റിഗ (ലാത്വിയ) ∙ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഭീഷണി നേരിടുന്ന ലിത്വാനിയ, ലാത്വിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾക്ക് നാറ്റോ സംരക്ഷണവും അമേരിക്കൻ പിന്തുണയും വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വ്യാഴാഴ്ച മറ്റൊരു ബാൾട്ടിക് രാജ്യമായ എസ്തോണിയയും ബ്ലിങ്കൻ സന്ദർശിക്കും. ഈ മൂന്നു രാജ്യങ്ങളും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും ഇപ്പോൾ നാറ്റോ അംഗങ്ങളുമാണ്. നാറ്റോയുടെ സുരക്ഷാ പ്രതിജ്ഞാബദ്ധത യുഎസ് നിറവേറ്റുമെന്നും ബ്ലിങ്കൻ രാഷ്ട്രനേതാക്കൾക്ക് ഉറപ്പുനൽകി.
അതേസമയം, റഷ്യയുമായുള്ള ബന്ധം പാറപോലെ ഉറച്ചതാണെന്നു ചൈന പ്രഖ്യാപിച്ചു. റഷ്യക്കെതിരായ ഉപരോധങ്ങളെ ചൈന വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഉപരോധങ്ങൾ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണു ചെയ്യുന്നതെന്നും രാഷ്ട്രീയ പരിഹാരമാണു വേണ്ടതെന്നും വാങ് യി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 4 നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, പുട്ടിനുമായി അടുത്ത ബന്ധമുള്ള 10 വ്യക്തികൾക്കു കൂടി കാനഡ ഉപരോധം ഏർപ്പെടുത്തി.
734 മലയാളികൾ കൂടി കേരളത്തിലെത്തി
തിരുവനന്തപുരം ∙ യുക്രെയ്നിൽ നിന്നു 734 മലയാളികൾ കൂടി ഇന്നലെ കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന് 529 പേരും മുംബൈയിൽ നിന്ന് 205 പേരുമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇതോടെ യുക്രെയ്നിൽ നിന്ന് കേരളത്തിൽ എത്തിയവരുടെ എണ്ണം 2816 ആയി.
ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത 2 ചാർട്ടേഡ് വിമാനങ്ങൾ ഇന്നലെ പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178 പേരും 2.30ന് എത്തിയ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയിൽ എത്തി. ഇതിൽ 178 യാത്രക്കാരുണ്ടായിരുന്നു. പിന്നീട് രാത്രിയിൽ എത്തിയ വിമാനത്തിൽ 158 പേരാണുണ്ടായിരുന്നത്.
English Summary: United States guarantees NATO protection and US support to Baltic nations













