വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണജയം. 3–ാം ട്വന്റി20യിൽ വിൻഡീസിനെ 17 റൺസിനു കീഴടക്കി. പരമ്പയിലെ മൂന്ന് മൽസരങ്ങളും ജയിച്ച ഇന്ത്യ ട്വന്റി 20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോർ– ഇന്ത്യ 20 ഓവറിൽ 184–5; വിൻഡീസ് 20 ഓവറിൽ 167–9. ടോസ്– വിൻഡീസ്. . പരമ്പരയിലെ തുടർച്ചയായ 3–ാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ (47 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 61), റൊമാരിയോ ഷെപ്പേഡ് (21 പന്തില്‍ ഒരു ഫോറും 3 സിക്സും അടക്കം 29), റോവ്മാൻ പവൽ (14 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 25) എന്നിവരുടെ ഇന്നിങ്സുകൾ വിൻഡീസിനെ വിജയത്തിലെത്തിക്കാൻ പ്രാപ്തമായിരുന്നില്ല.
കെയ്ൽ മേയേഴ്സ് (5 പന്തിൽ ഒരു ഫോർ അടക്കം 6), ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡ് (7 പന്തിൽ ഒരു ഫോർ അടക്കം 5), ജെയ്സൻ ഹോൾഡർ (6 പന്തിൽ 2), റോസ്ടൻ ചേസ് (7 പന്തിൽ 2 ഫോർ അടക്കം 12), ഫേബിയൻ അലൻ (3 പന്തിൽ ഒരു ഫോർ അടക്കം 5 നോട്ടൗട്ട്), ഡൊമിനിക് ഡ്രേക്സ് (3 പന്തിൽ ഒരു ഫോർ അടക്കം 4), ഹെയ്ഡൻ വാൽഷ് ജൂനിയർ (3 പന്തിൽ 0 നോട്ടൗട്ട്) എന്നിങ്ങനെയാണു മറ്റു വിൻഡീസ് താരങ്ങളുടെ പ്രകടനം. 4 ഓവറിൽ 22 റൺസിനു 3 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ദീപക് ചാഹർ, ശാർദൂൽ ഠാക്കൂർ, വെങ്കിടേഷ് അയ്യർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ 42 റൺസ് വഴങ്ങുകയും ഒരു വിക്കറ്റ് പോലും ലഭിക്കാതിരിക്കുകയും ചെയ്ത ആവേശ് ഖാന് അരങ്ങേറ്റ മത്സരം നിരാശയുടേതായി.
നേരത്തെ, സൂര്യകുമാർ യാദവ് (31 പന്തിൽ 1 ഫോറും 7 സിക്സും അടക്കം 65), വെങ്കിടേഷ് അയ്യർ (19 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 35 നോട്ടൗട്ട്), ഇഷൻ കിഷൻ (31 പന്തിൽ 5 ഫോർ അടക്കം 34), ശ്രേയസ് അയ്യർ (16 പന്തിൽ 4 ഫോർ അടക്കം 25) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ഓപ്പണറായി രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗെയ്‌ക്വാദ് (8 പന്തിൽ ഒരു ഫോർ അടക്കം 4), 4–ാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ (15 പന്തിൽ 7) എന്നിവർ നിരാശപ്പെടുത്തി. 13.5 ഓവറിൽ രോഹിത് ശർമ പുറത്താകുമ്പോൾ 93–4 എന്ന സ്കോറിലായിരുന്നു ഇന്ത്യ. പിന്നീട് 5–ാം വിക്കറ്റിൽ സൂര്യകുമാർ– വെങ്കിടേഷ് അയ്യർ സഖ്യം അതിവേഗം ചേർത്ത 91 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന പന്തിലാണ് സൂര്യകുമാർ പുറത്തായത്. വിൻഡീസിനായി ജെയ്സൻ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ്, റോസ്ടൻ ചേസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ, ഡൊമിനിക് ഡ്രേക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.













