കെ.എസ്.ആർ.ടി.സിയിൽ വിഷുവിന് മുൻപ് ശമ്പളം നല്‍കാനാകില്ല. ധനവകുപ്പ് 30 കോടി അനുവദിച്ചെങ്കിലും തുക ഇന്ന് കിട്ടില്ല. അതിനിടെ കെ.എസ്.ആര്‍.ടി.സിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുകയാണ്.
ജോലി ചെയ്ത ശമ്പളം വിഷു കൈനീട്ടമായി പോലും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭിച്ചേക്കില്ല. ശമ്പളവും കുടിശിക നൽകാൻ 97 കോടി രൂപയാണ് വേണ്ടത്. ഇതിൽ 75 കോടി രൂപയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് മുപ്പത് കോടി മാത്രം. ബാക്കി തുക സ്വന്തം കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാൽ, പോക്കറ്റ് കാലിയാണെന്ന് പറയുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അധിക സഹായത്തിന് ധനവകുപ്പിനോട് തന്നെ അപേക്ഷിക്കാൻ തീരുമാനിച്ചു. ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കുന്ന പരിഗണനയിലാണ്. ധനവകുപ്പ് അനുവദിച്ച മുപ്പത് കോടി അക്കൌണ്ടിലെത്താൻ സമയമെടുക്കുമെന്നിരിക്കെ ഭാഗീകമായി ശമ്പളം വിതരണം തുടങ്ങാൻ കഴിഞ്ഞേക്കില്ലെന്നാണ് വിവരം.
അതേസമയം, കെ.എസ്.ആർ.ടി.സിക്കെതിരെ സി.ഐ.ടി.യു അംഗീകൃത കെ.എസ്.ആർ.ടി എംപ്ളോയീസ് അസോസിയേഷൻ ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിനിറങ്ങും. ഡിപ്പോകളിൽ സത്യാഗ്രഹസമരം നടത്തുമെന്നാണ് പ്രഖ്യാപനം. തൊഴിലാളികളുടെ മുൻപിൽ മുഖം രക്ഷിക്കാനാണ് ഭരണാനുകൂല തൊഴിലാളി സംഘടനയുടെ ശ്രമമെന്ന ആക്ഷേപമുണ്ടെങ്കിലും സർക്കാരിനെ വെട്ടിലാക്കുന്നതാണ് സി.ഐ.ടി.യു, എഐടിയുസി യൂണിയനുകളുടെ സമരം. കോൺഗ്രസ് അനുകൂല ടി.ഡി.എഫ്, ബിജെപി അനുകൂല ബി.എം.എസ് യൂണിയനുകളും ശമ്പളം വൈകുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.













