ന്യൂഡൽഹി ∙ പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ 3.27 ലക്ഷം കോടി രൂപയെന്ന (4300 കോടി ഡോളർ) മോഹവിലയ്ക്കു വാങ്ങാമെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്കിന്റെ ഓഫർ. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് ട്വിറ്ററിനു വിലപറഞ്ഞത്. ഓഫറിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിമൂല്യം 12% ഉയർന്നു. ഏപ്രിൽ ഒന്നിന് ഓഹരി വാങ്ങിയവർക്ക് ഇപ്പോൾ വിറ്റാൽ 38% ലാഭം ലഭിക്കും.
നിലവിൽ ട്വിറ്ററിന്റെ 264 കോടി ഡോളർ മൂല്യമുള്ള 9.1% ഓഹരികൾ മസ്ക്കിന്റെ കൈവശമാണ്; കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയുമാണ്. വാഗ്ദാനം നിരസിച്ചാൽ ഓഹരികളുടെ കാര്യം പുനരാലോചിക്കേണ്ടിവരുമെന്ന ‘ഭീഷണി’യും മസ്ക് ഉയർത്തിയിട്ടുണ്ട്. ഓഫർ സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് ട്വിറ്റർ ബോർഡിന്റെ മറുപടി.
English Summary: Elon MusK offers to buy social media handle twitter













