പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് നിയമസഭയില്‍ വ്യക്തമാക്കി സര്‍ക്കാര്‍. സാധ്യതാ പഠന റിപ്പോര്‍ട്ടുകളിലും ഡീറ്റെയില്‍ഡ് പ്രജക്ട് റിപ്പോര്‍ട്ടിലും വ്യത്യസ്ത കണക്കുകളും വിവരങ്ങളും നല്‍കി സര്‍ക്കാര്‍ ഡേറ്റാ തിരിമറി നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.
ചടുലമായ രാഷ്ട്രീയ നീക്കം എന്നനിലയിലാണ് അടിയന്തരപ്രമേയം സഭ നിറുത്തിവെച്ചു ചര്‍ച്ചചെയ്യാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. പദ്ധതിക്കെതിരെ പറയാന്‍ ഒന്നുമില്ലാതെ പാപ്പരായ പ്രതിപക്ഷം ഇനിയെങ്കിലും ജനങ്ങള്‍ അംഗീകരിച്ചതാണ് സില്‍വര്‍ലൈന്‍ എന്ന് തിരിച്ചറിയണം എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് 55 മിനിറ്റ് നീണ്ട മറുപടി പ്രസംഗം ആരംഭിച്ചത്.
സ്ഥലവും കൃഷിയിടവും നഷ്ടപ്പെടുന്നവര്‍മാത്രമല്ല ആര്‍ക്കും വേണ്ടാത്ത പദ്ധതിയുടെ ഇരകളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്നായിരുന്നു പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനങ്ങളിലും ഡിപിആറിലും വ്യത്യസ്ത ഡേറ്റയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും ഇത് ക്രിമിനല്‍കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉയര്‍ത്തിയത്.
ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല ദേശീയപാതാ വികസനവും ഗെയില്‍ പൈപ്പ് ലൈനും യുഡിഎഫ് എതിര്‍ത്തല്ലോ എന്ന് മറുപടിനല്‍കി മുഖ്യമന്ത്രി ചര്‍ച്ച വേറെ വഴിക്കു നയിച്ചു.
പദ്ധതിചെലവിനെ സംബന്ധിച്ചും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമായി
കേരളത്തിന്‍റെ പരിസ്ഥിതിയെ പദ്ധതി തകര്‍ക്കുമെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.
ഒരുമലനിരയും തകര്‍ക്കേണ്ടിവരില്ലെന്നായി മുഖ്യമന്ത്രിയുടെ മറുപടി. സ്പീഡല്ല വികസനമെന്നും കേരളം എതിര്‍ശബദങ്ങളില്ലാത്ത ബനാനാ റിപ്പബ്്ളിക്ക് ആകാന്‍ അനുവദിക്കില്ലെന്നുമായി പ്രതിപക്ഷനേതാവ്. എന്തെങ്കിലും കാര്യമായ കാര്യങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കാമന്നും ഏതാനും പേര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.













