാക്ഷരങ്ങളായി അവസാനിക്കുമിടം..
ആഡംബരങ്ങളൊന്നുമില്ലാതെ
പേര് ജനന മരണ തീയതികൾ,
“സമാധാനത്തിൽ ഉറങ്ങുക”
എന്നൊരാശംസയും!
സിന്ദുമോൾ തോമസ്












