സുഗതകുമാരി പ്രകൃതിക്കു കാവലാളായി നിന്ന കവി: എൻ.കെ.പ്രേമചന്ദ്രൻ എം.പി
കൊല്ലം: പ്രകൃതിക്കു കാവലാളായി നിന്ന കവയിത്രിയായിരുന്നു സുഗതകുമാരിയെന്നും വിമർശനങ്ങളേയും അധിക്ഷേപങ്ങളേയും പുഷ്പഹാരങ്ങളായി സ്വീകരിച്ചു കൊണ്ട് നിർഭയം പോരാടിയ മനുഷ്യ സ്നേഹിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്നു അവരെന്നും സുഗതകുമാരിയെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള സോഷ്യൽ സർവ്വീസ് സൊസൈറ്റി ഏർപ്പെടുത്തിയ സുഗതകുമാരി കവിതാ അവാർഡ് സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അനീഷ് കെ.അയിലറ അവാർഡ് ഏറ്റുവാങ്ങി. 15000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ‘കളിപ്പാട്ടക്കണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്.
കേരള സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് വി.സജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.വി.കെ ജയകുമാർ, ഡോ.കെ.വി തോമസ് കുട്ടി, ആർ. സജിലാൽ ,അഞ്ചൽ ബി.ജഗദീശൻ എൻ.കെ ബാലചന്ദ്രൻ പി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.ഡോ.ജോർജ്ജ് ഓണക്കൂർ ചെയർമാനും സതീഷ് ബാബു പയ്യന്നൂർ ഡോ.കെ.വി തോമസ് കുട്ടി എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.













