കോഴിക്കോട് : ബസ്സുടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് 24 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ജില്ലാ ബസ്ഒാണേഴ്സ് സംയുക്തസമരസമിതി പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും 24-മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ചെയർമാൻ കെ.ടി. വാസുദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ആറുരൂപയായും ഉയർത്തണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തീർത്തും അവഗണിച്ചിരിക്കുകയാണെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
68 രൂപയുണ്ടായിരുന്ന ഡീസൽവില 92 രൂപയായി ഉയർന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ബസ് സർവീസ് നടത്തിക്കൊണ്ടുപോവുക പ്രയാസമാണ്. സംസ്ഥാനത്ത് 30,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോളത് 12,600 ആയി ചുരുങ്ങി. അതിൽത്തന്നെ ഏഴായിരത്തോളം ബസ്സുകളേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസ്‌സർവീസ് മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചത് സർക്കാരിന്റെ സമീപനങ്ങളാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംയുക്തസമരസമിതി കൺവീനർ കെ. രാധാകൃഷ്ണൻ, എം. തുളസീദാസ്, കെ. സതീശൻ, പി.വി. സുരേഷ്ബാബു എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു













