അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ 2 ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷൻ ഒരു ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ടാമത്തെയാൾക്ക് മുഴുവനായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്.
ജലസേചന വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഭാസ്കരപിള്ളയുടെ രണ്ടാംഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്കാണ് പെൻഷൻ പൂർണമായി നൽകേണ്ടത്. ആദ്യഭാര്യ ഗൗരിയമ്മ ഭാർഗവിയമ്മ മരിച്ചതിനെ തുടർന്നാണ് നടപടി. പരാതിക്കാരിക്ക് കുടുംബ പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നതിന് കെഐപി (ആർബി) സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. പരാതിക്കാരിക്ക് 90 വയസ്സ് കഴിഞ്ഞതായും പെൻഷൻ തുകയല്ലാത്ത മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.













