കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കടുത്തനിയന്ത്രണങ്ങള്‍ വരും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ അനുവദിക്കു. നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും. ബി കാറ്റഗറിയില്‍ ആകെ എട്ടു ജില്ലകള്‍. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകളാണ് ബി കാറ്റഗറിയില്‍. സംസ്ഥാനത്തെ കോവിഡ സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുന്നു. ഓൺലൈനായി നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നാണ് പങ്കെടുക്കുന്നത്.
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ അവ കാറ്റഗറി എയിൽ ഉൾപ്പെടും. ഈ ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.
കാറ്റഗറി ബി ഉൾപ്പെടുന്ന ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി ബിയിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
കാറ്റഗറി സിയിൽ വരുന്ന ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ സിയില്‍ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.













